Friday, August 5, 2011

കല്യാണ ഉണ്ണികള്‍

അടൂരില്‍ എഞ്ചിനീയറിംഗിന്‌ പഠിക്കുമ്പോള്‍ അടിച്ചുപൊളിച്ചു ജീവിക്കാനുള്ള പോക്കറ്റ് മണിയൊന്നും ഞങ്ങളുടെ ഹോസ്റ്റലില്‍ ആര്‍ക്കുംതന്നെ വീട്ടില്‍ നിന്നും കിട്ടാറുണ്ടായിരുന്നില്ല. ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ വാടക കൊടുക്കേണ്ട സമയമാകുമ്പോളെ അതിനുള്ള കാശ് വീട്ടില്‍ നിന്ന് കിട്ടാറുണ്ടായിരുന്നോളു. രാവിലെയും വൈകിട്ടും ഫുഡ് സരളചേച്ചിയും ചേട്ടനും കൊണ്ടുത്തരുന്നതുകൊണ്ട് അതും മാസാവസാനം മാത്രമാണ്‌ കൊടുത്തിരുന്നത്. പിന്നെ ഉച്ചക്കുകഴിക്കാനുള്ളതിന്റെയും കോളേജില്‍ പോകാനുള്ളതുംകൂടെ വളരെ തുച്ഛമായൊരു തുകയായിരിക്കും ഞങ്ങളുടെ അടുത്തുണ്ടാവുക. അതുകൊണ്ടൊക്കെത്തന്നെ ലാവിഷായി ഫുഡ് അടിക്കാന്‍ പോയാല്‍ പിന്നെ വന്‍ടൈറ്റാകും.

അങ്ങനെ മനുഷ്യന്റെ ബേസിക് ആവശ്യങ്ങളിലുള്ള ചിക്കന്ബിരിയാണിയും മട്ടന്‍ബിരിയാണിയും ഒക്കെ കഴിക്കാന്‍ പറ്റാതെ വളരെ കഷ്ടപ്പെട്ടാണ്‌ ഞങ്ങള്‍ എഞ്ചിനീയറിംഗിനു പഠിച്ചിരിന്നത്.വലുതാകുമ്പോള്‍ ഞങ്ങളുടെ മക്കളോടൊക്കെ ഈ കഷ്ടപ്പാടു നിറഞ്ഞ ജീവിതത്തിന്റെ കാര്യം പറയണം എന്നൊക്കെ ചേച്ചിയുടെ ഒണക്കചപ്പാത്തിയും കിഴങ്ങുകറിയും കഴിക്കുമ്പോള്‍ ഞങ്ങള്‍ ഡിസ്കസ് ചെയ്യാറുമുണ്ടായിരുന്നു. എങ്കിലും ചില അലവലാതി ഡെയ്സ്‌കോളെഴ്സ്[വീട്ടില്‍ അമ്മയുണ്ടാക്കുന്ന ഫുഡ് ഒക്കെ കഴിച്ച് ടിവിയും കണ്ട് ഒരു ഉത്തരവാദിത്വവുമില്ലാതെ സുഖിച്ചു ജീവിക്കുന്നവര്‍ - ചുരുക്കത്തില്‍ ലോക്കല്‍സ്] ഹാരോള്‍ഡ് സാറിന്റെ ക്ലാസ്സിലിരുന്ന് തലേദിവസം വീട്ടിലുണ്ടാക്കിയ ചിക്കന്‍കറിയുടെയും അല്ലെങ്കില്‍ ബിരിയാണിയുടെയും ഒക്കെ കാര്യം പറയുമ്പോള്‍ കണ്‍ടോള്‍ പോകാറുണ്ട്.

ഞങ്ങളെല്ലാം വേറെവേറെ ബാച്ചിലായിരുന്നതുകൊണ്ട് ക്ലാസ്സിലെക്കാര്യങ്ങളെല്ലാം വീട്ടില്‍ വന്നു പരസ്പരം ഷെയര്‍ ചെയ്യുന്നത് വൈകുന്നേരം ഹോസ്റ്റലില്‍ വന്ന് ചായകുടിക്കുമ്പോളാണ്. വേറെ എന്തൊക്കെ കാര്യങ്ങള്‍ മറന്നാലും ചിക്കന്‍ബിരിയാണിയുടെ കാര്യം കറക്ടായി പറയാന്‍ കമ്പ്യൂട്ടേഴ്സ് ബാച്ചിലെ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഹാരൊള്‍ഡ് സാറിന്റെ അവര്‍മുതല്‍ വൈകുന്നേരം ഹോസ്റ്റലില്‍ എത്തുന്ന സമയം വരെ ഞാനൊ, അനൂപാന്റണിയൊ, ജേസിയൊ, ജിബിനൊ, സിനുവൊ ഓര്‍ത്തുവയ്കാന്‍ ശ്രദ്ധിച്ചിരുന്നു.ലോക്കല്‍സിന്റെ ചിക്കന്‍ബിരിയാണിയുടെ കാര്യം പറയുന്ന വൈകുന്നേരങ്ങളിലെല്ലാം, ചായയുടെ ഒപ്പംകഴിക്കാന്‍ ചേച്ചിതന്നുവിടുന്ന ബോണ്ടകള്‍ മാനത്ത് പറക്കുന്നതു പതിവായിരുന്നു. ഞങ്ങളുടെ ഹോസ്റ്റലിന്റെ ഭാഗത്തുണ്ടായിരുന്ന അലവലാതി ലോക്കല്‍ കാക്കള്‍ക്ക് ഇതു കറക്ട് ആയി അറിയാവുന്നതുകൊണ്ട് പറന്നുപൊങ്ങിയ ബോണ്ട തിരിച്ചുവരുമ്പോള്‍ ക്യാച്ചെടുക്കുന്നതിനു മുന്‍പ് കറക്ടായി കൊത്തിപ്പറന്നുപോകാറുള്ളതും പതിവായി. ഇങ്ങനെ ചിക്കന്‍ബിരിയാണിയോടുള്ള കൊതിയില്‍ ആദ്യത്തെ ആവശ്യത്തിനു വലിച്ചെറിഞ്ഞ ബോണ്ടകള്‍ അകന്നകന്നു പോകുന്നത് ഒരു ദീര്‍ഘനിശ്വാസത്തോടെ നോക്കി നില്‍ക്കറുണ്ടായിരുന്നു. സാധാരണ സതീഷും സിജിനും ജെസിയും അനൂപാന്റെണിയുമാണ്‌ ഇങ്ങനെ ദീര്‍ഘനിശ്വാസമിടാറുണ്ടായിരുന്നത്.

ഒരു സാറ്റര്‍ഡെ പതിവുപോലെ ഞങ്ങളെല്ലാരും പന്നിമലത്തിക്കൊണ്ടിരുന്നപ്പോളാണ്‌ ഗീതം ഓഡിറ്റോറിയത്തിന്റെ മുകളിലെ റൂമില്‍ താമസിച്ചിരുന്ന ക്ലാസ്സ്മേറ്റ്സിനെക്കാണാന്‍ പോയ സിജിനും പന്നിമലര്‍ത്താന്‍ അറിയാന്‍ മേലാത്തതുകൊണ്ടാണെന്നു കള്ളം പറഞ്ഞ്[ആക്‌ച്വലി ഗീതത്തിനു പോകുന്ന വഴിക്കുള്ള മുക്കിലെ പെട്ടിക്കടയില്‍ നിന്നും സിജിന്‍ ഓഫര്‍ ചെയ്ത കപ്പലണ്ടി മിട്ടായി കഴിക്കാനാണെന്ന് നമുക്കെല്ലാം അറിയാമായിരുന്നു] കൂടെപ്പോയ അനൂപാന്റണിയും ഓടിക്കിതച്ചെത്തിയത്.

"എന്തുപറ്റിയെടാ...ആരെലും തല്ലാന്‍ ഓടിച്ചൊ?" ജിബിന്‍ ചോദിച്ചു.
കിതപ്പുമാറാത്തതുകൊണ്ട് അനൂപാന്റണിയും സിജിനും നോര്‍മ്മലായി ഇങ്ങനത്തെ അവസരങ്ങളില്‍ പറയുന്ന തെറികളൊന്നും പറഞ്ഞില്ല.

"പതിവുപോലെ ഏതെലും പെണ്ണിനെ വായിനോക്കിക്കാണും..." ജേസി പറഞ്ഞു. ബട്ട് ഈ തവണ കിതപ്പുമാറിയതോണ്ട് ജേസിക്ക് അന്നത്തെ ലഞ്ജിനുള്ള വകുപ്പ് അനൂപാന്റണിയുടെ വായില്‍ നിന്നും കിട്ടി.

"എന്താരടെ കാര്യം...?" പൊടിമോന്‍ രാജേഷ് സീരിയസ്സായി.

"പറയാം. തുമ്പയിലച്ചോറ്,നല്ല ചൂടുസാമ്പാറ്, അവിയല്‍, കിച്ചടി, തോരന്‍, രസം, ഉപ്പേരി, പപ്പടം, പച്ചമോര്, എരിശ്ശേരി, പുളിശ്ശേരി, അടപ്രദമനും പഴവും, പാല്‍പ്പായസവും ബോളിയും.....ഇതൊക്കെകേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കെന്തു തോന്നുന്നു?" സിജിന്‍ വളരെ സീരിയസ്സായി ഞങ്ങളോടു ചോദിച്ചു.

"നിനക്കിട്ടൊരു ചവിട്ടു തരാന്‍ തോന്നുന്നു. മനുഷ്യനിവിടെ ഉച്ചക്ക് ചേച്ചിയുടെ റേഷനരിയുടെ ചോറും കഷണം വീണാല്‍ സാമ്പാറെന്നും വീണില്ലെങ്കില്‍ രസമെന്നും പറയുന്ന കറിയും കഴിക്കണമെന്നോര്‍ത്ത് ഡെസ്പായിരിക്കുമ്പൊളാണ്‌ അവന്റെ ഒരു വിവരണം", റോബിനു ദേഷ്യം വന്നു.

"എടാ, ദേഷ്യപ്പെടാന്‍ പറഞ്ഞതല്ല. ഇതെല്ലാം കഴിക്കാനുള്ള വകുപ്പുണ്ട്..." സിജിന്‍ പറഞ്ഞു.

"എങ്ങിനെ....?" കോറസ്സുപാടുന്നതുപോലെ എല്ലാവരും ഒരുമിച്ചു ചോദിച്ചു. അപ്പുറത്തെമുറിയില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് പഠിച്ചോണ്ടിരുന്ന സിനുവരെ പുസ്തകം വലിച്ചെറിഞ്ഞിട്ടാണ്‌ കോറസ്സില്‍ പങ്കു ചേര്‍ന്നത്.

"അയ്യടാ....എന്തൊരാക്രാന്തം" അനൂപാന്റെണി പറഞ്ഞു.

"ഒരു പുണ്യവാളന്‍, ഒന്നു പോയേടാ ചെക്കാ...നീ പറയെടാ സിജിന്‍കുട്ടാ..." സതീഷ് പറഞ്ഞു.

"എടാ സിജിനെ നീ വിയര്‍ക്കുന്നുണ്ടല്ലൊ...ഈ ഫാനിന്റെ അടുത്തേക്ക് നീങ്ങിയിരിക്കു. മാറെടാ പാണ്ടി. അവന്റെയൊരു പെട്ടി.." ഞാന്‍ ഒന്നു പതപ്പിച്ചു.

"ഡാ, ഡാ..നിര്‍ത്തു. ഞാന്‍ ഇന്നൊന്നുകുളിച്ചതാ. പതപ്പിക്കേണ്ട അതികം..പറയാം" സിജിന്‍ എന്നെയും സതീഷിനെയും നോക്കിപ്പറഞ്ഞു.

"ഡാ ഇന്ന് ഗീതത്തില്‍ പോയപ്പോളാ അറിഞ്ഞെ, അവന്മാരെല്ലാം അവിടെ നടക്കുന്ന കല്യാണങ്ങളില്‍ പങ്കെടുത്ത് ഇതുപോലത്തെ സദ്യയും ചിക്കന്‍ ബിരിയാണിയുമെല്ലാം അടിക്കുന്നുണ്ട്." സിജിന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.

"അതേടാ, ഒരുവിധം എല്ലാ ഞായറാഴ്ചയും കല്യാണങ്ങള്‍ ഉണ്ടാവാറുണ്ട്" അനൂപാന്റണി കൂട്ടിച്ചേര്‍ത്തു.

"മെക്കാനിക്സിന്റെ പരീക്ഷയ്ക്ക് പാസ്സായാല്‍ പോലും നിനക്കിത്ര ആവേശം കാണില്ലല്ലൊടാ...?"

റോബിന്‍ പറഞ്ഞതുകേട്ടപ്പോള്‍ ഞങ്ങളെല്ലാരും ചിരിച്ചെങ്കിലും അവന്മാരെ വെറുപ്പിക്കാന്‍ പറ്റില്ലാത്തോണ്ട് വിഷയം പെട്ടെന്നു മാറ്റി.

"എടാ ബട്ട് നമ്മളു വിളിക്കാത്ത കല്യാണത്തിനു പോയി ഉണ്ണുന്നത് മോശമല്ലെ..?" രാജേഷ് ചോദിച്ചു.

"ഒന്നു പോടാ അവിടുന്നു...നിനക്കു വേണമെങ്കില്‍ മതി." സിജിനു ദേഷ്യം വന്നു.

"എടാ ബട്ട് നമ്മളെയാരെങ്കിലും തിരിച്ചറിഞ്ഞാലൊ?" സതീഷിനതായിരുന്നു പേടി.

"ഇല്ലെടാ..എങ്ങനെ അറിയാനാ? പെണ്ണു വീട്ടുകാരു ചോദിച്ചാല്‍ നമ്മള്‍ ചെറുക്കന്‍ വീട്ടുകാര്‍...അല്ലെങ്കില്‍ തിരിച്ച്. അവന്മാരങ്ങനാ..." സിജിന്‍ കൂടുതല്‍ പ്രാക്ടിക്കലായി.

"ഡാ എന്നാലും വേണൊ...? റിസ്കല്ലെ. കോളേജിലറിഞ്ഞാല്‍ നാണക്കേടല്ലെ..?"

"നീയൊക്കെയായിട്ട് അറിയിക്കാതെയിരുന്നാല്‍ മതി. വേറെ പ്രശ്നമൊന്നുമില്ല.." അനൂപാന്റണി പറഞ്ഞു.

"നാളെ ഒരു ഹിന്ദു കല്യാണമാണ്. ഒന്നാംതരം സദ്യയാണ്. ഞങ്ങളേതായാലും പോകുന്നുണ്ട്. നിങ്ങള്‍ വരുന്നുണ്ടൊ?" സിജിന്‍ ചോദിച്ചു.

"എന്തു വിഷമഘട്ടത്തിലും നിങ്ങളോടൊപ്പം ഞാനുണ്ടാകുമെടാ..." സതീഷ് റെഡിയായി.

"അയ്യടാ...അല്ലാതെ നിനക്കു കൊതിമൂത്തിട്ടല്ല അല്ലെ?"

ഞായറാഴ്ച രാവിലെ പതിവുപോലെ പത്തുമണിയായപ്പോളേക്കും ഞങ്ങള്‍ എണീറ്റുവന്നപ്പോളേക്കും അണ്ണന്മാര്‍ മൂന്നുപേരും കൂടെ റെഡിയായിക്കൊണ്ടിരിക്കുവായിരുന്നു. ഷര്‍ട്ടൊക്കെ അയണ്‍ചെയ്ത് മുണ്ടൊക്കെ ഉടുത്ത് സെറ്റപ്പായി നില്‍ക്കുന്നതുകണ്ടപ്പോള്‍ ഞങ്ങളെല്ലാരും വണ്ടറടിച്ചുപോയി.

"എന്തോന്നാടെ ഇത്....?" ഞാന്‍ ചോദിച്ചു.

"എടാ, ഇന്നു ഹിന്ദുക്കളുടെ സ്റ്റൈല്‍ അല്ലെ..സൊ മുണ്ടാവാം എന്നുകരുതി" സിജിന്‍ എല്ലാം പ്ലാന്‍ഡ് ആയിരുന്നു.

"അയ്യോടാ..എന്തൊരു ആത്മാര്‍ത്ഥത. പഠിക്കുന്ന കാര്യത്തില്‍ ഇതൊന്നും കാണുന്നില്ലല്ലൊ"

"ഡാ, പതിനൊന്നരയ്ക്കാ മുഹൂര്‍ത്തം. ലേറ്റ് ആയാല്‍ കല്യാണം മിസ്സാകും കേട്ടൊ" അനൂപാന്റണി പറഞ്ഞു.

"കല്യാണംകൂടാന്‍ പോകുന്നമഹാന്മാര്‍.ആദ്യത്തെ പന്തിമിസ്സാകുമെന്നു പറയെടാ.." ജേസ്സി പറഞ്ഞു.

"എന്റെ കര്‍ത്താവെ, ഇന്നിവന്മാരെ കൈയോടെ പിടിക്കണെ. ഞാന്‍ അഞ്ചു മെഴുകുതിരി കത്തിച്ചേക്കാമെ..." പരീക്ഷയ്ക്കു പ്രാര്‍ത്ഥിക്കുന്ന ആത്മാര്‍ത്ഥതയോടെ റോബിന്‍ പറഞ്ഞു.

"പാണ്ടി, അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ നീ വീട്ടില്‍ പോകാന്‍ റെഡിയായിരുന്നൊ, ആംബുലന്‍സില്‍.." സതീഷിന്റെ മറുപടി പെട്ടെന്നു വന്നു.

"മൊട്ടയാണ്, കോഴിമുട്ട..." വീട്ടില്‍ പൌള്‍ട്രി ഫാം നടത്തുന്നതുകൊണ്ടായിരിക്കും റോബിന്റെ പതിവുതെറിതന്നെ ഇതിനും വന്നു.

"അപ്പോള്‍ ഞങ്ങള്‍ പോട്ടെടാ..റ്റാറ്റ...ബൈ ബൈ.." മൂന്നുപേരും യാത്രയായി. ഞങ്ങള്‍ പതിവുപോലെ പല്ലൊക്കെത്തേച്ച് പന്നിമലര്‍ത്തല്‍ തുടങ്ങി.പന്ത്രണ്ടുമണിയായപ്പോളേക്കും ശശിച്ചേട്ടന്‍ പതിവുപോലെ ഊണുമായെത്തി. കഴിച്ചോണ്ടിരുന്നപ്പോള്‍ ഞങ്ങളെല്ലാരും സൈലന്റായിരുന്നു."ഇനി അവന്മാരെങ്ങാനും ഒരു പ്രശ്നവുമില്ലാതെ സദ്യ കഴിക്കുമൊ?"അതാലോചിക്കുമ്പോള്‍ എല്ലാര്‍ക്കും പത്തു സപ്ലിയടിച്ച വിഷമമായിരുന്നു. റോബിന്‍ ഇടയ്കിടക്ക് കര്‍ത്താവിനെ മെഴുകുതിരിയുടെ കാര്യം പറഞ്ഞു പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു.

രണ്ടുമണികഴിഞ്ഞപ്പോളെയ്ക്കും അണ്ണന്മാര്‍മൂന്നുപേരും എത്തി. കൈയില്‍ നാരങ്ങായും ചെണ്ടുമൊക്കെയുണ്ട്.മൂന്നിന്റെയും വയറുകണ്ടപ്പോള്‍ ഞങ്ങളെല്ലാം ഡെസ്പായി. പിന്നെയവിടെ നടന്നത് ഒരു കൊല്ലാക്കൊലയായിരുന്നു.

"ഡാ ആ ചക്കരവരട്ടി കിടിലാമായിരുന്നല്ലെ.."

"ഓ മാങ്ങാച്ചാറിനു നല്ല എരിവായിരുന്നളിയാ..."

"ഡാ സതീഷെ.. നിനക്കു പാല്പ്പായസം രണ്ടാമതു കിട്ടി അല്ലെ..."

"സിജിനെ, നീ പായസം കുടിച്ചിട്ട് പിന്നെയും ചോറുണ്ടല്ലൊ.."

"എടാ ഇവിടെ അങ്ങനെയാ..പുളിശ്ശേരി അപ്പോളാണല്ലൊ വരുന്നെ.."

"വയറു ഫുള്ളായതുകൊണ്ട് ഞാന്‍ പച്ചമോരുകുടിച്ചു നിര്‍ത്തി. പുളിശ്ശേരികൂട്ടി ഉണ്ണല്‍ നടന്നില്ലെടാ.."

"സാരമില്ലെടാ, അടുത്തയാഴ്ച കഴിക്കാം"

"ഡാ ബട്ട്, അടുത്താഴ്ച മുസ്ലീം കല്യാണമല്ലെ..."

"ഓ അതുഞാന്‍ മറന്നു. അതിന്റെയടുത്തായാഴ്ചാണ്‌ ഇനി ഹിന്ദുക്കല്യാണം"

സ്വന്തം ക്ലാസ്സിലെ ടൈംടേബിള്‍ പോയിട്ട് ക്ലാസ്സ് ടീച്ചെറേതാന്നുപോലും അറിയാത്തതെണ്ടികളുടെ ഒരു ജാഡ. ബട്ട് കേട്ടുനിക്കുകയല്ലാതെ ഒന്നും ചെയ്യാന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.റാംജിറാവുവിലെ മത്തായിച്ചേട്ടനെപ്പോലെ റോബിന്‍ സാമ്പിളിനു കത്തിച്ചുവച്ചിരുന്ന മെഴുകുതിരി അപ്പോളെ ഊതിക്കളഞ്ഞു.

"കര്‍ത്താവങ്ങനെ സുഖിക്കേണ്ട കേട്ടൊ.." റോബിനാണു പറഞ്ഞതെങ്കിലും ഞങ്ങള്‍ക്കെല്ലാം അതേഫീലിംഗായിരുന്നു.

"എനിക്കൊന്നുകിടക്കണമെടാ..വല്ലാത്തക്ഷീണം" സതീഷുപറഞ്ഞു. സിജിനും അനൂപന്റണിയും അവരുടെ ബെഡ്ഡിലേക്ക് പോയി.

ഞങ്ങളുംപോയിക്കിടന്നു. കൊതിയായിപണ്ടാരമടങ്ങിയതുകൊണ്ട് ആര്‍ക്കും കാര്യമായി ഉറങ്ങാന്‍ പറ്റിയില്ല.

അടുത്തയാഴ്ചയാകാന്‍ അവന്മാര്‍ മൂന്നുപേരും കാത്തിരിക്കുന്നത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഫീല്‍ ചെയ്തു. ജേസ്സിക്ക് ചെറിയൊരു ചാഞ്ചാട്ടം ഉണ്ടായിരുന്നു. ബട്ട് ജന്മനാഉള്ള പേടികൊണ്ട് അവന്‌ കല്യാണത്തിനു പോകാനുള്ള താല്പര്യം കണ്‍ടോള്‍ ചെയ്തു.ഇതെല്ലാം വളരെമോശമായിരുന്നെന്നും മാനംവിറ്റുകളിക്കാന്‍ നമ്മളില്ലെന്നുമൊക്കെയുള്ള ലെവലില്‍ ഞാനും പാണ്ടിയും പൊടിമോനും ജിബിനുമെല്ലാമിരുന്നു. ഇടയ്ക്കിടെ ഈ ഡയലോഗ്സ് പറയുന്നുണ്ടായിരുന്നെങ്കിലും അതിനിടയില്‍ വെള്ളമിറക്കുന്ന സൌണ്ട് കണ്‍ട്രോള്‍ ചെയ്യാന്‍ അല്പം ബുദ്ധിമുട്ടാണെന്ന കാര്യം ഞങ്ങള്‍ തിരിച്ചിറിഞ്ഞു. ഞായറാഴ്ച പതിവുപോലെ അണ്ണന്മാര്‍ മൂന്നുപേരും നേരത്തെ റെഡിയായി. ജീന്‍സൊക്കെയാണന്ന്, മുസ്ലീം കല്യാണത്തിന്‍ ജീന്‍സ്സാണ്‌ നല്ലതെന്നായിരുന്നു കമന്റ്. അവന്മാര്‍ തിരിച്ചു വരുന്നസമയമായപ്പോളേക്കും ഞങ്ങളെല്ലാം ഉറക്കം വരുന്നില്ലാഞ്ഞിട്ടുകൂടി വെറുതെ കയറിക്കണ്ണടച്ചു കിടന്നു. കാര്യം മനസ്സിലായതുകൊണ്ട് തെണ്ടികളല്പം ഉച്ചത്തിലായിരുന്നു അന്നത്തെ വിവരണം.

"എടാ സിജിനെ എന്താട മുസ്ലീംസിന്റെ ബിരിയാണിക്കിത്ര ടേസ്റ്റ്?", തെണ്ടി സതീഷിന്റെ നിഷ്ക്കളങ്കമായ ചോദ്യം.

"എടാ അതറിയില്ലെ...? അവര്‍ മട്ടന്‍ റൈസിന്റെ കൂടെയിട്ടാണ്‌ ബിരിയാണി ഉണ്ടാക്കുന്നത്. അല്ലാതെ ഹോട്ടലിലെപ്പോലെ രണ്ടും വേറെ വേറെ ഉണ്ടാക്കി പിന്നീട് മിക്സ് ചെയ്യുവല്ല"

കൂര്‍ക്കംവലിക്കിടയിലും പാണ്ടിറോബിന്‍ സൈലന്റായി. അടുത്തയാഴ്ചയായപ്പോളേക്കും എനിക്കും ജേസ്സിക്കും കണ്‍ട്രോള്‍ കിട്ടിയില്ല. ശനിയാഴ്ച വൈകുന്നേരം നമ്മള്‍ വരുന്നകാര്യം സതീഷിനെയറിയിച്ചു. മൂന്നുപേരുടെയും ഗൌരവം കണ്ടപ്പോള്‍ നാളത്തെകല്യാണം നടത്തുന്നത് ഇവരാണെന്നുപോലും ഞങ്ങള്‍ക്ക് ഡൌട്ട് തോന്നി.

"വരുന്നതൊക്കെ കൊള്ളാം, ബട്ട് ഡീസന്റായിരിക്കണം"

"മുണ്ടുണ്ടൊ കൈയില്‍..?"

"ഇല്ലെടാ സിജിനെ, പാന്റ്സ് പോരെ.."

"പോരാ പോരാ, നാളെ ഹിന്ദുമാര്യേജ് ആണ്. ഹിന്ദു മാര്യേജാക്ട് പ്രകാരം മുണ്ടുടുക്കാതെ പോകാന്‍ പറ്റില്ല. ഞങ്ങള്‍ കൊണ്ടുപോകില്ല", സിജിന്‍ നിര്‍ബന്ധം പറഞ്ഞതുകൊണ്ട് ഞാനും ജേസ്സിയും ഉണ്ടായിരുന്ന കാശൊക്കെ തപ്പിപെറുക്കി മുണ്ടുമേടിച്ചു വന്നു. രാവിലെ നേരത്തെ എണീക്കാന്‍ അലാറമൊക്കെ വച്ചുകിടന്നു. രാത്രി മുഴുവന്‍ എന്താണെന്നറിഞ്ഞൂടാ, ഞാന്‍ പാല്പായസമാണ്‌ സ്വപ്നം കണ്ടത്.

രാവിലെ പതിനൊന്നുമണിയായപ്പോളേക്കും അവന്മാരെല്ലാം റെഡിയായി. കണ്ണാടിയുടെ മുന്‍പില്‍ നിന്നിരുന്ന എന്നെനോക്കി സതീഷ് പറഞ്ഞു.

"ഡാ, കല്യാണച്ചെറുക്കന്‍ വേറെ ഉണ്ട്. നിന്നെ കെട്ടിക്കാനല്ല കൊണ്ടുപോകുന്നത്. ഒന്നു വേഗം വാടാ"

ഗീതത്തില്‍ എത്താറായപ്പോള്‍ ചങ്കില്‍ ഒരു പെടപെടപ്പ്. താഴുത്തെ നിലയില്‍ ആണ്‌ ഫുഡ്. അവിടെയെത്തിയപ്പോള്‍ ഊണ്‌ നടക്കുന്നു. എല്ലാവരും എന്നെ കലിപ്പിച്ചു നോക്കി. അപ്പോള്‍ ഗീതത്തിലുണ്ടായിരുന്ന മച്ചാന്മാര്‍ നമ്മുടെ അടുത്തേക്കു വന്നു.

"ഡാ, പേടിക്കേണ്ട. മുഹൂര്‍ത്തം കഴിഞ്ഞു പെട്ടെന്നിറങ്ങേണ്ടതുകൊണ്ട് കല്യാണത്തിനു മുന്‍പൊരു പന്തിയുണ്ട്. അതാ ഇത്" അവന്മാര്‍ പറഞ്ഞു.

"മോനെ, നീ ദൈവത്തിനു നന്ദി പറ. നീ ജസ്റ്റ് ഇപ്പോള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു", അനൂപാന്റണി എന്നോടു പറഞ്ഞു. ലേറ്റായതു ഞാന്‍ കാരണമാണെന്നു അറിയാവുന്നതുകൊണ്ടും ചിട്ടവട്ടങ്ങള്‍ എനിക്കറിയാന്‍ പാടില്ലാത്തതുകൊണ്ടും ഞാന്‍ സൈലന്റായി നിന്നു.

അപ്പോളാണ്‌ ഒരു ചേട്ടന്‍ നമ്മളെത്തന്നെ നോക്കുന്നത് ഞാന്‍ കണ്ടത്.

"ഡാ, അവിടെ നിക്കുന്ന പച്ച ഷര്‍ട്ടുകാരന്‍ നമ്മളെത്തന്നെ നോക്കുന്നു"

"ഓ അങ്ങേരും നമ്മളെപ്പോലെ തന്നെടെ. എല്ലാത്തിനും വരാറുണ്ട്" സിജിനതു പറഞ്ഞപ്പോള്‍ എനിക്ക് ചെറുതായി ആശ്വാസമായി. കല്യാണംകൂടാന്‍ വേണ്ടി ഞങ്ങള്‍ മുകളിലെ നിലയിലെ ഓഡിറ്റോറിയത്തിലേക്ക് കയറി. വായിനോക്കി ഇരുന്നത്കൊണ്ട് എല്ലാവരും അടുത്തപന്തിക്കായി ഓടുന്നത് കണ്ടപ്പോളാണ് കല്യാണം കഴിഞ്ഞകാര്യം നമ്മളറിഞ്ഞത്. എല്ലാവരും ഓടി. ബട്ട് സീറ്റ് കിട്ടിയില്ല.സതീഷും സിജിനും അനൂപാന്റണിയും മുട്ടന്‍ കലിപ്പ്.

"ഈ എരണംകെട്ടവന്മാരെക്കൊണ്ടുവന്നപ്പോളെ വിചാരിച്ചതാ.." ഞാനും ജേസ്സിയും ഡെസ്പ്.

"വലിയ ഓഡിറ്റോറിയമാ. മൂന്നാമത്തെ പന്തിയുണ്ടാവുമൊ ആവൊ?" സിജിന്‍ പറഞ്ഞപ്പോള്‍ ഞങ്ങളുമല്പം ഡെസ്പായി. രണ്ടാമത്തെ പന്തികഴിഞ്ഞപ്പോള്‍ പന്തികേടാകുമോ എന്നു ഞങ്ങള്‍ക്ക് ഡൌട്ടായി. അപ്പോളാണ്‌ പച്ചഷര്‍ട്ട് ഇട്ട ആ ചേട്ടന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നത്.

"നിങ്ങള്‍ കഴിച്ചൊ..ഇല്ലെങ്കില്‍ മൂന്നാമത്തെ പന്തിക്കിരുന്നോളൂ" ചേട്ടന്‍ ഞങ്ങളോടു പറഞ്ഞു. ഞങ്ങളെല്ലാം ഹാപ്പിയായി. എന്തു നല്ലചേട്ടന്‍. രണ്ടാമത്തെ പന്തിനടക്കുമ്പോളെ കൈ കഴുകി റെഡിയായി നിന്നതുകൊണ്ട് പ്രത്യേകം കൈ കഴുകാതെ ഞങ്ങള്‍ നേരെ അകത്തുകയറി.
അകത്തേക്ക് ഞങ്ങളുടെ ഒപ്പം ചേട്ടനും വന്നു.

"ഓ ചേട്ടനും കഴിച്ചില്ലായിരുന്നൊ?", സതീഷ് കുശലം ചോദിച്ചു. ചേട്ടന്‍ ചിരിച്ചു. അകത്തുകയറിയ ഞങ്ങള്‍ ഷോക്കായിപ്പോയി. അവിടെ പാര്‍ത്ഥസാരഥി അമ്പലത്തിനു മുന്‍പില്‍ കാണാറുള്ള ഭിക്ഷക്കാരെല്ലാം ഇരിക്കുന്നു.

"ഇരുന്നോളൂ, ഞങ്ങള്‍ക്ക് നിങ്ങളും അവരും ഒരുപോലാ....ഞാനാണ്‌ ഇവിടുത്തെ കല്യാണത്തിനെല്ലാം ഫുഡ് റെഡിയാക്കുന്നയാള്‍, അല്ലാതെ നിന്നൊപ്പോലെ സദ്യ ഉണ്ണാന്‍ വരുന്നതല്ല..." ക്‌ര്‍ര്‍ര്‍..ഞങ്ങളെല്ലാം കീറിപ്പോയി. പതിയെ അവിടെനിന്ന് മുങ്ങാന്‍ ശ്രമിച്ചെങ്കിലും ചേട്ടന്‍ വിട്ടില്ല. എല്ലാത്തിനെയും ഇരുത്തി തീറ്റിച്ചു.

ബട്ട് എന്താണൊ എന്തൊ, സദ്യ വളരെ മോശമായിരുന്നു അന്ന്.







വാല്‍ക്കഷണം : അന്നു വീട്ടില്‍ വന്നപ്പോള്‍ ഞാനും ജേസ്സിയും പുതിയകുറെ മലയാളം വാക്കുകള്‍ സതീഷിന്റെയും സിജിന്റെയും അനൂപാന്റണിയുടെയും അടുത്തുനിന്നും പഠിച്ചു. ഹോസ്റ്റലിലെ ബാക്കിയുള്ള തെണ്ടികളെല്ലാം ആ സെമസ്റ്റര്‍ ഫുള്‍ ചിരിയായിരുന്നു. അവന്മാര്‍ക്ക് രാജേശ്വരി റെസ്റ്റോറന്റില്‍ നിന്നും ഞങ്ങളുടെ വക ചിക്കന്‍ബിരിയാണി സ്പോണ്‍സര്‍ ചെയ്തതുകൊണ്ട് കോളേജിലിറിയാതെ രക്ഷപ്പെട്ടു. എഞ്ചിനീയറി്‌ഗിന്‌ പഠിക്കാനൊത്തിരി ഉണ്ടായിരുന്നതുകൊണ്ട് പിന്നെ ഞങ്ങള്‍ കല്യാണത്തിനൊന്നും പോയിരുന്നില്ല. അല്ലാതെ നിങ്ങള്‍ വിചാരിക്കുന്നതുപോലെ, ഛെ ഛെ.

Saturday, July 30, 2011

അച്ചായന്‍

പാലായിലെ പുണ്യപുരാതനമായ കത്തോലിക്ക ഫാമിലിയില്‍ ആയിരുന്നു അച്ചായന്റെ ജനനം. അച്ചായന്റെ ഫാമിലിയുടെ സ്ഥലം കണ്ടുതീര്‍ക്കാന്‍ ഒരാഴ്ച എടുക്കുമെന്ന് അവിടെ പാലായില്‍ മുഴുവന്‍ ഒരു ജനസംസാരം ഉണ്ട്.പാലായിലെ അച്ചായന്റെ വീടിരിക്കുന്ന പറമ്പിന്റെ ഒരതിര് മൂന്നാര്‍ ആണെന്നും റബ്ബര്‍തോട്ടത്തിനു വളമിടാന്‍ മൂന്ന് ഹെലികോപ്ടറുകളുണ്ടെന്നുമൊക്കെയാണ് നാട്ടുകാര്‍ പറഞ്ഞു നടക്കുന്നത്. കാര്യം അത്രയ്കൊന്നും ഇല്ലെങ്കിലും പറമ്പ് നോക്കാത്തദൂരത്തോളം ഉണ്ടെന്നുള്ളതും ഒരു ഹെലികോപ്ടര്‍ ഉണ്ടെന്നുള്ളെതുമൊക്കെ സത്യംതന്നെയാണെന്ന് അച്ചായനും സമ്മതിക്കുന്ന കാര്യമാണ്.

സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അച്ചായന്‍ വളരെ സ്നേഹസമ്പന്നനായിരുന്നു. ഇത്രവലിയ ജന്മികുടുംബത്തിലാണ് ജനനമെങ്കിലും അതിന്റെ ജാഡയും അഹങ്കാരവുമൊന്നും അച്ചായനില്ലായിരുന്നു. അങ്ങനെ കൂട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയും ചില മുറിഅച്ചായന്‍ മക്കളുടെ കണ്ണിലെകരടായും അച്ചായന്‍ വളര്‍ന്നു വന്നു.

നോക്കത്താദൂരത്തോളം സ്വത്തുവകകളുണ്ടായിരുന്നതുകൊണ്ടുതന്നെ ഒരു ജോലിയെക്കുറിച്ചൊന്നും അച്ചായന്‍ ചിന്തിച്ചിരുന്നില്ല. പഠിക്കാന്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നെങ്കിലും സ്വത്തുക്കള്‍ ഒക്കെ നോക്കിനടത്താന്‍ ആളുവേണമെന്നുള്ളതുകൊണ്ട് അച്ചായന്‍ ഡിഗ്രി കഴിഞ്ഞപ്പോള്‍ പഠിത്തമങ്ങു നിര്‍ത്തി. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ വീട്ടില്‍ കല്യാണാലോചനകള്‍ തുടങ്ങി. വരുന്ന ആലോചനകളിലെല്ലാം പെണ്‍കുട്ടിക്ക് മാസ്റ്റര്‍ ഡിഗ്രിയുള്ളതുകൊണ്ടുതന്നെ അച്ചായന്‍ ഒന്നിനും സമ്മതം മൂളിയിരുന്നില്ല. ഇങ്ങനെ പോയാല്‍ കല്യാണം നടക്കില്ലെന്നു മനസ്സിലായപ്പോളാണു അച്ചായനും മാസ്റ്റര്‍ഡിഗ്രി എടുക്കാന്‍ തീരുമാനിച്ചത്. ആ കാലത്തെ ട്രെന്റ് സെറ്ററായിരുന്നMCAക്കുതന്നെ അഡ്മിഷനും എടുത്തു. കോഴ്സ് കഴിഞ്ഞയുടനെ കോട്ടയത്തുകാരി ഒരു അച്ചായത്തിയുമായി കല്യാണവും ഉറപ്പിച്ചു.

അങ്ങനെ കല്യാണത്തിനുമുന്‍പുള്ള ഒരു റൊമാന്‍സ് കാലത്താണ് അച്ചായനെ വേദനിപ്പിക്കുന്ന ഒരു കാര്യം അച്ചായത്തി അറിയാതെ പറഞ്ഞുപോയത്.

"ഇച്ചായാ, കഴിഞ്ഞദിവസം താന്നിക്കുഴിപ്പിലെ സോഫി ഇച്ചായനെന്താ ജോലി എന്നു ചോദിച്ചു"

"എന്നിട്ടു നീ എന്നാ പറഞ്ഞെടീ?"

"ഓ, എന്റെ ഇച്ചായനു ജോലിയുടെ ആവശ്യമൊന്നുമില്ലെന്നും ഇച്ചായന്റെ സ്വന്തം തോട്ടങ്ങള്‍തന്നെ നോക്കിനടത്താന്‍ ആളില്ലെന്നും ഞാനങ്ങു പറഞ്ഞെന്നെ.."

സംഗതി അവിടംകൊണ്ടങ്ങുനിന്നെങ്കിലും അതച്ചായന്റെ മനസ്സില്‍കൊണ്ടു. ആ വാശിപ്പുറത്താണ് ദുബായിലെ ഏറ്റവും പ്രസിദ്ധമായ കമ്പനിയുടെ ടെക്നിക്കല്‍ ഡിവിഷിനില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി വാങ്ങിയത്. അപ്പച്ചന്റെയും അമ്മച്ചിയുടെയും എതിര്‍പ്പുകളുണ്ടായിരുന്നിട്ടും കുറച്ചുകാലം ദുബായില്‍പോയി ജോലി ചെയ്യാന്‍ അച്ചായന്‍ തീരുമാനിച്ചു. കല്യാണംകഴിഞ്ഞു പിറ്റേമാസം ദുബായിലെ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും പ്രിയതമയുമായി യാത്രതിരിച്ചു.

കമ്പനിയില്‍ ജോയിന്‍ ചെയ്ത് രണ്ടാഴ്ചത്തെ ട്രെയ്നിംഗ് കഴിഞ്ഞാണ്‌ അച്ചായന്‍ പ്രോജക്ടില്‍ ജോയിന്‍ ചെയ്തത്. പ്രോജക്ടില്‍ കൂടുതലും മലയാളികള്‍തന്നെയായിരുന്നു. തന്റെ തനതുസ്റ്റൈലില്‍ അച്ചായന്‍ ആദ്യദിവസം തന്നെ എല്ലാവരെയും പരിച്ചയപ്പെട്ടു.

തുടക്കത്തില്‍ സെറ്റപ്പുകളൊക്കെ ഇഷ്ടപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് ദുബായിലെ ചൂടും സോഫ്റ്റ്വെയര്‍ കമ്പനിയിലെ പൊളിക്ടിക്സും ഒക്കെ അറിഞ്ഞുതുടങ്ങിയതോടെ ആദ്യമുണ്ടായിരുന്ന താല്പര്യം ഒക്കെ ചെറുതായിക്കുറഞ്ഞുതുടങ്ങി അച്ചായന്‌. അതുകൊണ്ടുതന്നെ ആറുമാസം കഴിഞ്ഞപ്പോളേക്കും നാട്ടില്‍ ഒരാഴ്ചത്തെ അവധിക്കുപോയി വരാന്‍ അച്ചായന്‍ തീരുമാനിച്ചു. അന്നു വൈകുന്നേരംതന്നെ അപ്പച്ചനെ വിളിച്ചു.

"അപ്പച്ചൊ, ഞാന്‍ രണ്ടാഴ്ചകഴിഞ്ഞു ഒരാഴ്ചത്തെ അവധിക്കു വരുന്നുണ്ട്"

"അതെന്നാടാ കൊച്ചെ നീ ഒരു വര്‍ഷം കഴിഞ്ഞെ വരുന്നുള്ളൂ എന്നു പറഞ്ഞിട്ടെന്നാ പറ്റി?"

"ഓ, നിങ്ങളെയൊന്നും കാണാതിരുന്നിട്ട് ഒരു സുഖവുമില്ലെന്നെ. ഒന്നു വന്നേച്ചു പോയേക്കാമെന്നു വച്ചു."

"എന്നാപ്പിന്നെ നീ ഇങ്ങു പോരെടാ കൊച്ചെ. അമ്മച്ചിക്കും വലിയ സന്തോഷവുമാവുമല്ലൊ"

"ശരി അപ്പച്ചാ, പെങ്ങമ്മാരോടും അളിയമാരോടും ഒക്കെ പറഞ്ഞേക്ക്..."

അങ്ങനെ അച്ചായനും അച്ചായത്തിയും കൂടെ നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങി. ഈന്തപ്പഴവും പിസ്തായും ടാങ്കും ചോക്ക്ളേറ്റ്സുമൊക്കെ കിലൊകണക്കിനാണു വാങ്ങിയതു. പിന്നെ ബെക്കാഡി, ജോണിവാക്കര്‍, ടക്കീല എന്നിങ്ങനെ നിരവധി സാധനങള്‍ അളിയന്മാര്‍ക്കും കൂട്ടുകാര്‍ക്കും അമ്മാവന്‍മാര്‍ക്കും വാങ്ങാനും മറന്നില്ല.

"അച്ചായാ, എപ്പോളാ ഫ്ളൈറ്റ്?"

"നാളെ ഉച്ചകഴിഞ്ഞാണെന്നെ...."

"അപ്പോള്‍ രാവിലെ ഓഫീസില്‍ വരുന്നുണ്ടൊ?"

"ഇല്ല, നാളെ ഒരു പത്തുമണിയാകുമ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് പോയേക്കാമെന്നു വച്ചു."

"ശരി അച്ചായാ, അപ്പോള്‍ ഹാപ്പി ഹോളിഡേയ്സ്. പലഹാരങ്ങള്‍ ഒക്കെ കൊണ്ടുപോരെ"

"ഓ, അതുപിന്നെ പറയാനുണ്ടൊ?"

ഇങ്ങനെ കൊളീഗ്സിനോടെല്ലാം യാത്രപറഞ്ഞ് അച്ചായന്‍ ഓഫീസില്‍ നിന്നിറങ്ങി. പിറ്റേദിവസം പത്തുമണിക്കുതന്നെ എയര്‍പോര്‍ട്ടിലെത്തി. ഒരുമണിക്കാണ്, ഫ്ളൈറ്റെങ്കിലും മൂന്നുമണിക്കൂര്‍ മുന്‍പെ എയര്‍പോര്‍ട്ടിലെത്തണമെന്ന് ടിക്കറ്റിലുണ്ട്. ദുബായില്‍ വരാന്‍വേണ്ടിയാണ്‍ ഇതിനു മുന്‍പ് വിമാനത്തില്‍ കയറിയത്. രണ്ടാമതു വീണ്ടും വിമാനത്തില്‍ കയറാന്‍പോകുന്നതെന്നുമുള്ള എക്സൈറ്റുമെന്റും അച്ചായനുണ്ട്. പ്രത്യേക പരിചരണം കിട്ടുമെന്നുള്ളതുകൊണ്ടും കുറച്ചൊന്ന് ലാവിഷാകാനും വേണ്ടി വിലകൂടിയ ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റാണ്‌ അച്ചായന്‍ എടുത്തിരിക്കുന്നത്.സെക്യൂരിറ്റി പാസ്സ്പോര്‍ട്ട് പരിശോധിച്ചശേഷം അകത്തേക്ക് കടത്തിവിട്ടു.

ബിസിനിസ്സ് ക്ലാസ്സിന്‌ സ്പെഷ്യല്‍ കൌണ്ടര്‍ കണ്ടപ്പോളെ അച്ചായന്‌ ഹാപ്പിയായി.എക്കണോമിക്ക് ടിക്കറ്റിന്റെ ക്യൂവില്‍ നില്‍ക്കുന്ന ആള്‍ക്കാരെനോക്കി അച്ചായന്‍ അച്ചായത്തിയോട് അവര്‍ ചെറുതായികേള്‍ക്കെ പറഞ്ഞു.

"ഇത് എക്ക്ണൊമിക്ക് ടിക്കറ്റിന്റെ ക്യൂവാണെടി. നമ്മള്‍ ബിസിനസ്സ് ക്ലാസ്സായതുകൊണ്ട് പ്രത്യേക കൌണ്ടര്‍ ഉണ്ടല്ലൊ."

കൌണ്ടറിലിരിക്കുന്ന സുന്ദരിയായ പെണ്‍കുട്ടി അച്ചായനോട് ടിക്കറ്റ് തരാന്‍പറഞ്ഞപ്പോള്‍ പുതുതായിമേടിച്ച അമേരിക്കന്‍ ടൂറിസത്തിന്റെ ബാഗില്‍ നിന്നും ടിക്കറ്റെടുത്തപ്പോള്‍ അതുവരെയില്ലാതിരുന്ന ഒരു ജാഡ അച്ചായനുണ്ടായിരുന്നെന്നു അച്ചായത്തിക്കും തോന്നി.

ടിക്കറ്റ് പരിശോധിച്ച പെണ്‍കുട്ടിയുടെ മുഖത്ത് ആദ്യമൊരു ചെറിയചിരിവന്നത് അച്ചായന്റെ ശ്രദ്ധയില്‍പെട്ടതുകണ്ടപ്പോള്‍ അവളതുപെട്ടെന്നു മാറ്റി, എന്നിട്ടു അച്ചായനോട് പറഞ്ഞു.

"സോറി സാര്‍, ഈ ഫ്ളൈറ്റ് പോയല്ലൊ..."

"ഫ്ളൈറ്റ് പോയെന്നൊ? ഒരുമണിക്കു പോകേണ്ട ഫ്ലൈറ്റ് എങ്ങനെയാണ്‌ പതിനൊന്നുമണിയാകുന്നതിനു മുന്‍പെ പോകുന്നത്?" അച്ചായനു ശരിക്കും ദേഷ്യം വന്നു.

"സര്‍ ഈ ഫ്ലൈറ്റ് രാത്രി ഒരുമണിക്കായിരുന്നു" കറന്റടിച്ചുതുപോലെതോന്നി അച്ചായന്. അച്ചായന്റെ ആദ്യത്തെ ദേഷ്യത്തില്‍ അല്പം ശബ്ദം ഉയര്‍ന്നതുകൊണ്ടുതന്നെയും മുന്‍പത്തെ ജാഡകളും കണ്ടതുകൊണ്ടും എക്കണൊമിക്ക് ക്യൂവില്‍ നിന്ന ഒരുവിധം ആളുകളെല്ലാം അച്ചായനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൌണ്ടറിലിരിക്കുന്ന പെണ്‍കുട്ടിയുടെ മറുപടിയിലെ ഷോക്കില്‍ നിന്നും മാറാത്തതുകൊണ്ട് ആ ക്യൂവില്‍നിന്നും ആരൊക്കെയാണ്‌ ചിരിക്കുന്നതെന്ന് നോക്കാന്‍ അച്ചായന്‌ പറ്റിയതുമില്ല. ഫ്ലൈറ്റ് ടിക്കറ്റില്‍ 24ഹവര്‍ ടൈം രീതിയിലാണ്‌ സമയം എഴുതുന്നതെന്ന് രണ്ടാമത്തെ ഫ്ലൈറ്റ് യാത്ര നടത്തുന്ന അച്ചായന്‌ അറിയത്തും ഇല്ലായിരുന്നു.

സര്‍ സര്‍ എന്ന് വിളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ശബ്ദം തിരിഞ്ഞുനടക്കുമ്പോള്‍ അച്ചായന്‍ കേള്‍ക്കുന്നെ ഉണ്ടായിരുന്നില്ല. എയര്‍പോര്‍ട്ടിലൂടെ താന്‍ തുണിയില്ലാതെ നടക്കുന്ന ഒരു ഫീലിംഗ് ആയിരുന്നു അപ്പോളച്ചായന്.





വാല്‍ക്കഷണം: ആ സംഭവത്തിനുശേഷം അച്ചായന്‍ നാട്ടില്‍ പോകുന്നതെല്ലാം ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്തായിരുന്നുവെന്നുള്ള അപവാദം പാലായില്‍ പ്രചരിച്ചുതുടങ്ങി.

Saturday, July 23, 2011

ചിക്കന്‍മസാല

തിരുവനന്തപുരം ടെക്നൊപാര്‍ക്കില്‍ വര്‍ക്ക് ചെയ്തിരുന്ന ആദ്യത്തെ 3 വര്‍ഷം ശ്രീകാര്യത്തൊരു വീടെടുത്താണ് ഞാനും ഷൈംസും ലെനിനും ജിബിനും സുനിലും താമസിച്ചിരുന്നത്. വൈകുന്നേരം അഞ്ചര വരെയാണ്, ഓഫീസ് ടൈമെങ്കിലും, ഓഫീസിലെ പണിയും ചായകുടികളുമെല്ലാം കഴിയുമ്പോളേക്കും മിക്കവാറും ഡിന്നറിനുള്ള സമയം ആകും. അങ്ങനെയുള്ള ദിവസങ്ങളിലെല്ലാം കഴക്കൂട്ടത്തുനിന്ന് കഴിച്ചിട്ടാണ് വീട്ടിലേക്ക് പോരാറുള്ളു.

പതിവുപോലെ അന്നും വൈകി. ഷൈംസിനെ ഫോണില്‍ വിളിച്ചു.

"എടാ നീ എവിടെയാ?"

"ഞാന്‍ വീട്ടിലെത്തി. നീ ഇറങ്ങാറായില്ലെ?"

"ഇറങ്ങുവാ"

"എങ്കില്‍ വേഗം വാ, ഒരുമിച്ചു കഴിക്കാനിറങ്ങാം..ഇവിടെ എല്ലാരും എത്തി."

"നിങ്ങള്‍ കഴിച്ചോളു. ഞാന്‍ കഴിച്ചിട്ടെ ഇനി വരുന്നുള്ളൂ. കട്ട വിശപ്പ്"

"ഓ.കെ"

"ഓ.കെ.ഡാ. വന്നിട്ടുകാണാം"

ടെക്നൊപാര്‍ക്ക് ഗെയ്റ്റ് കടന്ന് കഴക്കൂട്ടത്തേക്കു നടക്കുമ്പോള്‍ ആലോചന ഇന്നെന്തു കഴിക്കും, എവിടെനിന്നും കഴിക്കും എന്നതായിരുന്നു.

"അല്‍ മദീനയില്‍ പോയി മട്ടന്‍ബിരിയാണി കഴിച്ചാലൊ? അല്ലെങ്കില്‍ വേണ്ട, ഗീതാഞ്ജലിയില്‍ പോയി ചൂടു ഗീറോസ്റ്റും ചായയും അടിക്കാം" അങ്ങനെ ഗീതാഞ്ജലിയുടെ മുന്‍പില്‍ എത്താറയപ്പോളാണ് മാളൂസ് കണ്ടത്.

"ഓ മാളൂസിന്‍റെ കാര്യം മറന്നു. ഇന്നു ഫ്രൈഡെ ആണല്ലൊ. പോയി ലാവിഷ് ആക്കിയേക്കാം" നേരെ മാളൂസിലേക്ക് നടന്നു. അടുത്തെത്താറയപ്പോളേക്കും പൊരിച്ചകോഴിയുടെയും ബീഫ് ഫ്രൈയുടെയും ഒക്കെ മണമടിക്കാന്‍ തുടങ്ങി.

ഒരുവിധം ടെക്കികളെല്ലാം ഓഫീസ് കഴിഞ്ഞാല്‍ കഴക്കൂട്ടത്തു നിന്നാണ് കഴിക്കുന്നത്. കൂടുതല്‍പേരും മിക്കവാറും മാളൂസില്‍ നിന്നു തന്നെയായിരിക്കും നോണ്‍വെജ് അടിക്കാന്‍ വരുന്നത്.

"മൂന്നു പൊറൊട്ടയും ചിക്കന്‍ ഫ്രൈയും അടിക്കാം" മനസ്സിലോര്‍ത്തു.

കൈകഴുകി പോയിരുന്നു. അപ്പോഴാണ്, അപ്പുറത്തെ സീറ്റിലിരിക്കുന്നയാള്‍ കഴിക്കുന്ന ചിക്കന്‍മസാലയില്‍ കണ്ണുടക്കിയത്. നല്ല നല്ല ചിക്കന്‍പീസുകള്‍ ഗ്രീന്‍പീസും കറിവേപ്പിലെയുമൊക്കെയായി പകുതി ഗ്രേവിസ്റ്റൈലില്‍ വരട്ടിയെടുത്തിരിക്കുന്നു. അതുകണ്ടപ്പോളെ മനസ്സിനൊരു ചാഞ്ചാട്ടം. ചിക്കന്‍ ഫ്രൈ മേടിച്ചാല്‍ കുടെകിട്ടുന്ന ഗ്രേവി എന്തെങ്കിലും കൂറ സാധനമായിരിക്കും. ചിക്കന്‍ മസാലയാണെങ്കില്‍ ഗ്രേവി സെപ്പെറേറ്റ് മേടുക്കുകയും വേണ്ട.

"ആ, ഇവിടെ എന്താ വേണ്ടെ?"

"ചേട്ടാ ഒരു മൂന്നു പൊറൊട്ടയും ഒരു ചിക്കന്‍ മസാലയും"

അഞ്ചുമിനിട്ടിനുള്ളില്‍ ആവിപറക്കുന്ന ചിക്കന്‍മസാലയും പൊറൊട്ടയും മേശയിലെത്തി. പൊറോട്ട കഴിക്കരുതെന്ന് അമ്മയുടെ വിലക്കുണ്ട്. പൊറോട്ട ദഹിക്കില്ലെന്നു ഏതൊ ഒരു ഡോക്ടറുടെ സെമിനാറിനിടയില്‍ കേട്ടതുമുതല്‍ പൊറോട്ട കഴിക്കരുതെന്ന് അമ്മ ചട്ടംകെട്ടിയിട്ടുള്ളതാണ്. എന്നാലും ചിക്കന്‍ കഴിക്കുമ്പോള്‍ പൊറോട്ടയില്ലെങ്കില്‍ എന്തൊ ഒന്നു മിസ്സായ ഒരു ഫീലിംഗാണ്. ഇന്നും അമ്മയോട് കള്ളം പറയണമെന്നോര്‍ത്താണ്, ആദ്യത്തെ പീസ് പൊറോട്ട ചിക്കന്‍മസാലയുമായി കഴിക്കാനെടുത്തത്.

"വൌ, എന്താ ടേയ്സ്റ്റ്." കുറ്റബോധമെല്ലാം ആ നിമിഷം മറന്നു.പൊറോട്ടയും ചിക്കന്‍ മസാലയും തീര്‍ന്ന സമയം അറിഞ്ഞില്ല. ഒരു ഓറഞ്ച് ജ്യൂസുകൂടെ തട്ടിയേക്കാം.

"ചേട്ടാ ഒരു ഓറഞ്ച് ജ്യൂസുടെ." വെയിറ്റര്‍ ചേട്ടന്‍ പാത്രത്തിലേക്കൊന്നു നോക്കി. പൊറോട്ടയും ചിക്കന്‍മസ്സാലയും കൊണ്ടു വച്ചിട്ട് അപ്പുറത്തൊന്നു പോയിവന്ന സമയമെ ആയൊളു, സംഗതി കാലിയായി. ഇവനേതു ജയിലില്‍നിന്നും ഇറങ്ങിയവനാണെടാ എന്ന ലെവലില്‍ എന്നെയൊന്നു നോക്കി. ഞാന്‍ പതിവുപോലെ മൈന്‍റ് ചെയ്യാന്‍ പോയില്ല. പിന്നല്ല.

ഓറഞ്ചു ജ്യൂസുകഴിച്ചു ബില്ലും പേയ് ചെയ്തു നേരെ ബസ്സ് സ്റ്റോപ്പിലേക്കു നടന്നു. മനോരമയിലെ 'നിങ്ങളുടെ ഇന്ന്' എഴുതുന്ന ബ്രഹ്മദത്തന്‍ തിരുമേനി തിരുവോണം നാളുകാര്‍ക്ക് ഇന്ന് ഇഷ്ടഭക്ഷണയോഗം എഴുതിയപ്പോള്‍ ഇത്രക്കങ്ങട് വിചാരിച്ചില്ല. തിരുമേനിയുടെ ഒരു കാര്യം. കിട്ടിയത് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സായതുകൊണ്ട് പെട്ടെന്നു തന്നെ ശ്രീകാര്യത്തെത്തി. വീട്ടിലെത്തിയപ്പോള്‍ അവിടെ എല്ലാവരും ഇരുന്നു ടി.വി. കാണുന്നുണ്ടായിരുന്നു.ഞാന്‍ ചെന്നിട്ട് അവന്മാര്‍ക്ക് കാര്യമായ മൈന്‍ഡൊന്നുമില്ല. എല്ലാവരും ചിരിക്കും തളിക കണ്ടോണ്ടിരിക്കുവാണ്. ഞാന്‍ പോയി ഡ്രെസ്സ് മാറി വന്ന് അവരുടെ ഒപ്പമിരിന്നു. എല്ലാവരും ചിരിക്കും തളികയില്‍ മുങ്ങി ഇരിക്കുവാണ്.

"നിങ്ങളു കഴിച്ചോടാ?"

"ആ. നീ കഴിച്ചില്ലേ?" ലെനിന്‍ ചോദിച്ചു.

"ഞാന്‍ കഴിച്ചു. നിങ്ങളെന്താ കഴിച്ചെ?"

"ജോസേട്ടന്റെ കടയില്‍ നിന്നും കഴിച്ചു. ഞാനും ഷൈംസും കഞ്ഞി കുടിച്ചു. ജിബിനും സുനിലും തട്ടുദോശയും ഓംലെറ്റുമടിച്ചു. നീ എവിടെ എന്നു ജോസേട്ടന്‍ ചോദിച്ചു."

"ഓ, അങ്ങേരുടെ ഒരു ഉണക്ക കഞ്ഞി. ആര്‍ക്ക് വേണം?" അവന്മാരെല്ലാം എന്നെ നോക്കി.

"ഡാ നിങ്ങളൊക്കെ എന്‍ജിനീയേഴ്സല്ലെ? കാശെത്ര ഉണ്ടാക്കുന്നതാ. നല്ല ഫുഡ് വല്ലതുമൊക്കെ മേടിച്ചു കഴിച്ചൂടെ? ഒരു കഞ്ഞി, തട്ടുദോശ..ഛെ..ഛെ"

"നിങ്ങളെന്നെ കണ്ടു പടിക്ക്.ഞാനിന്ന് പൊറോട്ടയും ചിക്കന്‍ മസ്സാലയും കഴിച്ചു. പിന്നെ ഒരു ഓറഞ്ചു ജ്യൂസും. അതും ഫ്രെഷ്. ഡാ ഇങ്ങനെ ഭാവികാലത്ത് സുഖമായി ജീവിക്കാന്‍ കാശു സേവ് ചെയ്ത് ജീവിച്ചിട്ടെന്തു കാര്യം? ലിവ് ഇന്‍ ദ പ്രസന്റ്. ഇവന്മാരുടെയൊക്കെ ഒരു കാര്യം." ഇന്നലെയുംകൂടെ ജോസേട്ടന്റെ കടയില്‍ നിന്നും കഞ്ഞി കുടിച്ചവനാണ് ഈ പറയുന്നത്. ഒരു ചിക്കന്‍ മസ്സാലയുടെ കാര്യമെ. അവന്മാരെല്ലാം കുടെ പരസ്പരം നോക്കി. എന്നിട്ടെന്നെ നോക്കി ഒരുമിച്ചു പറഞ്ഞു.

"ശരി രാജാവെ. അവിടുത്തെ കല്പന പോലെ." എന്നിട്ടു വീണ്ടും ചിരിക്കും തളിക കാണാന്‍ തുടങ്ങി.

ഞാനും ഒപ്പമിരുന്നു വയറൊക്കെ തടവി ജാഡയില്‍ ഇരുന്നു. ഒരു പത്തുമിനിട്ടു കഴിഞ്ഞപ്പോള്‍ വയറിനുള്ളില്‍ ഒരു ചെറിയ അനക്കം.

"ന്താ അത്......" ഞാന്‍ മനസ്സിലോര്‍ത്തു. അനക്കം ചെറുതായി കൂടിവരാന്‍ തുടങ്ങി. ഞാന്‍ പതിയെ എഴുന്നറ്റു.

"ആ നിങ്ങളു കാണ്.ഹെവി ഫുഡ് കഴിച്ചതോണ്ട് ഒരു ചെറിയ ക്ഷീണം. ഞാനൊന്നു കിടക്കട്ടെ." അതു പറഞ്ഞു നേരെ റൂമില്‍ ചെന്നു വാതില്‍ ചാരി നേരെ ടൊയ്‌ലറ്റിലേക്ക് കയറി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.കഴിഞ്ഞു പുറത്തിറക്കിയപ്പോള്‍ ഒരു ഡൌട്ട്.

"പണി കിട്ടിയൊ..." വീണ്ടും അനക്കം, നേരെ ടോയ്‌ലറ്റിലേക്ക്. നാലാമത്തെ തവണയിറങ്ങിയപ്പോള്‍ അവന്മാരെല്ലം ടോയ്‌ലറ്റിന്റെ മുന്നില്‍ മുറിയില്‍ നില്‍ക്കുന്നു.

"എന്തു പറ്റിയളിയാ?" സുനില്‍ ചോദിച്ചു.

"ഹേയ്, ഒന്നുമില്ലെടാ. എന്തെ?"

"ഒന്നുമില്ല.നിന്നെ കാണാത്തതുകൊണ്ടു വന്നതാ." ഷൈംസ് പറഞ്ഞു. എല്ലാവരുടെയും മുഖത്തൊരു ചെറിയ ചിരി ഉണ്ട്. വയറില്‍ പിന്നെയും ഒരനക്കം. ഞാന്‍ വീണ്ടും കയറി. അവന്മാര്‍ പുറത്തുനിന്ന് ചിരി തുടങ്ങി. തിരിച്ചിറങ്ങി വരുന്ന എന്റെ മുഖം കണ്ടപ്പോള്‍ പെട്ടെന്നു ചിരി നിര്‍ത്തി.

"അളിയാ ഫുഡ്‌പോയ്സണ്‍ അടിച്ചെന്നാ തോന്നുന്നെ" ഞാന്‍ ദയനീയമായി പറഞ്ഞു.

"അയ്യൊ അപ്പോള്‍ കഴിച്ചെതെല്ലാം പോയിക്കാണുമല്ലൊ? നമുക്കൊരു ചിക്കന്‍മസ്സാല കൂടെ മാളൂസില്‍നിന്നും പറഞ്ഞാലൊ?" ജിബിന്‍ ചോദിച്ചു. ലെനിനും സുനിലുമൊക്കെ കട്ടിലില്‍ കിടന്നു ചിരിയാണ്. ഡീ ഹൈഡ്രേഷന്‍ വല്ലാതായതുകൊണ്ട് വയറുചുരുങ്ങി നന്നായി വേദനിക്കാന്‍ തുടങ്ങി. ഞാന്‍ വയറില്‍ തിരുമ്മി തറയിലിരുന്നു.

"അളിയാ ജിബിനെ വണ്ടിയിറക്കിക്കൊ. " എല്ലാവരും റെഡിയായി പെട്ടെന്നു വന്നു. സുനിലും ഷൈംസുംകൂടെ എന്നെതാങ്ങി. ലെനിന്‍ ബാക്ക് സീറ്റിലിരുന്നു എന്നെ സീറ്റിലേക്ക് കിടത്തി. എല്ലാവരും കയറിയപ്പോള്‍ ജിബിന്‍ കാര്‍ നേരെ കിംസിലേക്ക് വിട്ടു. ഞാന്‍ കാറിനുള്ളില്‍ കയറുന്നതിനു മുന്‍പെ വേദന സഹിക്കാന്‍ വയ്യാതെ അയ്യൊപാവം നിലവിളി തുടങ്ങിയിരുന്നു. മിണ്ടാതിരിക്കാന്‍ എല്ലാവരും പറഞ്ഞെങ്കിലും കിംസിലെത്തി പെയ്‌ന്‍ ഇന്‍ജെക്ഷന്‍ തരുന്നതുവരെ നല്ല നിലവിളിയായിരുന്നു.

രണ്ടുദിവസം അവിടെ കിടക്കാന്‍ ഡോക്ടര്‍ പറഞ്ഞു. ഷൈംസ് എന്റെ ഒപ്പം ഹോസ്പിറ്റലില്‍ നിന്നു. ജിബിനും സുനിലും ലെനിനും തിരിച്ചു ചെന്ന് കാര്‍ കയറ്റിയിട്ടപ്പോള്‍ അടുത്തവീട്ടില്‍ നിന്നും പുതിയതായി താമസിക്കാന്‍ വന്ന ചേട്ടനും ചേച്ചിയും ഇറങ്ങി വന്നു. ചേട്ടന്‍ അവരോടു ചോദിച്ചു.

"നിലവിളി കേട്ടു കാറില്‍ നിന്നും. പ്രസവിച്ചോ? ആണൊ, അതൊ പെണ്ണൊ?





വാല്‍ക്കഷണം: മൂന്നു ദിവസം കഴിഞ്ഞു ഞാന്‍ റൂമിലെത്തി. പിന്നെ കഴക്കൂട്ടത്തേക്ക് താമസം മാറുന്നതുവരെ രാവിലെ ഞാന്‍ നേരത്തെ ഓഫീസില്‍ പോകുമായിരുന്നു. നേരം ഇരുട്ടിയിട്ടെ തിരിച്ചു വരാറുള്ളായിരുന്നു. ഓഫീസില്‍ ഒത്തിരി വര്‍ക്കുണ്ടായിരുന്നെ. അല്ലാതെ അയല്‍ക്കാരോട് വീട്ടില്‍ താമസിക്കുന്നവര്‍ ഉണ്ടായ കാര്യങ്ങളെല്ലാം വിസ്തരിച്ചു പറഞ്ഞു എന്നറിഞ്ഞിട്ടൊ അയല്‍ക്കാരെ ഫേസ് ചെയ്യാനുള്ള മടികൊണ്ടൊ അല്ല..


സുഖമായി ഓഫീസില്‍ ചെന്നിട്ടുള്ള ആദ്യ വൈകുന്നേരം.

"ഹലൊ...ഷൈംസെ...."

"ആ എന്താടാ, ഇറങ്ങാറായില്ലെ?"

"ഡാ ഞാന്‍ ലേറ്റ് ആകും. പണിയുണ്ട്. എനിക്കൊരു പാഴ്സല്‍ മേടിച്ചേക്കാമൊ?"

"ആ, എന്താ വേണ്ടെ?"

"ജോസേട്ടന്റെ കടയില്‍ നിന്നുമൊരു കഞ്ഞി."

"അതെന്താടാ, നീ പ്രസന്റില്‍ ജീവിക്കുന്നത് നിര്‍ത്തിയൊ?"

"ഡാ, എന്നെ ഇവിടെ വിളിക്കുന്നു. വയ്ക്കട്ടെ. "

"ശരി ..ശരി"

Friday, July 8, 2011

മത്തായി മാപ്ല

ബഹുമാനപ്പെട്ട മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍റെ നാടായ ഉഴവൂരായിരിനടുത്തായിരുന്നു ഞങ്ങളുടെ നാടായ മോനിപ്പള്ളിയും. അതുകൊണ്ടുതന്നെ അദ്ദേഹം ഉപരാഷ്ടപതിയായതിനു ശേഷം മോനിപ്പള്ളിക്കാരായ ഞങ്ങളും പിന്നീട് മറ്റു സ്ഥലങ്ങളിലെ പുതിയ ആളുകളെ പരിചയപ്പെടുമ്പോള്‍ ഉഴവൂരിനടുത്തെ സ്ഥലമെന്നു അതിന്‍റെ പേരില്‍ ഒന്നൂറ്റം കൊള്ളുകയും പതിവായിരുന്നു. വളരെ കഷ്ടപ്പാടു നിറഞ്ഞ ജീവിതത്തില്‍ നിന്നും വളര്‍ന്നു വലുതായി ഇന്ത്യയുടെ തന്നെ ഒന്നാംപൌരനായ അദ്ദേഹത്തിന്‍റെ പേരില്‍ മലയാളികള്‍ എല്ലാവരുംതന്നെ അഹങ്കരിച്ചിരുന്നു എന്നു തന്നെ വേണം പറയാന്‍.നമ്മുടെ നാട്ടിലെ ദുഷിച്ച സാമൂഹിക വ്യവസ്ത്ഥിതികള്‍ അദ്ദേഹത്തെ ഒരു താഴ്ന്ന ജാതിയില്‍ പെട്ട ആളായി കണ്ടിരുന്ന കാലവും ഉണ്ടായിരുന്നു.

നമ്മുടെ നാട്ടിലെ ഒരു പ്രമാണിയായിരുന്നു മത്തായി മാപ്ല. ഏക്കറുകണക്കിനു പാടങ്ങളും റബ്ബറും ഒരു വലിയ വീടും ഉണ്ടായിരുന്ന മത്തായി മാപ്ലയുടെ വീട്ടുകാര്‍ ഒരു കാലത്ത് ഉഴവൂര്‍ ഭാഗത്തെ നാട്ടുരാജാക്കന്മാര്‍ തന്നെയായിരുന്നു എന്നു വേണം പറയാന്‍. ഇപ്പോള്‍ അത്രയ്ക്കില്ലെങ്കിലും പ്രമാണിമാര്‍ തന്നെ. അതുകാണിക്കാനാണ്, മത്തായി മാപ്ല ആ വര്‍ഷത്തെ ഉഴവൂര്‍ പള്ളിപ്പെരുന്നാളും ആര്‍ഭാടമായി നടത്തിയത്. മിക്കവാറും വൈകുന്നേരങ്ങളില്‍ കസവുമുണ്ടും ഒരു മേല്‍മുണ്ടും ധരിച്ചു സ്വര്‍ണ്ണപിടിയുള്ള വടിയും പിടിച്ചു ഉഴവൂര്‍ പട്ടണത്തില്‍ ഒരു റൌണ്ടടുക്കുകയും അതിനു ശേഷം പള്ളിമുക്കിലുള്ള പരമുനായരുടെ ചായക്കടയിലിരിന്നു പൊങ്ങച്ചം പറയലും മത്തായി മാപ്ലയുടെ ഒരു ഹാബിറ്റായിരുന്നു.

നാട്ടിലാരെങ്കിലും കാര്‍ വാങ്ങിയാല്‍ എട്ടു വീലുള്ള കാര്‍ നമ്മുടെ വീട്ടിലുണ്ടെന്നും ഇതൊക്കെ ഒരു കാറാണൊ എന്നുമുള്ള ചോദ്യങ്ങളൊക്കെ മാപ്ലയുടെ പതിവായിരുന്നു.

"ഞങ്ങളുടെ വീട്ടില്‍ പത്താനയുണ്ടായിരുന്നു."

"കേരളത്തിലെ ആദ്യത്തെ ടി.വി. വാങ്ങിയത് ഞങ്ങളായിരുന്നു"

"ഏപ്രില്‍ മെയ് മാസ്സങ്ങളില്‍പ്പോലും എന്‍റെ പറമ്പില്‍ മഴ പെയ്യാറുണ്ട്" ഇതൊക്കെ മത്തായി മാപ്ലയുടെ സാമ്പിളുകള്‍ മാത്രമായിരുന്നു. അങ്ങിയെ ടിയാന്‍ നമ്മുടെ നാട്ടിലെ ഒരു പ്രസിദ്ധനായിരുന്നു എന്നു തന്നെ വേണം പറയാന്‍.

ബഹു.കെ.ആര്‍.നാരായണന്‍ ഉപരാഷ്ടപതിയായിരുന്ന കാലം. അദ്ദേഹം ആദ്യമായി കേരള സന്ദര്‍ശനത്തിനു പരിപാടിയിട്ടപ്പോള്‍തന്നെ ഉഴവൂരെ എല്ലാറോഡുകളും നന്നാക്കാന്‍ തുടങ്ങി. കേരളത്തില്‍ ഇങ്ങനെയൊക്കെ റോഡ് പണിയുമൊ എന്നു ഞങ്ങള്‍ വരെ അതിശയിച്ചുപോയ കാലമായിരുന്നു അത്. ഉഴവൂര്‍ പള്ളിമുക്കിനടുത്തുള്ള സ്കൂളിലും അദ്ദേഹത്തിനു സ്വീകരണം ഉണ്ടായിരുന്നു. വരുന്നതിനു പത്തുദിവസം മുന്‍പ് മുതലെ അവിടെ മുഴുവന്‍ പോലീസുകാരും ബ്ലാക്ക് ക്യാറ്റ്സുമായിരുന്നു. അദ്ദേഹത്തെ വരവേല്‍ക്കാന്‍ നാട്ടുകാരെല്ലം ഒരു പോലെ ഉത്സാഹിച്ചു.

പള്ളിയിലും സ്കൂളിലുമൊക്കെ കൊടിതോരണങ്ങളും വര്‍ണ്ണക്കടലാസുകൊണ്ടു ഉത്സവ പ്രതീതിയായിരുന്നു.

പക്ഷെ നമ്മുടെ കഥാനായകനു ഇതൊന്നും അത്രക്കങ്ങട് സുഖിക്കുന്നുണ്ടായിരുന്നില്ല. കുടുംബത്തില്‍ മന്ത്രിമാര്‍വരെയുള്ള മാപ്ലയ്ക് സഹിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല ഇതൊന്നും.

അങ്ങനെ കെ.ആര്‍.നാരായണന്‍ വരുന്നതിനു രണ്ടു ദിവസം മുന്‍പ് വൈകുന്നേരത്തെ ഗീര്‍വാണത്തിനിടയില്‍ മാപ്ല തട്ടി.

"ഹും,നാട്ടുകാര്‍ക്കൊക്കെ എന്തിന്‍റെ അസുഖമാണ്? എന്തിനാണ് സര്‍ക്കാര്‍ ഇത്ര കാശുചെലവാക്കുന്നത്, ഇവന്‍റെ[ബഹു. ഉപരാഷ്ട്രപതിയെക്കുറിച്ചാണെന്നോര്‍ക്കണം] അപ്പനൊക്കെ എന്‍റെ പറമ്പില്‍ തേങ്ങയിടാന്‍ എത്ര തവണ വന്നിരിക്കുന്നു..."

ഒരു പത്തു മിനിട്ടുകഴിഞ്ഞുകാണും. രണ്ട് പോലീസുജീപ്പുകള്‍ പാഞ്ഞു വന്നു പരമുനായരുടെ ചായക്കടയ്ക്കു മുന്നെ സഡണ്‍ബ്രേക്കിട്ടു. മത്തായിമാപ്ലയെ പൊക്കിയെടുത്തു ജീപ്പിലിട്ടു അതുപോലെ പാഞ്ഞു പോയി.

കുടുംബത്തിലെ മന്ത്രിമാരും നേതാക്കളും മാറിമാറി ശ്രമിച്ചിട്ടും മത്തായി മാപ്ലയെ എവിടേക്കാണ് കൊണ്ടുപോയതെന്നു പോലും കണ്ടുപിടിക്കാന്‍ സാധിച്ചില്ല. ഉപരാഷ്ടപതിയുടെ കേരളസന്ദര്‍ശനം കഴിഞ്ഞു പത്തു ദിവസംകൂടെ കഴിഞ്ഞാണ് മത്തായി മാപ്ലയെ പോലീസ് വിട്ടയച്ചത്.

പാവം മാപ്ല പിന്നിട് വൈകുന്നേരങ്ങളില്‍ അങ്ങിനെ പുറത്തിറങ്ങാറില്ലായിരുന്നു. വീട്ടില്‍ ഒത്തിരി പണിയുണ്ടായിട്ടാ ഇറങ്ങാത്തെ എന്നു ചില സില്‍ബന്ധിക്കാര്‍ പറയാറുണ്ടെങ്കിലും നാട്ടുകാര്‍ക്ക് കുറെ നാളത്തേക്ക് ചിരിക്കാനുള്ള വകയായിരുന്നു പ്രസ്തുത സംഭവം.

കെ.ആര്‍. നാരായണന്‍ പിന്നീട് രാഷ്ട്രപതിയായപ്പോളും ഉഴവൂര്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം വരുന്നതിനു പത്തു ദിവസം മുന്‍പെ വീട്ടിലെ കസേരയില്‍ കാറ്റുംകൊണ്ടിരുന്ന മത്തായി മാപ്ലായെ പോലീസ് പൊക്കി. രാഷ്ടപതിയുടെ കേരള സന്ദര്‍ശനം കഴിഞ്ഞു പത്തു ദിവസം കഴിഞ്ഞാണ് പതിവുപോലെ വിട്ടയച്ചതു.

അതിനുശേഷം മത്തായി മാപ്ലായെ ഉഴവൂര്‍കാരാരും തീരെ കണ്ടിട്ടില്ല, മരിക്കുന്നതുവരെ.

മിന്നല്‍ പ്രതാപന്‍

പ്രീഡിഗ്രിക്കാലം. മോനിപ്പള്ളിയില്‍[എന്‍റെ സ്വന്തം നാട്] നിന്നും അഞ്ചുകിലോമീറ്റര്‍ അകലെ ഉഴവൂരായിരുന്നു ഞാന്‍ പ്രിഡിഗ്രിക്കു പഠിച്ചിരുന്ന കോളേജ്. അന്നൊക്കെ കോളേജില്‍ പോകാനുള്ള ഏക ആശ്രയം പ്രൈവറ്റ് ബസുകളായിരുന്നു. രാവിലെ 9 മണിമുതല്‍ വൈകുന്നേരം 3.20 വരെയാണ് കോളേജ് ഉണ്ടാവുക. വൈകുന്നേരം കോളേജ് 3.20നു കോളേജ് വിടുന്നത് ആ സമയം ഒരു വിധം എല്ലാ സ്ഥലത്തേക്കും കൂടുതല്‍ ബസുകള്‍ അടുത്തടുത്തുണ്ടെന്നുള്ളതാണ്. കുന്നിന്‍ ചെരുവിലുള്ള ഞങ്ങളുടെ മനോഹരമായ കോളേജില്‍ നിന്നും ഒരു കിലോമീറ്റര്‍ നടന്നാല്‍ ആണ് ബസ്സ് സ്റ്റോപ്പില്‍ എത്തുക. അന്നും കോളേജുപിള്ളേരെക്കണ്ടാല്‍ ഇന്ത്യന്‍ ആര്‍മി പാക്കിസ്ഥാന്‍കാരെ കണ്ട ഒരു ഫീല്‍ ആണു ബസുകാര്‍ക്ക്.ബസുകാരുമായി മിക്ക ദിവസവും ഉടക്കേണ്ടി വരാറുമുണ്ട് ഞങ്ങള്‍ക്ക്.

ഉഴവൂര്‍, മോനിപ്പള്ളി, കുറവിലങ്ങാട് എന്നീ സ്ഥലങ്ങള്‍ കുറവിലങ്ങാട് സര്‍ക്കിളിലായിരുന്നു. മിന്നല്‍ പ്രതാപന്‍ എന്നൊരു സി.ഐ. ആയിരുന്നു മേധാവി. അദ്ദേഹത്തെക്കുറിച്ച് നാട്ടുകാര്‍ക്കെല്ലാം വളരെ മതിപ്പായിരുന്നു. കുറ്റവാളികള്‍ക്കെതിരെ മിന്നല്‍പ്പോലെ ആക്ഷന്‍ എടുക്കുന്നതുകൊണ്ട് നാട്ടുകാരദ്ദേഹത്തിനു ചാര്‍ത്തികൊടുത്തിരുന്ന പേരാണ്, മിന്നല്‍ പ്രതാപന്‍.

പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും സ്റ്റേഷന്‍ പരിതിയില്‍ പെടുന്ന ഈ മൂന്നു സ്ഥലങ്ങളിലും പ്രതാപന്‍ സാറിന്‍റെ സന്ദര്‍ശനം ഇടയ്ക്കിടയ്ക്കുണ്ടാവാറുണ്ട്.

കോളേജില്‍ പ്രധാനമായും മോനിപ്പള്ളി, പാല, കൂത്താട്ടുകുളം എന്നീ സ്ഥലങ്ങളിലില്‍ നിന്നാണ് കുട്ടികള്‍ എത്താറുണ്ടായിരുന്നത്. വൈകുന്നേരം മോനിപ്പള്ളിക്കാരായ ഞങ്ങള്‍ക്ക് 3.50നും 4നും ആണ് ബസ്സുകള്‍ ഉണ്ടായിരുന്നത്. പാല ഭാഗത്തേക്ക് 3.30നും 3.40നും ആണ് ബസ്സുകള്‍. ഞങ്ങള്‍ രണ്ടുകൂട്ടരുടെയും വഴിയും ബസ്സ് സ്റ്റോപ്പും എതിര്‍ദിശയിലാണ്.കോളേജില്‍ നിന്നും നടന്നെത്തുമ്പോഴേക്കും 3.30ന്‍റെ ബസ്സ് മിക്കവാറും പാല ഭാഗത്തേക്കുള്ളവര്‍ക്ക് നഷ്ടപ്പെടും. 3.40ന്‍റെ ബസ്സു കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് 4.30നുള്ള ബസ്സെയുള്ളൂ. അതുകൊണ്ടുതന്നെ 3.40ന്‍റെ കിഴക്കേകരയ്ക്ക് എങ്ങനെയെങ്കില്‍ ഇടിച്ചു കയറി പോകാന്‍ അവര്‍ ശ്രമിക്കാറുമുണ്ടായിരുന്നു.

ബസ്സുകാരുടെ കൂട്ടത്തില്‍ കിഴക്കേകരക്കാരായിരുന്നു ഏറ്റവും ദുഷ്ടന്മാര്‍. രാവിലെ മോനിപ്പള്ളിക്കാരായ ഞങ്ങളും വൈകുന്നേരം പാലാഭാഗത്തേക്കുള്ളവരും ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ഈ ബസ്സിനെയാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ രണ്ടുകൂട്ടര്‍ക്കും വളരെ നന്നായി ഇവന്മാരുടെ സ്വഭാവം അറിയാമായിരുന്നു. ശനിയാഴ്ച സ്പെഷ്യല്‍ ക്ലാസ്സുള്ള ദിവസം ഞങ്ങള്‍ക്കിവന്മാര്‍ എസ്ടി തരാറെ ഉണ്ടായിരുന്നില്ല.ക്ലാസ്സുള്ള ദിവസങ്ങളില്‍ ബസ്സില്‍ സീറ്റ് ഫ്രീ ഉണ്ടെങ്കില്‍ കൂടി ഞങ്ങളെ ഇരിക്കാന്‍ ചിലപ്പോള്‍ സമ്മതിക്കാറില്ലായിരുന്നു.

"ഇരുപത്തഞ്ചു പൈസയും അന്‍പതുപൈസയും കൊടുക്കുന്നവന്മാര്‍ അങ്ങനെ സുഖിച്ചിരിന്നു യാത്ര ചെയ്യേണ്ട" എന്നായിരിക്കും മറുപടി. 10-15 മിനിട്ടത്തെ യാത്രയെ ഉള്ളതുകൊണ്ടും നാണംകെടാന്‍ വയ്യാത്തകൊണ്ടും ഞങ്ങളും പലപ്പോഴും തര്‍ക്കിക്കാന്‍ പോകാറുണ്ടായിരുന്നില്ല.

അങ്ങിനെയിരിക്കെ ഒരു ദിവസം പതിവുപോലെ ഞങ്ങള്‍ കോളേജ് വിട്ട് പതിവുപോലെ ബസ്സ് സ്റ്റോപ്പിലെത്തി. 3.30ക്കു എത്തിയെങ്കിലും പാലാ ഭാഗത്തേക്കുള്ളവര്‍ക്ക് പതിവുപോലെ 3.30ക്കുള്ള ക്രിസ്തുരാജ് കിട്ടിയില്ല. കോളേജ് പിള്ളേരെ കയാറ്റാതിരിക്കാന്‍ അവന്മാര്‍ മാക്സിമം നേരത്തെയും പോകാറുണ്ടായിരുന്നു.

ഞങ്ങള്‍ക്ക് പോകാനുള്ള സെന്‍റ്.ജോര്‍ജ്ജ് 3.50നെ ഉണ്ടാവാറുള്ളു. അതുകൊണ്ട് ഞാന്‍ എന്റെ കൂട്ടുകാരന്‍ രഘുവുവിനു ഒരു കമ്പനിക്കായി പാലയ്ക്കുള്ള ബസ്സ് സ്റ്റോപ്പില്‍ പോയി നിന്നു. കുടക്കച്ചിറക്കാരനായ രഘുവിന്, അവന്‍റെ വീടിനടുത്തുനിന്നുള്ള ഫിലിപ്പാണ് യാത്രയിലെ സുഹ്രുത്ത്. ഫിലിപ്പ് വരാത്ത ദിവസങ്ങളില്‍ ഞാനിങ്ങനെ അവനു കമ്പനി കൊടുക്കാറുണ്ട്.

3.40 ആയപ്പോളേക്കും കിഴക്കേകര ദൂരെ വളവില്‍ കണ്ടു. എല്ലാവരും ബസ്സില്‍ കയറാന്‍ റെഡിയായി. കിഴക്കേക്കര സ്റ്റോപ്പിനടുത്തേക്ക് പതുക്കെ വന്നു പെട്ടെന്നു സ്പീഡ് കൂട്ടി നിര്‍ത്താതെ പോയി. ബസ്സിലെ കിളികള്‍ സ്റ്റോപ്പില്‍ നിന്ന പിള്ളേരെ നോക്കി പല്ലിളിച്ചു കാണിച്ചു. എല്ലാവരും ആകെ ചമ്മി.രഘുവിന്‍റെ നില്പ് കണ്ടപ്പോള്‍ എനിക്ക് ചിരി വന്നെങ്കിലും അവിടെ നിന്നു ചിരിച്ചാല്‍ ബസ്സുകാര്‍ക്കിട്ടുള്ള ദേഷ്യം എല്ലാവരും കൂടെ എനിക്കിട്ടു തീര്‍ക്കുമെന്നുറപ്പുള്ളതുകൊണ്ട് ഞാന്‍ കണ്‍ട്രോള്‍ ചെയ്തു നിന്നു. കുറച്ചു ചേട്ടന്മാര്‍ അടുത്ത ഇലക്ഷനുള്ള വോട്ടും മുന്നില്‍ കണ്ടുകൊണ്ട് കിഴക്കേകരയുടെ പുറകേ ഓടി നോക്കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.

പെട്ടെന്നാണ്, ഞങ്ങളുടെ മുന്നില്‍ ഒരു പോലീസ് ജീപ്പ് വന്നു നിന്നത്. സന്മനുസ്സുള്ളവര്ക്ക് സമാധാനം എന്ന സിനിമയില്‍ ശ്രീനിവാസന്‍ ഇരിക്കുന്ന സ്റ്റൈലില്‍ മുന്‍സീറ്റില്‍ പ്രതാപന്‍ സാറുമുണ്ട്. സാറു ഞങ്ങളെ നോക്കി "ഇപ്പോള്‍ വരാം" എന്നു പറഞ്ഞു കിഴക്കേകര പോയ വഴിക്കു പോയി.

ഒരു പത്തുമിനിട്ട് കഴിഞ്ഞുകാണും. ദേ വരുന്നു കിഴക്കേകര. അങ്ങോട്ടേക്ക് പോയതിലും സ്പീഡിലാണ് തിരിച്ചു വരുന്നത്. എല്ലാവരും ചിരി തുടങ്ങി. മാര്‍ക്കറ്റ് ജംഗ്ഷനില്‍ പോയി തിരിച്ചു പാല ബസ്സ് സ്റ്റോപ്പില്‍ കൊണ്ടുവന്നു ബസ്സ് നിര്‍ത്തി.

കിളികളാരും ഞങ്ങളുടെ മുഖത്തു നോക്കുന്നില്ല. പെണ്‍കുട്ടികളെക്കൊ ചിരി തുടങ്ങി. ഓപ്പോസിറ്റ് സൈഡില്‍ ജീപ്പ് നിര്‍ത്തിയിട്ട് പ്രതാപന്‍ സാര്‍ ഇറങ്ങി വന്നു. കിഴക്കേകരയുടെ ഡ്രൈവറോടു ഇറങ്ങി വരാന്‍ പറഞ്ഞു. അവന്‍ വിനയകുനയാനായി[വിനയം കൊണ്ടുകുനിഞ്ഞ് - ഞാനിപ്പോള്‍ കണ്ടുപിടിച്ച വാക്കാണ്] ഇറങ്ങിവന്നു.

"പ്‌ഠേ....."

പ്രതാപന്‍ സാര്‍ ഡ്രൈവറുടെ കരണം നോക്കി ഒന്നു കൊടുത്തു. എന്നിട്ട് 100 തവണ ഏത്തമിടാന്‍ പറഞ്ഞു. കിളികളോടും കണ്ടക്ടറിനോടും ഒപ്പം കൂടിക്കോളാന്‍ പറഞ്ഞു. ഉഴവൂര്‍ ജംഗ്ഷന്‍ മുഴുവന്‍ ചിരിയായി.

സാറിനോടു ഞങ്ങള്‍ എല്ലാവരും താങ്ക്സ് പറഞ്ഞു ബസ്സില്‍ കയറി. പിന്നീടൊരിക്കലും ഒരു ബസ്സുകാരും ഞങ്ങളെ കയറ്റാതെ പോകാനൊ മോശമായി പെരുമാറാനൊ ശ്രമിച്ചിട്ടില്ല. അടുത്തകോളേജ് ഡേയ്ക്ക് ഞങ്ങള്‍ പ്രതാപന്‍ സാറിനെ മുഖ്യാതിഥിയായി ക്ഷണിച്ച് നന്ദി രേഖപ്പെടുത്താനും മറന്നില്ല.


വാല്‍ക്കഷണം : അടുത്ത ദിവസം കിഴക്കേകര ഓടിയില്ല. അതിനടുത്തദിവസം മുതല്‍ ഡ്രൈവറും കണ്ടക്ടറുമൊക്കെ പുതിയതായിരുന്നു. പഴയ ആള്‍ക്കാരെ പിന്നീടൊരു ബസ്സിലും ഞങ്ങളുടെ റൂട്ടില്‍ കണ്ടിട്ടില്ല.

Thursday, July 7, 2011

ഫോട്ടോഗ്രാഫര്‍

ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയത് അംഗോളയെക്കുറിച്ച് എഴുതിക്കൊണ്ടാണ്. അതുകൊണ്ടുതന്നെ വളരെ നാളുകള്‍ക്കു ശേഷമുള്ള ഈ തിരിച്ചു വരവും അംഗോളയിലെ ഒരു കഥയുമായി ആവാം എന്നു കരുതി.

അംഗോളയില്‍ എത്തിയതിനു ശേഷമാണ്‍ ബ്ലോഗിങ്ങില്‍ എനിക്ക് താത്പര്യം വരുന്നതെന്നു പറഞ്ഞിരുന്നല്ലൊ. അങ്ങിനെയാണ് ബ്ലോഗിലെ ഫോട്ടൊബ്ലോഗുകള്‍ കാണാന്‍ ഇടയാവുകയും ഒരു ക്യാമറ വാങ്ങാനും തീരുമാനിച്ചത്. അംഗോളയിലേയ്ക്കുള്ള എന്ടെ അടുത്ത യാത്ര സോണിയുടെ [സോണി കമ്പനി - അല്ലാതെ നിങ്ങള്‍ പെട്ടെന്നു കരുതിയതു പോലെ എനിക്കറിയാവുന്ന ഏതെങ്കിലം സോണിയുടെ ക്യാമറ കടം മേടിച്ചതൊ അടിക്ചുമാറ്റിയതൊ അല്ല.] ഒരു പോക്കറ്റ് ക്യാമറയും ആയായിരുന്നു.

ഞാന്‍ പറഞ്ഞു കേട്ടിട്ടുള്ള അറിവേ അംഗോളയെക്കുറിച്ചും മറ്റും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഉണ്ടായിരുന്നോളു. അവരുടെ നിര്‍ബന്ധവും ഫോട്ടോസെടുത്തു ബ്ലോഗാനുള്ള ആഗ്രഹവും കൂടിയായപ്പോള്‍ ആദ്യം വന്ന അവധി ദിവസം തന്നെ ക്യാമറയും തൊപ്പിയുമായി [തൊപ്പി വച്ചാല്‍ കൂടുതല്‍ നല്ല ഫോട്ടോസെടുക്കാന്‍ പറ്റുമെന്നൊരു വിശ്വാസം അന്നെനിക്കുണ്ടായിരുന്നു. അല്ലാതെ വെറുതെ സ്റ്റൈലിനൊന്നുമല്ലായിരുന്നു] ഞാന്‍ അംഗോളയിലെ ഞാന്‍ ജോലി ചെയ്യുന്ന സ്ഥലം ക്യാമറയില്‍ പകര്‍ത്താനായി ഇറങ്ങി.

ഞാന്‍ ജോലിചെയ്തിരുന്ന സ്ഥലം ക്യാംപ് എന്നാണറിയപ്പെടുന്നത്. നാലുചുറ്റം മതിലുകള്‍ തീര്‍ത്ത ഒരു വലിയ സ്ഥലമായിരുന്നത്. ഒരാവശ്യത്തിനും പുറത്തുപോകേണ്ട കാര്യം അവിടെ ഇല്ലായിരുന്നു. പുറത്തുപോയാല്‍ തിരിച്ചെത്താന്‍ പറ്റുമോ എന്നുറപ്പില്ലാത്തതിനാല്‍ നമ്മളാരും അതിനു ശ്രമിക്കാറുമില്ലായിരുന്നു.

അങ്ങിനെ ആദ്യം വന്ന അവധിദിവസം തന്നെ ഞാന്‍ ക്യാമറയുമായി മുറിക്കു പുറത്തിറങ്ങി. കൂടെ ആരെങ്കിലും വന്നാല്‍ വെറുതെ എന്റെ ഫ്രേയ്മുകളില്‍ കമന്റു പറഞ്ഞാലൊ എന്നു കരുതി ഞാന്‍ ആരേയും വിളിച്ചതുമില്ല.

നേരെ അവിടുത്തെ ഹെലിപാടില്‍ പോയി ക്യാംപില്‍ ഉണ്ടായിരുന്ന ഹെലികോപ്ടറുകളുടെയെല്ലാം ഫോട്ടോസ് എന്നെക്കൊണ്ടു പറ്റാവുന്ന എല്ലാ ആങ്കിളുകളിലും എടുത്തു. പിന്നെ അവിടെ നിന്ന ഒരു സെക്യൂരിറ്റി പയ്യന്‍ടെ ഫോട്ടൊ എടുത്തു.ഹെലികോപ്ടറിലാണ്‍ ഞാന്‍ ഇവിടെ യാത്ര ചെയ്യുന്നതെന്നും സെക്യൂരിറ്റി എന്ടെ ക്യാറ്റ് [അംഗോളയയതുകൊണ്ട് പ്രത്യേകം ബ്ലാക്ക് ക്യറ്റ് എന്നു പറയേണ്ടല്ലൊ] ആണെന്നുമൊക്കെ എല്ലാവരോടും പറഞ്ഞു ഞാനിവിടുത്തെ വി.ഐ.പി. ആണെന്നു പറയണമെന്നുമൊക്കെ മനസ്സിലുറപ്പിച്ചു.

ക്യാംപിന്ടെ ടെലിക്കമ്മ്യൂണിക്കേഷന്‍സ് ആവശ്യങ്ങള്‍ക്കായി അവിടെ വലിയൊരു ഡിഷ് ആന്‍്‌ടിന ഉണ്ട്. ഹെലിപാടില്‍ നിന്നും നേരെ അവിടെപോയി അതിന്‍ടെ എല്ലാ ആങ്കിളുകളുകളിലുമുള്ള ഫോട്ടോസുമെടുത്തു. അവിടുന്നു പോര്‍ട്ടിന്‍ടെ ഫോട്ടൊസെടുക്കാന്‍ നേരെ പോര്‍ട്ടിലേക്ക് നടന്നു.

പോകുന്ന വഴി സെക്യൂരിറ്റി ലീഡ്സ് രണ്ടു പേര്‍ എന്ടെ അടുത്തേക്കു വന്നു. ഒരു ആറര അടിപൊക്കമുള്ള രണ്ടു കറുമ്പന്മാര്‍. അംഗോളയില്‍ വരുന്നതിനു മുന്‍പ് ഹോളിവുഡ് പടങ്ങളിലെ വില്ലന്മാരായെ ഞാന്‍ ഇങ്ങനെ ഉള്ളവരെ കണ്ടിട്ടുള്ളു.

"മോന്തിയാ" അവര്‍ എന്നോടു പറഞ്ഞു.
"മോന്തിയാ" ഞാനും പറഞ്ഞു. . [ഒന്നും മനസ്സിലായില്ല അല്ലേ? ഞെട്ടണ്ട. മൊന്തിയ എന്നാല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ സുപ്രഭാതം എന്നാണ്. അംഗോള ഒരു പോര്‍ച്ചുഗീസ് കോളനിയായിരുന്നു പണ്ട്.]

അടുത്തുവന്ന അവര്‍ എന്‍ടെ കൈയിലെ ക്യാമറ ചൂണ്ടി ചോദിച്ചു.

"ക്യാമറ അക്കീനൊ മക്കനൊ ടിക്കാ യൊ" [ഈ തവണ നിങ്ങളെപ്പോലെ തന്നെയാണ്‍ എന്‍ടെയും അവസ്ഥ. ക്യാമറ എന്നുള്ളതല്ലാതെ വേറെ ഒന്നും എനിക്കും മനസ്സിലായില്ല. അംഗോളൈസേഷന്‍ടെ ഭാഗമായി കൂടുതല്‍ അംഗോളകാര്‍ക്ക് ജോലി കൊടുക്കുന്നുണ്ടിപ്പോള്‍ ക്യംപില്‍. സെക്യൂരിറ്റ് ജോലി മിക്കവാറും അവര്‍ തന്നെ. വിദ്യാഭ്യാസത്തിനു ഒരേ ഒരു യൂണിവേഴ്സിറ്റി മാത്രമെ അംഗോളയിലുള്ളു. ക്യാംപിലെ അംഗോളകാര്‍ക്കിടയില്‍ വളരെ കുറച്ചാളുകള്‍ക്കെ ഇംഗ്ലീഷ് അറിയൂ].

ഫോട്ടോസ് കാണിക്കാനാകും പാവങ്ങള്‍ പറയുന്നത്. ക്യാമറപോലും കണ്ടിട്ടുണ്ടാവില്ല. ഞാന്‍ അവരെ വിളിച്ചു ഞാനെടുത്ത ഫോട്ടോസ് കാണിക്കാന്‍ തുടങ്ങി. ഡിഷ് ആന്‍ടിന, സെക്യൂരിറ്റി ഗാര്‍ഡ്, ഹെലികോപ്ടറുകള്‍, ഹെലിപാട് അങ്ങനെയെല്ലാം. ഞാന്‍ പറഞ്ഞുകൊടുത്തു കഴിഞ്ഞപ്പോള്‍ സെക്യൂരിറ്റികാര്‍ക്കും തോന്നിക്കാണും, ഞാന്‍ അവിടെ വര്‍ഷങ്ങളായി താമസിക്കുന്ന ആളും അവരെല്ലാം ഇന്നലെ വന്ന ഫോറിനേഴ്സുമാണെന്ന്.

ഫോട്ടോസ് കണ്ടു കഴിഞ്ഞപ്പോള്‍ അവരെന്‍ടെ കൈയില്‍ നിന്നും ക്യാമറ വാങ്ങി. ഞാന്‍ പെട്ടെന്നു തന്നെ കൊടുത്തു. "പാവങ്ങള്‍, ഇതൊന്നും കണ്ടുകാണില്ല." [ഞാന്‍ മനസ്സില്‍ കരുതി. അല്ലാതെ നിങ്ങള്‍ കരുതുന്നപോലെ അവരെക്കണ്ടു പേടിച്ചിട്ടൊന്നുമല്ല]

"നോ ഫോട്ടോസ്, നോ ഫോട്ടോസ്" അവരെന്നോട് പറഞ്ഞു. അവരുടെ ഫോട്ടൊ ഒന്നുമില്ലാത്തതു കൊണ്ട് വിഷമമായിട്ടുണ്ടാകും.

"ഐ വില്‍ ടേക്ക്, ഗിവ് മി ദ ക്യാമറ", ഞാന്‍ പറഞ്ഞു. എന്നിട്ട് അവരുടെ കൈയില്‍ നിന്നും ക്യാമറ വാങ്ങാനൊരുങ്ങി. അപ്പോള്‍ അതിലൊരുത്തന്‍ എന്ടെ കൈയ്ക്ക് കയറി പിടിച്ചു.

"അമ്മേ...." [വീട്ടില്‍ നിന്നും മാറി നിക്കുമ്പോള്‍ അമ്മയെ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഓറ്ക്കുന്ന പതിവുണ്ടെനിക്ക്. അല്ലാതെ ഛെ.. ഛെ.. ]

"ഫോട്ടോസ്, അക്കിയ നൊ നിക്കി ഒക്കെ പക്കൊ നിക്കാലിയ യ മക്ക" എനിക്കൊരു തേങ്ങയും മനസ്സിലായില്ല.

"വാട്ട്?" ഞാന്‍ ചോദിച്ചു.

"ക്യാമറ, ഓഫീസ്..ഓഫീസ്" എന്നുംപറഞ്ഞുകൊണ്ട് അവര്‍ ക്യാമറയും മേടിച്ചൊണ്ട് പോയി.

"ദൈവമേ, എന്‍ടെ ക്യാമറ"... അന്നു ഓഫീസെല്ലാം അവധിയായതുകൊണ്ട് പ്രൊജക്ട് മാനേജരെ കാണാന്‍ വഴിയില്ല. ഞാനുടനെ കൂടെയുള്ള ബിനുവിനെയും സതീഷിനെയും കാണാനോടി.

"ഞങ്ങളെ കൂട്ടാതെ ഫോട്ടൊ എടുക്കാന്‍ പോയതല്ലെ. അനുഭവിക്ക്."

"ഒരു ഫോട്ടോഗ്രാഫര്‍ വന്നിരിക്കുന്നു."

ബിനുവിനെയും സതീഷിനെയും കുറ്റം പറയാന്‍ പറ്റില്ല.

ഇന്നലെ അവരുടെ മുന്‍പില്‍ പുതിയ ക്യാമറ വച്ച് ഞാന്‍ കാണിച്ച ഡെമോസും ഫോട്ടൊ എടുക്കാമൊ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ കാണിച്ച ജാഡയൊന്നും ഞാന്‍ മറന്നെങ്കിലും അവര്‍ മറന്നിട്ടുണ്ടാവില്ലല്ലൊ. പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു.

"ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേ, എവിടൊക്കെ പ്രളയവും ഭൂമികുലുക്കവും ഒക്കെയുണ്ടാകുന്നു. അതൊക്കെ തടയുന്നതിനു പകരും എനിക്കിട്ടു പണിതരാന്‍ ഇതെല്ലാം ഓര്‍ത്തിരിക്കുവാണൊ?" ഞാന്‍ മനസ്സില്‍ കരുതി.

അഹങ്കാരം ആപത്താണെന്ന് അങ്ങനെ വീണ്ടും ഞാന്‍ മനസ്സിലാക്കി. കുരു കളഞ്ഞുപോയ 'ICE AGE'ലെ 'Scrat'നെപ്പോലെയുള്ള എന്‍ടെ നില്‍പ്പു കണ്ടപ്പോള്‍ അവര്‍ക്ക് വിഷമം തോന്നി നാളെ ഓഫീസില്‍ പോയി മേടിക്കാമെന്നു പറഞ്ഞു.

ഒരു വിധത്തില്‍ നേരം വെളുപ്പിച്ചു നേരെ പ്രോജക്ട് മാനേജറെ കാണാന്‍ പോയി. ബോബും മാറ്റും ഇല്ലാത്തതു കൊണ്ട് ഐ.ടി. മാനേജരുടെ അടുത്തേക്കാണ്‍ ഞാന്‍ പോയത്. എങ്ങിനെ അവതരിപ്പിക്കും എന്നു കരുതിയാണ്‍ ക്യാമ്പിനിലേക്ക് കയറിയത്.

"ഗുഡ് മോണിംഗ്, റേച്ചല്‍"

"ഹലൊ അനു. ഗുഡ് മോണിംഗ്..ഐ വാസ് വെയ്റ്റിംഗ് ഫോര്‍ യു"

"ദൈവമെ, ഗ്ലാമര്‍ ആയിപ്പോകുന്നതിന്‍ടെ ഓരോരൊ പ്രശ്നങ്ങളെ" എന്ന എന്‍റ്റ് ചിന്തയെ മാറ്റിമറിച്ചുകൊണ്ട് റേച്ചല്‍ പറഞ്ഞു.

"ഡിഡ് യു ടേക്ക് എനി ഫോട്ടോസ് ഇന്‍സൈഡ് ദ ക്യാംപ് യെസ്റ്റര്‍ഡെ?"

"യെസ് റേച്ചല്‍. ഐ വാസ് എബൌട്ടു ഡിസ്കസ് വിത്ത് യു ദാറ്റ്. ബട്ട് ഹൊ ഡു യു ക്നൊ ദാറ്റ്?"

പിന്നെ റേച്ചല്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ എനിക്ക് ബോധം പോയില്ലെന്നെ ഉള്ളൂ. ക്യാംപിനകത്ത് ഫോട്ടൊസെടുക്കുന്നത് അവിടെ കൊലപാതകം പോലുള്ള മാരക കുറ്റമാണെന്നും ഇതിപ്പോള്‍ വളരെ വലിയ പ്രശ്നമായിരിക്കുകയാണെന്നും റേച്ചല്‍ എന്നോട് പറഞ്ഞു.

"ദെ സ്റ്റാര്‍ട്ടഡ് ഇന്‍വെസ്റ്റിഗേഷന്‍. വി വില്‍ ഗെറ്റ് ദ ക്യാമറ അഫ്ടെര്‍ ദാറ്റ് ഒണ്‍ലി. ഐ വില്‍ ഇന്‍ഫോം യു."

"ഓകെ റേച്ചല്‍, ബൈ".

"ബൈ അനു. ഹാവ് എ ഗുഡ് ഡെ"

"ഇനി എന്തോന്ന് ഗുഡ് ഡെ. എല്ലാം പോയില്ലെ" അങ്ങനെ കരുതി ഞാന്‍ പുറത്തിറങ്ങി. ഹ്റുദയം ഇടിച്ചു പുറത്തു ചാടുമൊ എന്നെനിക്ക് തോന്നി. വൈകുന്നേരം ആണ്‍ സതീഷിനോടും ബിനുവിനോടും കാര്യം പറഞ്ഞത്. അപ്പോള്‍ ഫോട്ടെ എടുക്കുന്നത് വലിയ കുറ്റമാണെന്നൊക്കെ അവര്‍ക്ക് നേരത്തെ അറിയാവുന്ന ലെവലിലായി സംസാരം. അവിടെ കുറ്റം ചെയ്താല്‍ കടുത്ത ശിക്ഷയാണത്രെ.

"ഇവിടെ ജയിലില്‍ പച്ചമീനും ഉണക്കറൊട്ടിയും അല്ലേടാ?" ബിനു സതീഷിനോടു ചോദിച്ചു.

"മീന്‍ ചാളയാണെന്നാ കേട്ടെ."

സതീഷും ബിനുവും ഡിസ്കഷന്‍സായി. ആ സമയത്തെ എന്റെ മുഖം കണ്ടാല്‍ ചിത്രത്തിലെ ക്ലൈമാക്സ് സീനിലെ ലാലെട്ടന്‍റെ അഭിനയം തോറ്റു പോകുമെന്നാണ്‍ പിന്നീടവര്‍ പറഞ്ഞത്.

അടുത്ത ദിവസം റേച്ചല്‍ എന്നെയും കൂട്ടി സെക്യുരിറ്റി ഹെഡിന്‍റെ ഓഫീസെലെത്തി. അവര്‍ എന്നെയം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. സെക്യൂരിറ്റി ഹെഡിനെ കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ വീണ്ടും അമ്മയെ ഓര്‍ത്തു. ഇനി അംഗോള ജയിലില്‍ എത്രാമത്തെ മുറിയാണെന്നു മാത്രം അറിഞ്ഞാല്‍ മതിയെന്നായി.

അയാള്‍ ക്യാമറ മേശവലിപ്പില്‍ നിന്നെടുത്തു. കാണാതായ മകനെ കണ്ട സന്തോഷമായിരുന്നു എനിക്കു. അതിലെ ഫോട്ടോസ് കാണിച്ച് ഹെഡ് എന്നോട് ചോദിച്ച ചോദ്യങ്ങള്‍ കേട്ടപ്പോള്‍ എനിക്ക് പെട്ടെന്ന് ക്യാമറയുടെ രണ്ടാനമ്മയെന്ന ഫീലിംഗ് ആണുണ്ടായത്.

ഹെഡ് പറഞ്ഞതനുസരിച്ച് സെക്യൂരിറ്റിയുടെ ഫോട്ടൊ എടുത്തത് അങ്ങനത്തെ വേഷത്തില്‍ ഇവിടെ അതിക്രമിച്ച് കയറിയിട്ട് ഹെലിപാടും ഡിഷും ഒക്കെ നശിപ്പിക്കുകയായിരുന്നു എന്നതായിരുന്നു ഞങ്ങളുടെ(ഞാനുള്‍പ്പെടുന്ന ഏതോ സംഘടനയുടെ) ലക്ഷ്യമെന്ന രീതിയിലാണ്‍ അന്വേഷണം നടക്കുന്നത്. ഉണക്കറൊട്ടിയും ചാളയും അന്നു തന്നെ തിന്ന് ശീലിക്കേണ്ടി വരുമെന്നു എനിക്ക് തോന്നി. എന്‍റെ പിന്നില്‍ നിന്ന റേച്ചല്‍ മുന്നിലും സെക്യൂരിറ്റി ഹെഡ് പിന്നിലും നില്‍ക്കുന്നതുപോലെ എനിക്ക് തോന്നി.[ചെറുപ്പം മുതലെ ഇങ്ങനെയുള്ള സിറ്റുവേഷന്‍സില്‍ എനിക്കിങ്ങനെ വരാറുണ്ട്. വിവേകാനന്ദസ്വാമികള്‍ക്ക് ഉറങ്ങുന്നതിനു മുന്‍പ് ഒരു പ്രകാശം അടുത്തു വരുന്നതുപോലെ തോന്നാറുള്ളതുപോലെ എന്തോ ഒന്നാണിത്. ചില അലവലാതികള്‍ തലകറങ്ങുന്നതാണിതെന്നൊക്കെ പറയാറുണ്ട്. അസൂയ, അല്ലാതെ എന്ത് പറയാനാണ്].

അന്വേഷണത്തിന്‍ കൂടുതല്‍ സമയം ഹെഡ് ചോദിച്ചു. ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു പോന്നു.

പിറ്റേ ദിവസം മുതല്‍ ക്യാംപിലെ ഒരു വിധം എല്ലാ സെക്യൂരിറ്റികാരും എന്നെക്കാണുമ്പോള്‍ ലാലേട്ടന്‍ ചിത്രം സിനിമയില്‍ ഫോട്ടൊ എടുക്കുന്നതുപോലെ കാണിക്കാനും തുടങ്ങി.

"ഈ അലവലാതികളൊക്കെ ചിത്രം കണ്ടിട്ടുണ്ടൊ?"

രണ്ടു സെക്യൂരിറ്റികാര്‍ ഞാന്‍ പോകുന്നിടത്തൊക്കെ കാണാന്‍ തുടങ്ങിയപ്പോള്‍ സതീഷും ബിനുവും അവരെ എന്നെ ഫോളൊ ചെയ്യാന്‍ വിട്ടിരിക്കുന്നതാണെന്ന് പറഞ്ഞു. അങ്ങനെയൊന്നുമല്ല, സെക്യൂരിറ്റി കൂട്ടിയതാണെന്ന് ഞാന്‍ തര്‍ക്കിച്ചെങ്കിലും മനസ്സില്‍ എനിക്കുമങ്ങനെ തന്നെയാണ്‍ തോന്നിയത്.

റൊട്ടേഷന്‍ കഴിഞ്ഞു തിരിച്ചു പോകാന്‍ രണ്ടു ദിവസം കൂടെയെ ഉള്ളപ്പോള്‍ ബിനുവും സതീഷും വീട്ടിലെന്തെങ്കിലും പറയണൊ എന്തെങ്കിലും വാങ്ങി കൊടുക്കണൊ എന്നൊക്കെ ചോദിച്ചു. അങ്ങനെ ഉറക്കത്തിലെല്ലാം അംഗോളന്‍ ജയില്‍ സ്വപ്നം കണ്ട് ഞെട്ടി ഉണരുന്നതെനിക്കൊരു പതിവായി.

അങ്ങനെ പോകുന്നതിനു ഒരു ദിവസം മുന്‍പ് എന്നെ വീണ്ടും സെക്യൂരിറ്റി ഹെഡ് വിളിപ്പിച്ചു. ജയിലിലേക്ക് പോകാന്‍ ഞാന്‍ മാനസ്സികമായി തയ്യാറായി. അവിടെ ചെന്നപ്പോള്‍ ഹെഡ് എന്നോട് ഇനി ഒരിക്കലും ഫോട്ടൊ ക്യാംപില്‍ വച്ചെടുക്കരുതെന്നു പറഞ്ഞിട്ട് ക്യാമറയിലെ ഫോട്ടോസെല്ലാം ഡിലീറ്റ് ചെയ്യിച്ചു. കമ്പ്യൂട്ടറില്‍ ഉള്ള ഫോട്ടോസ് ഞാന്‍ നേരത്തെ ഡിലീറ്റ് ചെയ്ത വിവരം ഹെഡിനോട് പറഞ്ഞു.

"സീ, ഹി ഈസ് വെരി ഹോണസ്റ്റ്" റേച്ചല്‍ പറഞ്ഞു.

"അപ്രീഷിയേറ്റ് ദാറ്റ്" ഹെഡ് പറഞ്ഞു.

എന്നിട്ടെനിക്ക് ക്യാമറതിരിച്ചു തന്നിട്ട് പൊയ്ക്കോളാന്‍ പറഞ്ഞു. രണ്ടാംലോകമഹായുദ്ധം ജയിച്ചപ്പോള്‍ അമേരിക്കയ്ക് പോലും ഇത്ര സന്തോഷം ഉണ്ടായിക്കാണില്ല.

നാട്ടില്‍ ചെന്നപ്പോള്‍ സതീഷും ബിനുവും ഞാന്‍ സെക്യൂരിറ്റി ഹെഡിന്‍റെ കാലു പിടിച്ചെന്നും 200 തവണ ഏത്തമിട്ടെന്നും ഒക്കെ പറഞ്ഞു നടന്നു. തെണ്ടികള്‍. ഞാന്‍ പോരാന്‍ നേരം അനുഗ്രഹം മേടിക്കാന്‍ സെക്യൂരിറ്റി ഹെഡിന്‍റെ കാലില്‍ തൊട്ടു വണങ്ങിയതാണെന്നെ, സത്യം!.

വാല്‍ക്കഷണം : പിന്നീട് അംഗോളയില്‍ പോയപ്പോളെല്ലാം ലഗ്ഗേജ് വെയ്റ്റ് കൂടുതലായതിനാല്‍ ഞാന്‍ ക്യാമറ എടുത്തിരുന്നില്ല. വെയ്റ്റ് കൂടുതല്‍ കൊണ്ടുപോകുന്നതു മോശമല്ലെ.

അല്ലെങ്കിലും അംഗോളക്കാര്‍ക്കുണ്ടൊ ബുദ്ധി, കമ്പ്യൂട്ടറിലെ ഫോട്ടോസല്ലെ ഞാന്‍ ഡിലീറ്റ് ചെയ്തിരുന്നോളു, പെന്‍ഡ്രൈവിലെ ഫോട്ടോസ് അപ്പോളും എന്‍റെ കൈയില്‍ ഉണ്ടല്ലൊ. എന്നോടാ കളി.