Thursday, July 7, 2011

ഫോട്ടോഗ്രാഫര്‍

ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയത് അംഗോളയെക്കുറിച്ച് എഴുതിക്കൊണ്ടാണ്. അതുകൊണ്ടുതന്നെ വളരെ നാളുകള്‍ക്കു ശേഷമുള്ള ഈ തിരിച്ചു വരവും അംഗോളയിലെ ഒരു കഥയുമായി ആവാം എന്നു കരുതി.

അംഗോളയില്‍ എത്തിയതിനു ശേഷമാണ്‍ ബ്ലോഗിങ്ങില്‍ എനിക്ക് താത്പര്യം വരുന്നതെന്നു പറഞ്ഞിരുന്നല്ലൊ. അങ്ങിനെയാണ് ബ്ലോഗിലെ ഫോട്ടൊബ്ലോഗുകള്‍ കാണാന്‍ ഇടയാവുകയും ഒരു ക്യാമറ വാങ്ങാനും തീരുമാനിച്ചത്. അംഗോളയിലേയ്ക്കുള്ള എന്ടെ അടുത്ത യാത്ര സോണിയുടെ [സോണി കമ്പനി - അല്ലാതെ നിങ്ങള്‍ പെട്ടെന്നു കരുതിയതു പോലെ എനിക്കറിയാവുന്ന ഏതെങ്കിലം സോണിയുടെ ക്യാമറ കടം മേടിച്ചതൊ അടിക്ചുമാറ്റിയതൊ അല്ല.] ഒരു പോക്കറ്റ് ക്യാമറയും ആയായിരുന്നു.

ഞാന്‍ പറഞ്ഞു കേട്ടിട്ടുള്ള അറിവേ അംഗോളയെക്കുറിച്ചും മറ്റും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഉണ്ടായിരുന്നോളു. അവരുടെ നിര്‍ബന്ധവും ഫോട്ടോസെടുത്തു ബ്ലോഗാനുള്ള ആഗ്രഹവും കൂടിയായപ്പോള്‍ ആദ്യം വന്ന അവധി ദിവസം തന്നെ ക്യാമറയും തൊപ്പിയുമായി [തൊപ്പി വച്ചാല്‍ കൂടുതല്‍ നല്ല ഫോട്ടോസെടുക്കാന്‍ പറ്റുമെന്നൊരു വിശ്വാസം അന്നെനിക്കുണ്ടായിരുന്നു. അല്ലാതെ വെറുതെ സ്റ്റൈലിനൊന്നുമല്ലായിരുന്നു] ഞാന്‍ അംഗോളയിലെ ഞാന്‍ ജോലി ചെയ്യുന്ന സ്ഥലം ക്യാമറയില്‍ പകര്‍ത്താനായി ഇറങ്ങി.

ഞാന്‍ ജോലിചെയ്തിരുന്ന സ്ഥലം ക്യാംപ് എന്നാണറിയപ്പെടുന്നത്. നാലുചുറ്റം മതിലുകള്‍ തീര്‍ത്ത ഒരു വലിയ സ്ഥലമായിരുന്നത്. ഒരാവശ്യത്തിനും പുറത്തുപോകേണ്ട കാര്യം അവിടെ ഇല്ലായിരുന്നു. പുറത്തുപോയാല്‍ തിരിച്ചെത്താന്‍ പറ്റുമോ എന്നുറപ്പില്ലാത്തതിനാല്‍ നമ്മളാരും അതിനു ശ്രമിക്കാറുമില്ലായിരുന്നു.

അങ്ങിനെ ആദ്യം വന്ന അവധിദിവസം തന്നെ ഞാന്‍ ക്യാമറയുമായി മുറിക്കു പുറത്തിറങ്ങി. കൂടെ ആരെങ്കിലും വന്നാല്‍ വെറുതെ എന്റെ ഫ്രേയ്മുകളില്‍ കമന്റു പറഞ്ഞാലൊ എന്നു കരുതി ഞാന്‍ ആരേയും വിളിച്ചതുമില്ല.

നേരെ അവിടുത്തെ ഹെലിപാടില്‍ പോയി ക്യാംപില്‍ ഉണ്ടായിരുന്ന ഹെലികോപ്ടറുകളുടെയെല്ലാം ഫോട്ടോസ് എന്നെക്കൊണ്ടു പറ്റാവുന്ന എല്ലാ ആങ്കിളുകളിലും എടുത്തു. പിന്നെ അവിടെ നിന്ന ഒരു സെക്യൂരിറ്റി പയ്യന്‍ടെ ഫോട്ടൊ എടുത്തു.ഹെലികോപ്ടറിലാണ്‍ ഞാന്‍ ഇവിടെ യാത്ര ചെയ്യുന്നതെന്നും സെക്യൂരിറ്റി എന്ടെ ക്യാറ്റ് [അംഗോളയയതുകൊണ്ട് പ്രത്യേകം ബ്ലാക്ക് ക്യറ്റ് എന്നു പറയേണ്ടല്ലൊ] ആണെന്നുമൊക്കെ എല്ലാവരോടും പറഞ്ഞു ഞാനിവിടുത്തെ വി.ഐ.പി. ആണെന്നു പറയണമെന്നുമൊക്കെ മനസ്സിലുറപ്പിച്ചു.

ക്യാംപിന്ടെ ടെലിക്കമ്മ്യൂണിക്കേഷന്‍സ് ആവശ്യങ്ങള്‍ക്കായി അവിടെ വലിയൊരു ഡിഷ് ആന്‍്‌ടിന ഉണ്ട്. ഹെലിപാടില്‍ നിന്നും നേരെ അവിടെപോയി അതിന്‍ടെ എല്ലാ ആങ്കിളുകളുകളിലുമുള്ള ഫോട്ടോസുമെടുത്തു. അവിടുന്നു പോര്‍ട്ടിന്‍ടെ ഫോട്ടൊസെടുക്കാന്‍ നേരെ പോര്‍ട്ടിലേക്ക് നടന്നു.

പോകുന്ന വഴി സെക്യൂരിറ്റി ലീഡ്സ് രണ്ടു പേര്‍ എന്ടെ അടുത്തേക്കു വന്നു. ഒരു ആറര അടിപൊക്കമുള്ള രണ്ടു കറുമ്പന്മാര്‍. അംഗോളയില്‍ വരുന്നതിനു മുന്‍പ് ഹോളിവുഡ് പടങ്ങളിലെ വില്ലന്മാരായെ ഞാന്‍ ഇങ്ങനെ ഉള്ളവരെ കണ്ടിട്ടുള്ളു.

"മോന്തിയാ" അവര്‍ എന്നോടു പറഞ്ഞു.
"മോന്തിയാ" ഞാനും പറഞ്ഞു. . [ഒന്നും മനസ്സിലായില്ല അല്ലേ? ഞെട്ടണ്ട. മൊന്തിയ എന്നാല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ സുപ്രഭാതം എന്നാണ്. അംഗോള ഒരു പോര്‍ച്ചുഗീസ് കോളനിയായിരുന്നു പണ്ട്.]

അടുത്തുവന്ന അവര്‍ എന്‍ടെ കൈയിലെ ക്യാമറ ചൂണ്ടി ചോദിച്ചു.

"ക്യാമറ അക്കീനൊ മക്കനൊ ടിക്കാ യൊ" [ഈ തവണ നിങ്ങളെപ്പോലെ തന്നെയാണ്‍ എന്‍ടെയും അവസ്ഥ. ക്യാമറ എന്നുള്ളതല്ലാതെ വേറെ ഒന്നും എനിക്കും മനസ്സിലായില്ല. അംഗോളൈസേഷന്‍ടെ ഭാഗമായി കൂടുതല്‍ അംഗോളകാര്‍ക്ക് ജോലി കൊടുക്കുന്നുണ്ടിപ്പോള്‍ ക്യംപില്‍. സെക്യൂരിറ്റ് ജോലി മിക്കവാറും അവര്‍ തന്നെ. വിദ്യാഭ്യാസത്തിനു ഒരേ ഒരു യൂണിവേഴ്സിറ്റി മാത്രമെ അംഗോളയിലുള്ളു. ക്യാംപിലെ അംഗോളകാര്‍ക്കിടയില്‍ വളരെ കുറച്ചാളുകള്‍ക്കെ ഇംഗ്ലീഷ് അറിയൂ].

ഫോട്ടോസ് കാണിക്കാനാകും പാവങ്ങള്‍ പറയുന്നത്. ക്യാമറപോലും കണ്ടിട്ടുണ്ടാവില്ല. ഞാന്‍ അവരെ വിളിച്ചു ഞാനെടുത്ത ഫോട്ടോസ് കാണിക്കാന്‍ തുടങ്ങി. ഡിഷ് ആന്‍ടിന, സെക്യൂരിറ്റി ഗാര്‍ഡ്, ഹെലികോപ്ടറുകള്‍, ഹെലിപാട് അങ്ങനെയെല്ലാം. ഞാന്‍ പറഞ്ഞുകൊടുത്തു കഴിഞ്ഞപ്പോള്‍ സെക്യൂരിറ്റികാര്‍ക്കും തോന്നിക്കാണും, ഞാന്‍ അവിടെ വര്‍ഷങ്ങളായി താമസിക്കുന്ന ആളും അവരെല്ലാം ഇന്നലെ വന്ന ഫോറിനേഴ്സുമാണെന്ന്.

ഫോട്ടോസ് കണ്ടു കഴിഞ്ഞപ്പോള്‍ അവരെന്‍ടെ കൈയില്‍ നിന്നും ക്യാമറ വാങ്ങി. ഞാന്‍ പെട്ടെന്നു തന്നെ കൊടുത്തു. "പാവങ്ങള്‍, ഇതൊന്നും കണ്ടുകാണില്ല." [ഞാന്‍ മനസ്സില്‍ കരുതി. അല്ലാതെ നിങ്ങള്‍ കരുതുന്നപോലെ അവരെക്കണ്ടു പേടിച്ചിട്ടൊന്നുമല്ല]

"നോ ഫോട്ടോസ്, നോ ഫോട്ടോസ്" അവരെന്നോട് പറഞ്ഞു. അവരുടെ ഫോട്ടൊ ഒന്നുമില്ലാത്തതു കൊണ്ട് വിഷമമായിട്ടുണ്ടാകും.

"ഐ വില്‍ ടേക്ക്, ഗിവ് മി ദ ക്യാമറ", ഞാന്‍ പറഞ്ഞു. എന്നിട്ട് അവരുടെ കൈയില്‍ നിന്നും ക്യാമറ വാങ്ങാനൊരുങ്ങി. അപ്പോള്‍ അതിലൊരുത്തന്‍ എന്ടെ കൈയ്ക്ക് കയറി പിടിച്ചു.

"അമ്മേ...." [വീട്ടില്‍ നിന്നും മാറി നിക്കുമ്പോള്‍ അമ്മയെ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഓറ്ക്കുന്ന പതിവുണ്ടെനിക്ക്. അല്ലാതെ ഛെ.. ഛെ.. ]

"ഫോട്ടോസ്, അക്കിയ നൊ നിക്കി ഒക്കെ പക്കൊ നിക്കാലിയ യ മക്ക" എനിക്കൊരു തേങ്ങയും മനസ്സിലായില്ല.

"വാട്ട്?" ഞാന്‍ ചോദിച്ചു.

"ക്യാമറ, ഓഫീസ്..ഓഫീസ്" എന്നുംപറഞ്ഞുകൊണ്ട് അവര്‍ ക്യാമറയും മേടിച്ചൊണ്ട് പോയി.

"ദൈവമേ, എന്‍ടെ ക്യാമറ"... അന്നു ഓഫീസെല്ലാം അവധിയായതുകൊണ്ട് പ്രൊജക്ട് മാനേജരെ കാണാന്‍ വഴിയില്ല. ഞാനുടനെ കൂടെയുള്ള ബിനുവിനെയും സതീഷിനെയും കാണാനോടി.

"ഞങ്ങളെ കൂട്ടാതെ ഫോട്ടൊ എടുക്കാന്‍ പോയതല്ലെ. അനുഭവിക്ക്."

"ഒരു ഫോട്ടോഗ്രാഫര്‍ വന്നിരിക്കുന്നു."

ബിനുവിനെയും സതീഷിനെയും കുറ്റം പറയാന്‍ പറ്റില്ല.

ഇന്നലെ അവരുടെ മുന്‍പില്‍ പുതിയ ക്യാമറ വച്ച് ഞാന്‍ കാണിച്ച ഡെമോസും ഫോട്ടൊ എടുക്കാമൊ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ കാണിച്ച ജാഡയൊന്നും ഞാന്‍ മറന്നെങ്കിലും അവര്‍ മറന്നിട്ടുണ്ടാവില്ലല്ലൊ. പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു.

"ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേ, എവിടൊക്കെ പ്രളയവും ഭൂമികുലുക്കവും ഒക്കെയുണ്ടാകുന്നു. അതൊക്കെ തടയുന്നതിനു പകരും എനിക്കിട്ടു പണിതരാന്‍ ഇതെല്ലാം ഓര്‍ത്തിരിക്കുവാണൊ?" ഞാന്‍ മനസ്സില്‍ കരുതി.

അഹങ്കാരം ആപത്താണെന്ന് അങ്ങനെ വീണ്ടും ഞാന്‍ മനസ്സിലാക്കി. കുരു കളഞ്ഞുപോയ 'ICE AGE'ലെ 'Scrat'നെപ്പോലെയുള്ള എന്‍ടെ നില്‍പ്പു കണ്ടപ്പോള്‍ അവര്‍ക്ക് വിഷമം തോന്നി നാളെ ഓഫീസില്‍ പോയി മേടിക്കാമെന്നു പറഞ്ഞു.

ഒരു വിധത്തില്‍ നേരം വെളുപ്പിച്ചു നേരെ പ്രോജക്ട് മാനേജറെ കാണാന്‍ പോയി. ബോബും മാറ്റും ഇല്ലാത്തതു കൊണ്ട് ഐ.ടി. മാനേജരുടെ അടുത്തേക്കാണ്‍ ഞാന്‍ പോയത്. എങ്ങിനെ അവതരിപ്പിക്കും എന്നു കരുതിയാണ്‍ ക്യാമ്പിനിലേക്ക് കയറിയത്.

"ഗുഡ് മോണിംഗ്, റേച്ചല്‍"

"ഹലൊ അനു. ഗുഡ് മോണിംഗ്..ഐ വാസ് വെയ്റ്റിംഗ് ഫോര്‍ യു"

"ദൈവമെ, ഗ്ലാമര്‍ ആയിപ്പോകുന്നതിന്‍ടെ ഓരോരൊ പ്രശ്നങ്ങളെ" എന്ന എന്‍റ്റ് ചിന്തയെ മാറ്റിമറിച്ചുകൊണ്ട് റേച്ചല്‍ പറഞ്ഞു.

"ഡിഡ് യു ടേക്ക് എനി ഫോട്ടോസ് ഇന്‍സൈഡ് ദ ക്യാംപ് യെസ്റ്റര്‍ഡെ?"

"യെസ് റേച്ചല്‍. ഐ വാസ് എബൌട്ടു ഡിസ്കസ് വിത്ത് യു ദാറ്റ്. ബട്ട് ഹൊ ഡു യു ക്നൊ ദാറ്റ്?"

പിന്നെ റേച്ചല്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ എനിക്ക് ബോധം പോയില്ലെന്നെ ഉള്ളൂ. ക്യാംപിനകത്ത് ഫോട്ടൊസെടുക്കുന്നത് അവിടെ കൊലപാതകം പോലുള്ള മാരക കുറ്റമാണെന്നും ഇതിപ്പോള്‍ വളരെ വലിയ പ്രശ്നമായിരിക്കുകയാണെന്നും റേച്ചല്‍ എന്നോട് പറഞ്ഞു.

"ദെ സ്റ്റാര്‍ട്ടഡ് ഇന്‍വെസ്റ്റിഗേഷന്‍. വി വില്‍ ഗെറ്റ് ദ ക്യാമറ അഫ്ടെര്‍ ദാറ്റ് ഒണ്‍ലി. ഐ വില്‍ ഇന്‍ഫോം യു."

"ഓകെ റേച്ചല്‍, ബൈ".

"ബൈ അനു. ഹാവ് എ ഗുഡ് ഡെ"

"ഇനി എന്തോന്ന് ഗുഡ് ഡെ. എല്ലാം പോയില്ലെ" അങ്ങനെ കരുതി ഞാന്‍ പുറത്തിറങ്ങി. ഹ്റുദയം ഇടിച്ചു പുറത്തു ചാടുമൊ എന്നെനിക്ക് തോന്നി. വൈകുന്നേരം ആണ്‍ സതീഷിനോടും ബിനുവിനോടും കാര്യം പറഞ്ഞത്. അപ്പോള്‍ ഫോട്ടെ എടുക്കുന്നത് വലിയ കുറ്റമാണെന്നൊക്കെ അവര്‍ക്ക് നേരത്തെ അറിയാവുന്ന ലെവലിലായി സംസാരം. അവിടെ കുറ്റം ചെയ്താല്‍ കടുത്ത ശിക്ഷയാണത്രെ.

"ഇവിടെ ജയിലില്‍ പച്ചമീനും ഉണക്കറൊട്ടിയും അല്ലേടാ?" ബിനു സതീഷിനോടു ചോദിച്ചു.

"മീന്‍ ചാളയാണെന്നാ കേട്ടെ."

സതീഷും ബിനുവും ഡിസ്കഷന്‍സായി. ആ സമയത്തെ എന്റെ മുഖം കണ്ടാല്‍ ചിത്രത്തിലെ ക്ലൈമാക്സ് സീനിലെ ലാലെട്ടന്‍റെ അഭിനയം തോറ്റു പോകുമെന്നാണ്‍ പിന്നീടവര്‍ പറഞ്ഞത്.

അടുത്ത ദിവസം റേച്ചല്‍ എന്നെയും കൂട്ടി സെക്യുരിറ്റി ഹെഡിന്‍റെ ഓഫീസെലെത്തി. അവര്‍ എന്നെയം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. സെക്യൂരിറ്റി ഹെഡിനെ കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ വീണ്ടും അമ്മയെ ഓര്‍ത്തു. ഇനി അംഗോള ജയിലില്‍ എത്രാമത്തെ മുറിയാണെന്നു മാത്രം അറിഞ്ഞാല്‍ മതിയെന്നായി.

അയാള്‍ ക്യാമറ മേശവലിപ്പില്‍ നിന്നെടുത്തു. കാണാതായ മകനെ കണ്ട സന്തോഷമായിരുന്നു എനിക്കു. അതിലെ ഫോട്ടോസ് കാണിച്ച് ഹെഡ് എന്നോട് ചോദിച്ച ചോദ്യങ്ങള്‍ കേട്ടപ്പോള്‍ എനിക്ക് പെട്ടെന്ന് ക്യാമറയുടെ രണ്ടാനമ്മയെന്ന ഫീലിംഗ് ആണുണ്ടായത്.

ഹെഡ് പറഞ്ഞതനുസരിച്ച് സെക്യൂരിറ്റിയുടെ ഫോട്ടൊ എടുത്തത് അങ്ങനത്തെ വേഷത്തില്‍ ഇവിടെ അതിക്രമിച്ച് കയറിയിട്ട് ഹെലിപാടും ഡിഷും ഒക്കെ നശിപ്പിക്കുകയായിരുന്നു എന്നതായിരുന്നു ഞങ്ങളുടെ(ഞാനുള്‍പ്പെടുന്ന ഏതോ സംഘടനയുടെ) ലക്ഷ്യമെന്ന രീതിയിലാണ്‍ അന്വേഷണം നടക്കുന്നത്. ഉണക്കറൊട്ടിയും ചാളയും അന്നു തന്നെ തിന്ന് ശീലിക്കേണ്ടി വരുമെന്നു എനിക്ക് തോന്നി. എന്‍റെ പിന്നില്‍ നിന്ന റേച്ചല്‍ മുന്നിലും സെക്യൂരിറ്റി ഹെഡ് പിന്നിലും നില്‍ക്കുന്നതുപോലെ എനിക്ക് തോന്നി.[ചെറുപ്പം മുതലെ ഇങ്ങനെയുള്ള സിറ്റുവേഷന്‍സില്‍ എനിക്കിങ്ങനെ വരാറുണ്ട്. വിവേകാനന്ദസ്വാമികള്‍ക്ക് ഉറങ്ങുന്നതിനു മുന്‍പ് ഒരു പ്രകാശം അടുത്തു വരുന്നതുപോലെ തോന്നാറുള്ളതുപോലെ എന്തോ ഒന്നാണിത്. ചില അലവലാതികള്‍ തലകറങ്ങുന്നതാണിതെന്നൊക്കെ പറയാറുണ്ട്. അസൂയ, അല്ലാതെ എന്ത് പറയാനാണ്].

അന്വേഷണത്തിന്‍ കൂടുതല്‍ സമയം ഹെഡ് ചോദിച്ചു. ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു പോന്നു.

പിറ്റേ ദിവസം മുതല്‍ ക്യാംപിലെ ഒരു വിധം എല്ലാ സെക്യൂരിറ്റികാരും എന്നെക്കാണുമ്പോള്‍ ലാലേട്ടന്‍ ചിത്രം സിനിമയില്‍ ഫോട്ടൊ എടുക്കുന്നതുപോലെ കാണിക്കാനും തുടങ്ങി.

"ഈ അലവലാതികളൊക്കെ ചിത്രം കണ്ടിട്ടുണ്ടൊ?"

രണ്ടു സെക്യൂരിറ്റികാര്‍ ഞാന്‍ പോകുന്നിടത്തൊക്കെ കാണാന്‍ തുടങ്ങിയപ്പോള്‍ സതീഷും ബിനുവും അവരെ എന്നെ ഫോളൊ ചെയ്യാന്‍ വിട്ടിരിക്കുന്നതാണെന്ന് പറഞ്ഞു. അങ്ങനെയൊന്നുമല്ല, സെക്യൂരിറ്റി കൂട്ടിയതാണെന്ന് ഞാന്‍ തര്‍ക്കിച്ചെങ്കിലും മനസ്സില്‍ എനിക്കുമങ്ങനെ തന്നെയാണ്‍ തോന്നിയത്.

റൊട്ടേഷന്‍ കഴിഞ്ഞു തിരിച്ചു പോകാന്‍ രണ്ടു ദിവസം കൂടെയെ ഉള്ളപ്പോള്‍ ബിനുവും സതീഷും വീട്ടിലെന്തെങ്കിലും പറയണൊ എന്തെങ്കിലും വാങ്ങി കൊടുക്കണൊ എന്നൊക്കെ ചോദിച്ചു. അങ്ങനെ ഉറക്കത്തിലെല്ലാം അംഗോളന്‍ ജയില്‍ സ്വപ്നം കണ്ട് ഞെട്ടി ഉണരുന്നതെനിക്കൊരു പതിവായി.

അങ്ങനെ പോകുന്നതിനു ഒരു ദിവസം മുന്‍പ് എന്നെ വീണ്ടും സെക്യൂരിറ്റി ഹെഡ് വിളിപ്പിച്ചു. ജയിലിലേക്ക് പോകാന്‍ ഞാന്‍ മാനസ്സികമായി തയ്യാറായി. അവിടെ ചെന്നപ്പോള്‍ ഹെഡ് എന്നോട് ഇനി ഒരിക്കലും ഫോട്ടൊ ക്യാംപില്‍ വച്ചെടുക്കരുതെന്നു പറഞ്ഞിട്ട് ക്യാമറയിലെ ഫോട്ടോസെല്ലാം ഡിലീറ്റ് ചെയ്യിച്ചു. കമ്പ്യൂട്ടറില്‍ ഉള്ള ഫോട്ടോസ് ഞാന്‍ നേരത്തെ ഡിലീറ്റ് ചെയ്ത വിവരം ഹെഡിനോട് പറഞ്ഞു.

"സീ, ഹി ഈസ് വെരി ഹോണസ്റ്റ്" റേച്ചല്‍ പറഞ്ഞു.

"അപ്രീഷിയേറ്റ് ദാറ്റ്" ഹെഡ് പറഞ്ഞു.

എന്നിട്ടെനിക്ക് ക്യാമറതിരിച്ചു തന്നിട്ട് പൊയ്ക്കോളാന്‍ പറഞ്ഞു. രണ്ടാംലോകമഹായുദ്ധം ജയിച്ചപ്പോള്‍ അമേരിക്കയ്ക് പോലും ഇത്ര സന്തോഷം ഉണ്ടായിക്കാണില്ല.

നാട്ടില്‍ ചെന്നപ്പോള്‍ സതീഷും ബിനുവും ഞാന്‍ സെക്യൂരിറ്റി ഹെഡിന്‍റെ കാലു പിടിച്ചെന്നും 200 തവണ ഏത്തമിട്ടെന്നും ഒക്കെ പറഞ്ഞു നടന്നു. തെണ്ടികള്‍. ഞാന്‍ പോരാന്‍ നേരം അനുഗ്രഹം മേടിക്കാന്‍ സെക്യൂരിറ്റി ഹെഡിന്‍റെ കാലില്‍ തൊട്ടു വണങ്ങിയതാണെന്നെ, സത്യം!.

വാല്‍ക്കഷണം : പിന്നീട് അംഗോളയില്‍ പോയപ്പോളെല്ലാം ലഗ്ഗേജ് വെയ്റ്റ് കൂടുതലായതിനാല്‍ ഞാന്‍ ക്യാമറ എടുത്തിരുന്നില്ല. വെയ്റ്റ് കൂടുതല്‍ കൊണ്ടുപോകുന്നതു മോശമല്ലെ.

അല്ലെങ്കിലും അംഗോളക്കാര്‍ക്കുണ്ടൊ ബുദ്ധി, കമ്പ്യൂട്ടറിലെ ഫോട്ടോസല്ലെ ഞാന്‍ ഡിലീറ്റ് ചെയ്തിരുന്നോളു, പെന്‍ഡ്രൈവിലെ ഫോട്ടോസ് അപ്പോളും എന്‍റെ കൈയില്‍ ഉണ്ടല്ലൊ. എന്നോടാ കളി.

10 comments:

അനു said...

വളരെക്കാലത്തിനു ശേഷം വീണ്ടും ബ്ലോഗിങ്ങിലേക്ക്. ഞാന്‍ ഫോട്ടോഗ്രാഫറായ കഥ. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ?

the man to walk with said...

ഫോട്ടോഗ്രാഫര്‍ ബ്ലോഗരാവുന്നത് ..എന്നാ പേരാണ് നല്ലത്

ആശംസകള്‍

അനു said...

വാണി, :)
the man to walk with : പേരു നീണ്ടു പോകേണ്ട എന്നുകരുതി. ബട്ട് ആ വാശിയില്‍ ഒരു ഫോട്ടോ ബ്ലോഗും തുടങ്ങിയിരുന്നു, മറ്റു ഫോട്ടോ ബ്ലോഗുകള്‍ കാണാത്ത എന്‍റെ കൂട്ടുകാരെ ഞെട്ടിക്കാന്‍.

നന്ദി :)

Flyaway Mind said...

heehe..hilarious!!!unakka rottiyum pacha chalayum..heehe.. btw, where r the pics?

Arun's said...

heheheheyyy...Ithenikkishtappettuu...
Asanee ini chattil varumbo avide nadanna sathyavastha onnu parayanee...
Annu bike accident ennokke paranjathu Angolakkarde idi kondu panjarayathu arunnallee.....hmmmm...
Enthayalum njan sarikkum enjoy cheythu....

Rajesh Parameswaran said...

Dai, Nannayittundu...But nee ee blog ezhuthan vendi ethrayum valiya mandatharam kanichathu mosamayippoi...

Akathu poi chala thinnenkil jeevitham konjatta aayaene..

അനു said...

Flyaway Mind : നന്ദി : ) .ഫോട്ടോസ് സീക്രട്ടാക്കി വച്ചേക്കുവ.

Arun :നന്ദി :). കോളേജ് കഥകളും വരുന്നുണ്ട്. കുറച്ചൊക്കെ പഴയ പോസ്റ്റുകളില്‍ കാണാം.

Rajesh:) രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലൊ. ഡാ പഴയ പോസ്റ്റുകളില്‍ ഒന്നു നമ്മുടെ കോളേജ് കഥയാണ്. ഏതാണെന്നു പറയുന്നില്ല, നീ എല്ലാം വായിക്കുമല്ലൊ. :)

G.MANU said...

ക്യാമറ അക്കീനൊ മക്കനൊ ടിക്കാ യൊ.


:) Nice Angola..:)

Surya said...

ho...bhayangaram...

Anonymous said...

Kollaaaam.. Nerambokkukal thanne.. Anyway enjoyed reading it..