Monday, May 7, 2007

വരുന്നോ..അംഗോളയിലേക്ക്..?

നിങ്ങളറിഞ്ഞോ..? നമ്മളും ലോകം കീഴടക്കി കൊണ്ടിരിക്കുകയാണ്...നമ്മള്‍ എന്ന് പറഞ്ഞാല്‍ നമ്മള്‍ മലയാളികള്‍... യുദ്ധം ചെയ്തല്ല, സാന്നിദ്ധ്യം കൊണ്ടാണ് ഈ നേട്ടം നമ്മള്‍ കൈവരിച്ചിരിക്കുന്നത്. ഇത് ഇത്രയ്ക്കൊക്കെ ആയി എന്ന് ഈ അടുത്ത കാലത്താണ്‌ ഞാനും അറിയുന്നത്...നിങ്ങള്‍ കേട്ടിട്ടുണ്ടോ അംഗോളയെക്കുറിച്ച്..? ഇത് ആഫ്രിക്കന്‍ ഭൂഖണ്ടത്തിലെ ഒരു രാജ്യമാണ്.. നിങ്ങളെപ്പോലെ ഞാനും അംഗോളയെക്കുറിച്ചു കേള്‍ക്കുന്നത് കുറച്ചു നാള്‍ മുന്‍പാണ്. കൃത്യമായിപ്പറഞ്ഞാല്‍ ഞാന്‍ ജോലി ചെയ്യുന്ന സോഫ്റ്റ്വെയര്‍ കമ്പനി എനിക്കൊരു ജോലിയും തന്ന് അംഗോളയിലേക്ക് വിടാന്‍ തീരുമാനിച്ചപ്പോള്‍... എവിടെയാണെന്നു മനസ്സിലായത് കുറച്ചുകൂടി കഴിഞ്ഞിട്ടാണു കേട്ടോ.... ഞാന്‍ ഭൂപടത്തില്‍ നോക്കി അതു കണ്ടുപിടിച്ചതിനു ശേഷം.കുറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ആഫ്രിക്കന്‍ വന്‍കരയുടെ പടിഞ്ഞാറു ഭാഗത്ത് അംഗോളയെ ഞാന്‍ കണ്ടെത്തി...

ഞങ്ങള്‍ - സോഫ്റ്റ്വെയര്‍ എഞ്ജിനീയേഴ്സ് - പുറം രാജ്യങ്ങളില്‍ ജോലിക്ക് കമ്പനി നിയോഗിക്കുന്നതിനെ ' ഓണ്‍സൈറ്റ് അസൈന്‍മെന്‍റ്റ് ' എന്നാണ്‌ പറയുന്നത്. അങ്ങനെ എല്ലാവര്‍ക്കും ഈ 'സംഭവം' കിട്ടാറില്ല. അതു കൊണ്‌ട് തന്നെ അത്തരം ഒന്ന് കിട്ടിയതില്‍ എനിക്കും സന്തോഷമായി. കാരണം, എവിടെയാണെങ്കിലും ജോലി ചെയ്യണം. അപ്പോള്‍ പിന്നെ ചുളുവില്‍ - കമ്പനി ചെലവില്‍ - പുറം ലോകം ഒക്കെ ഒന്ന് ചുറ്റിയടിക്കാം, പുതിയ ആള്‍ക്കാരെ കാണാം, പരിചയപ്പെടാം അല്പം കുടുതല്‍ ശമ്പളവും കിട്ടും , പിന്നെ വിമാനയാത്രയും തരപ്പെടും - ഒരു സ്വപ്നവും കുടി സാക്ഷത്കരിക്കപ്പെടും. അങ്ങനെ ഞാനും 'ഷോപ്പിംഗും' മറ്റും നടത്തി തയ്യറായിരുന്നു - അംഗോള കാണാന്‍.

അങ്ങനെ, ആ ദിവസമെത്തി - ഞാന്‍ അംഗോളക്ക് പോകുന്ന ദിവസം.രാവിലത്തോടെ 'പായ്ക്കിംഗ്' ഒക്കെ ഒരു വിധം കഴിഞ്ഞു. രാവിലെ തന്നെ വീട്ടുകാര്‍ - അഛനും അമ്മയും പെങ്ങളും അനിയനും - വന്നു. അവര്‍ ആദ്യമായി വിദേശയാത്ര നടത്തുന്ന എനിക്ക് യാത്ര പറയാന്‍ വന്നതാണ്. പിന്നെ എനിക്ക് കുറച്ചു ചമ്മന്തിപ്പൊടി, അച്ചാര്‍, വാഴക്കായ് വറുത്തത് എന്നിവയും കൊണ്ടു വന്നിട്ടുണ്ട്. " അവിടെ ചെന്നാല്‍ എന്തൊക്കെയാണ്‌ കഴിക്കാന്‍ ഉണ്ടാവുക എന്നൊന്നും അറിയില്ലല്ലൊ, അതുകൊണ്ട് ഇതെല്ലാം കൊണ്ട് പൊയ്ക്കൊ", അമ്മ ഇങ്ങനെ പറഞ്ഞപ്പൊള്‍ നിരസിക്കാന്‍ തോന്നിയില്ല. എന്‍റെ യാത്രയുടെ 'റൂട്ട്' അല്പം രസമുള്ളതണ്‌. തിരുവനന്തപുരത്ത് നിന്ന് നേരെ മുംബൈക്ക്. അവിടെ നിന്നും എത്യോപ്യ വഴി അംഗോളയുടെ തലസ്താനമായ ലുവാണ്ടയ്ക്ക്. എത്യോപ്യ വഴി എന്നു പറയാന്‍ കാരണമുണ്ട്. അവിടെ ചെന്ന് വേറെ വിമാനത്തില്‍ കയറണം. ഇതിന്‌ 'ട്രാന്‍സിറ്റ്' എന്നാണ്‌ പറയുന്നത്. ലുവാണ്ടയില്‍ നിന്നും ഞാന്‍ ജോലി ചെയ്യാന്‍ പോകുന്ന കമ്പനിയുടെ വക വിമാനത്തില്‍ കബിന്ദ എന്ന സ്ഥലത്തേക്ക്. അവിടെ നിന്നും ഒരു ഹെലികോപ്റ്ററില്‍ മെലൊംഗ എന്ന സ്ഥലത്തേക്ക്, അവിടെയാണ്‌ എന്‍റെ ഓഫീസ്‌. അങ്ങനെ ഞങ്ങള്‍ - ഞാനും എന്‍റെ വീട്ടുകാരും എന്‍റെ ഒരു സുഹ്രുത്തും കൂടി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു.

1.40pm- ആണ്‌ വിമാനം പുറപ്പെടുന്നത്‌. ഞങ്ങള്‍ അവിടെ 11.30am ആയപ്പോളെ എത്തി. അംഗോളയ്ക്ക് എന്‍റെയൊപ്പം കമ്പനിയില്‍ നിന്നും വേറെ ഒരാള്‍ കുടിയുണ്ട്. അതറിഞ്ഞപ്പോള്‍ മാത്രമാണ്‌ അഛനും അമ്മയ്ക്കും ആശ്വാസമായത്‌. എന്നെ തനിയെ വിടാന്‍ അവര്‍ക്ക് ശരിക്കും പേടിയായിരുന്നു. കെട്ടിക്കാന്‍ പ്രായമായാലും നമ്മള്‍ അവരുടെ മുന്നില്‍ എപ്പോളും കുട്ടികള്‍ ആയിരിക്കുമല്ലോ. വിമാനത്തിനു സമയമായി. അമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു, ഉമ്മയും തന്നു. അപ്പോള്‍ എനിക്കും എന്തോ ഒരു വിഷമം വന്നു. കാര്യം വലിയ 'ജാഡ' ഒക്കെ കാണിക്കുമെങ്കിലും വീടും നാടും ഒക്കെ പിരിഞ്ഞിരിക്കുന്നത് എനിക്കും ബുദ്ധിമുട്ടാണ്‌.

അങ്ങനെ അവരോടു യാത്ര പറഞ്ഞ്, സെക്യൂരിറ്റി പരിശോധനയും കഴിഞ്ഞ് വിമാനത്തിനുള്ളിലേക്ക് ഞാന്‍ കയറി. വാതില്‍ക്കല്‍ തന്നെ സുന്ദരിയായ ഒരു 'എയര്‍ഹോസ്റ്റസ്' നില്‍ക്കുന്നുണ്ടായിരുന്നു. മനസ്സില്‍ അല്പം ഉണ്ടായിരുന്ന വിഷമം പെട്ടന്നങ്ങു മാറി. എനിക്ക് 'വിന്‍ഡോക്ക്' അരികിലുള്ള ഒരു സീറ്റണ്‌ കിട്ടിയത്, എനിക്ക് കൂടുതല്‍ സന്തോഷമായി. എന്‍റെ സുഹൃത്തിന്‌ അല്പം മാറിയാണ്‌ സീറ്റ് കിട്ടിയത്‌. ആദ്യമായി പറക്കാന്‍ പോകുകയാണെന്ന സത്യം എനിക്കൊരു ഉള്‍പ്പുളകം ഉണ്ടാക്കി.

എയര്‍ഹോസ്റ്റസ്മാര്‍ തലങ്ങും വിലങ്ങും ഓടി നടന്ന് നിര്‍ദ്ദേശങ്ങള്‍ തന്നുകൊണ്ടിരുന്നു. വിമാനം പതിയെ അനങ്ങിത്തുടങ്ങി. പിന്നെ വളരെ വേഗത്തിലോടി പറന്നുയര്‍ന്നു. എനിക്ക് ഒരല്പം പേടി തോന്നി. ജനാലയിലൂടെ താഴേക്ക് നോക്കി. ശംഖുമുഖം ബീച്ച് ചെറുതായി ചെറുതായി വന്നു.

8-9 മിനിറ്റുകള്‍ കൊണ്ട് വിമാനം 10km മുകളിലെത്തി. സീറ്റ് ബല്‍റ്റുകള്‍ അഴിക്കാം എന്ന് അനൌണ്‍സ് ചെയ്തു. പുറത്തേക്ക് നോക്കിയപ്പോള്‍ മേഘങ്ങള്‍ക്കും മുകളിലൂടെയാണ്‌ വിമാനം പറക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. എനിക്കാകെ കൌതുകം തോന്നി. അത്ര നാള്‍ വരെ മുകളിലേക്ക് നോക്കിയാല്‍ മാത്രം കണ്ടിരുന്ന മേഘങ്ങളെ കാണുവാന്‍ ഇപ്പോള്‍ താഴേക്കു നോക്കണം. സൂര്യ രശ്മികള്‍ തട്ടി തിളങ്ങുന്ന മേഘങ്ങളുടെ ഭംഗി കണ്ട് ഞാന്‍ അങ്ങനെ സുഖിച്ചിരുന്നു. പെട്ടെന്ന് എന്‍റെ തോളില്‍ എന്തോ സ്പര്‍ശിച്ചു. നോക്കിയപ്പോള്‍ അടുത്ത സീറ്റിലിരിക്കുന്ന ചേട്ടന്‍റെ കൈയിലെ കുഞ്ഞു വാവയാണ്. നല്ല വാവ. വിമാനം ഉയരുന്നതിന്‍ മുന്‍പ് എയര്‍ഹോസ്റ്റസ് തന്ന മിഠായി ഞാന്‍ അവന്‌ കൊടുത്തു. അവനെന്നെ രണ്ട് കുഞ്ഞിപ്പല്ലുകള്‍ കാട്ടി ചിരിച്ചു. ഞാനും. അവന്‍റെ അഛനെയും അമ്മയും പരിചയപ്പെട്ടു. അവര്‍ എന്നെയും. പിന്നെ വാവയെ കുറച്ചു കളിപ്പിച്ചു. കുട്ടികളുടെ കൂടെ കളിക്കാന്‍ എന്തു രസമാണല്ലേ. എനിക്ക് അതൊരു ദൌര്‍ബല്യമാണ്‌. നമ്മുടെ എല്ലാ വിഷമങ്ങളും മറക്കാന്‍ പറ്റുന്ന ഒരു സമയം. അവന്‍ പതുക്കെ ഉറങ്ങാന്‍ തുടങ്ങി. ഞാന്‍ വീണ്ടും പുറത്തെ മേഘങ്ങളുടെ സൌന്ദര്യം ആസ്വദിക്കാന്‍ തുടങ്ങി. അപ്പോള്‍ എന്നെ ഒരു എയര്‍ഹോസ്റ്റസ് വിളിച്ചു. " സര്‍, വെജ് ഓര്‍ നോണ്‍ വെജ് ? ". ലഞ്ജ് ആണെന്നു മനസ്സിലായി. ഞാന്‍ പറഞ്ഞു ," നോണ്‍ വെജ്, പ്ലീസ് ". അവള്‍ എനിക്കു ഭക്ഷണം വിളമ്പാന്‍ തുടങ്ങി. അപ്പോള്‍ പുറത്തെ മേഘങ്ങളുടെ സൌന്ദര്യമൊ അതൊ അകത്തെ സൌന്ദര്യമോ ആസ്വദിക്കേണ്ടതെന്നു സംശയമായി. വളരെപ്പെട്ടന്നു തന്നെ തീരുമനം എടുത്ത്‌ ഭക്ഷണം വിളമ്പുന്നത് ശ്രദ്ധിച്ചു തുടങ്ങി. "നല്ല ഫുഡ്" , ഞാന്‍ മനസ്സില്‍ പറഞ്ഞു.

വാവ അടുത്തിരുന്ന് ബഹളമുണ്ടാക്കുന്നുണ്ട്. എയര്‍ഹോസ്റ്റസ് വന്ന് അവനൊരു ചോക്ലേറ്റ് കൊടുത്ത് കൊഞ്ചിച്ചിട്ട് പോയി. " ഇവള്‍ക്കും എന്നെപ്പോലെ കുട്ടികളെ വലിയ ഇഷ്ടമാണെന്നു തോന്നണു" , ഞാന്‍ വെറുതെ ചിന്തിച്ചു. അവളുടെ 'ഐഡന്‍റിറ്റി കാര്‍ഡില്‍' നോക്കി പേരു വായിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. " ദൈവമേ, അവള്‍ കണ്ടോ ആവോ ? ". സീറ്റ് ബെല്‍റ്റ് ഇടാനുള്ള നിര്‍ദ്ദേശം വന്നു. വിമാനം മുംബൈയില്‍ ഇറങ്ങാന്‍ പോവുകയാണ്‌. 2 മണിക്കൂര്‍ കൊണ്ട് മുംബൈയില്‍ എത്തി. "വീട്ടുകാര്‍ തിരിച്ചെത്തിപ്പോലും കാണില്ല, അതിനും മുന്‍പ് ഞാന്‍ മുംബൈയില്‍ എത്തി. റൈറ്റ് സഹോദരന്മാരുടെ ഒരു കാര്യമെ" , ഞാന്‍ ഓര്‍ത്തു.

മുംബൈ ഛത്രപതി ശിവജി എയര്‍പോര്‍ട്ടില്‍ വിമാനം പറന്നിറങി. എത്യോപ്യയിലേക്കും തുടര്‍ന്നും ഉള്ള ഫ്ലൈറ്റുകള്‍ നാളെ രാവിലെ ആയതിനാല്‍, കമ്പനി ഞങള്‍ക്ക് അവിടെ ഒരു ഹോട്ടലില്‍ അന്നത്തേക്കു താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. ഹോട്ടലില്‍ നിന്നുമുള്ള ഒരാള്‍ ഞങ്ങളുടെ പേരുകളെഴുതിയ പ്ലക്കാര്ഡും പിടിച്ചു അവിടെ നില്ക്കുന്നുണ്ടായിരുന്നു. അപ്പോള്‍ എനിക്കെന്തോ ഒരല്പം അഹങ്കാരം തോന്നി, എന്നെയും കാത്തു ഒരാള്‍ ഇങനെ നില്‍ക്കുന്നതു കൊണ്ടായിരിക്കാം. മുംബൈ നഗരത്തില്‍ ഞാന്‍ ആദ്യമായാണ്‌ വരുന്നത്. ഒരു കാറില്‍ ആണ്‌ ഞങളെ ഹോട്ടലിലേക്ക് കൊണ്ടുപോയത്. "എന്തൊരു തിരക്കാണ്‌ വഴിയില്‍ , ഇതാകും 'മെട്രോപൊളിറ്റന്' എന്നു പറഞാല്‍ അല്ലേ?" ഞാന്‍ സുഹൃത്തിനോട് പറഞു. "ഇതു പഴയ മുംബൈ ആണ്‌, നവി മുംബൈ കാണാനാണ്‌ കുടൂതല്‍ ഭംഗി" സുഹൃത്ത് എന്നോട് പറഞു. ഏകദേശം 20 മിനിറ്റ് യാത്ര കഴിഞപ്പോള്‍ ഞങള്‍ ഹോട്ടലില്‍ എത്തി.

റൂമിലെത്തി ഫ്രെഷ് ആയതിനുശേഷം ഞാനും സുഹൃത്തും അല്പം ഒന്നു നടക്കാനായി പുറത്തേക്കിറങ്ങി. അന്നൊരു ഞായറാഴ്ച ആയിരുന്നിട്ടുകൂടി റോഡില്‍ നല്ല തിരക്കായിരുന്നു. എല്ലാവരും തന്നെ വളരെ 'മോഡേണ്‍' ആയി ഡ്രസ്സ് ചെയ്തവരാണ്‌. കെട്ടിടങ്ങള്‍ എല്ലാം തന്നെ 10-20 ഉം നിലകള്‍ ഉള്ളവയാണ്‌. വാഹനങ്ങള്‍ നല്ല സ്പീഡില്‍ തന്നെയാണ്,ആളുകള്‍ അതിലേറെ സ്പീഡിലും. പുലര്‍ച്ചെ പോകേണ്ടതുള്ളതുകൊണ്ട് ഞങ്ങള്‍ പെട്ടെന്നു തന്നെ റൂമിലേക്കു മടങ്ങിപ്പോന്നു. എന്‍റെ സുഹൃത്ത് ഇതിനു മുന്‍പ് അംഗോളക്ക് പോയിട്ടുണ്ട്. അത്താഴം കഴിക്കുന്നതിനിടയില്‍ അംഗോളയെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു, പിന്നെ അവിടെ ഞങ്ങള്‍ വര്‍ക്ക് ചെയ്യാന്‍ പൊകുന്ന കമ്പനിയെക്കുറിച്ചും, ഞങ്ങളുടെ പ്രോജക്റ്റിനെക്കുറിച്ചും.

മുംബൈയില്‍ സുഖമായ എത്തിയ വിവരം അറിയിക്കാന്‍ വീട്ടിലേക്ക് വിളിച്ചു. അമ്മയാണ്‌ ഫോണ്‍ എടുത്തത്. ആദ്യത്തെ വിമാനയാത്രയുടെ വിശേഷങ്ങള്‍ വീട്ടില്‍ എല്ലാവരോടും പറഞ്ഞു.
അയ്യോ.. സോറി കേട്ടോ, നിങ്ങളെ അംഗോളയില്‍ കൊണ്ടുപോകാം എന്ന് പറഞ്ഞിട്ട് അതും ഇതുമെല്ലാം പറഞ്ഞു ബോറടിപ്പിച്ചു അല്ലേ.... ഇനി പെട്ടന്നങ്ങു പോയേക്കാം..

രാവിലെ 3.50ന്‌ ആണ്‌ 'ആഡിസ്‌ അബാബ' ( പേടിക്കെണ്ടാ, എത്യോപ്യയുടെ തലസ്ഥാനം ആണ്‌) ഫ്ലൈറ്റ്‌. 3 മണിക്കുര്‍ മുന്‍പ് തന്നെ ഞങ്ങള്‍ എയര്‍പോര്‍ട്ടിലെത്തി. അവിടുത്തെ കലാപരിപാടികള്‍ - ബാഗേജ് ചെക്കിംഗ്, സെക്യൂരിറ്റി ചെക്കിംഗ്, ഇമിഗ്രേഷന്‍ - എല്ലാം കഴിഞ്ഞപ്പോള്‍ 3 മണിയായി. അത്രക്ക് നീണ്ട 'ക്യു' തന്നെ അവിടെ ഉണ്ടായിരുന്നു. ഉറക്കവും കളഞ്ഞു രാവിലെ അത്രയും 'കലാപരിപാടികള്‍' കുടെയായപ്പോള്‍ എനിക്കാകെ വട്ടായി.

ഫ്ലൈറ്റ്‌ കൃത്യ സമയത്തുതന്നെ പറന്നുയര്‍ന്നു. സീറ്റില്‍ ഇരുന്നപാടെ ഞാന്‍ ഉറങ്ങിപ്പോയി. പിന്നെ ഇടയ്ക്കെപ്പോഴൊ എയര്‍ഹോസ്റ്റസ് കൊണ്ടുവന്നു തന്ന 'ബ്രേക്ക്ഫാസ്റ്റ്' കഴിച്ചു. പിന്നെയും ഉറക്കം. 'ആഡിസ്‌ അബാബ' എത്താറായപ്പോള്‍ എഴുന്നേറ്റു. 'ആഡിസ്‌ അബാബ' യില്‍ 3 മണിക്കൂര്‍ ആയിരുന്നു ട്രാന്‍സിറ്റ്. 'ആഡിസ്‌ അബാബ' നമ്മുടെ നാടിനേക്കാള്‍ 2 മണിക്കൂര്‍ പിന്നിലാണ്‌. വാച്ചില്‍ സമയം മണിക്കൂര്‍ പിന്നിലേക്ക് മാറ്റി ഞാനും അത് ആസ്വദിച്ചു, ആസ്വദിക്കാന്‍ കാരണം ഉണ്ട്. അതും എന്‍റെ ഒരു കൊച്ചു സ്വപ്നമായിരുന്നു - സമയം പിന്നിലേക്ക് ആക്കിയതല്ല കേട്ടൊ, ഫോറിന്‍ പോയവര്‍ പറഞ്ഞു കേട്ടിള്ള ഒരു കാര്യം ചെയ്തപ്പോള്‍.

അടുത്ത ഫ്ലൈറ്റില്‍ കയറിയപ്പോഴെ അംഗോളയില്‍ എത്തിയ പ്രതീതി ആയിരുന്നു. ഇംഗ്ലീഷ് സിനിമകളില്‍ മാത്രം അതുവരെ കണ്ടിട്ടുള്ള ചുരുണ്ട മുടിയുള്ള കറുത്ത ആള്‍ക്കാര്‍ ആയിരുന്നു ഫ്ലൈറ്റില്‍ ഭൂരിഭാഗവും. അവരെല്ലാം ഉച്ചത്തില്‍ സംസാരിച്ചു കൊണ്ടിരുന്നു. ആദ്യമൊക്കെ എനിക്കു കൌതുകം തോന്നിയെങ്കിലും പെട്ടന്നു തന്നെ ദേഷ്യം വന്നു. പിന്നെയും ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു. ഇടയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീണ്ടും എണീറ്റു. കറുമ്പന്മാര്‍ അപ്പോളും ബഹളം തന്നെ. ലുവാണ്ടയില്‍ അവിടുത്തെ സമയം 1.30 ആയപ്പോള്‍ എത്തി. അപ്പോള്‍ നാട്ടില്‍ വൈകുന്നേരം 6 മണിയായിട്ടുണ്ടാകും. 4.30 മണിക്കൂര്‍ പുറകിലാണ്‌ അംഗോള. ഞാന്‍ വീണ്ടും സമയം മാറ്റി. 4 മണിയായപ്പോള്‍ കമ്പനി ഫ്ലൈറ്റില്‍ കയറി. അതൊരു കൊച്ചു ഫ്ലൈറ്റ് ആയിരുന്നു. 50 പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ആ ഫ്ലൈറ്റ് കമ്പനികള്‍ക്കു മാത്രമെ സാധാരണ കാണാറുള്ളു എന്ന് സുഹൃത്ത് എന്നോട് പറഞ്ഞു. അതു ഒരു മണിക്കുര്‍ കൊണ്ട് കബിന്ദ എന്ന സ്ഥലത്ത് എത്തി. അവിടെ നിന്നും ഹെലികോപ്റ്ററില്‍ മെലോംഗൊ എന്ന സ്ഥലത്തെത്തി. ഹെലികോപ്റ്റര്‍ യാത്ര കിട്ടിയതും ഒരു ഭാഗ്യമാണെന്ന് സുഹൃത്ത് എന്നോട് പറഞ്ഞു.

മെലോംഗൊ ശരിക്കും വലിയ മതിലുകളും കിടങ്ങുകളും കൊണ്ട് ചുറ്റപ്പെട്ട ഒരു സ്ഥലമാണ്. അതു ശരിക്കും ഒരു സ്ഥലമല്ല, അവിടെ ഒരു വലിയ കമ്പനി മാത്രമേ ഉള്ളു എന്നും പിന്നീടാണെനിക്കു മനസ്സിലായത്. ഇവിടെ അതിനെ 'ക്യാംപ്' എന്നാണ്‌ പ്റയുക.

ക്യാംപ് ഒരു 1000-1500 ഏക്കര്‍ വരും. ഇതൊരു എണ്ണ ഘനന കമ്പനിയാണ്‌. കബിന്ദ ഒരു ചെറിയ ദ്വീപാണ്. ക്യാംപിനു തീരത്തുള്ള കടലില്‍ നിന്നാണ്‌ എണ്ണ ഘനനം ചെയ്തെടുക്കുന്നത്. ഏകദേശം 50 കോടി ഡോളര്‍ ആണ്‍ ദിവസ വരുമാനം. ഒന്നു ഞെട്ടി അല്ലേ. ഞാനും. ക്യാംപിനു ചുറ്റും മതില്‍ ഉണ്ട്, അതിനു ചുറ്റും കിടങ്ങും. അതിനു ചുറ്റും മൈനുകളും കുഴിച്ചിട്ടുണ്ട്. എന്താ ഇത്ര സെക്യൂരിറ്റി എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. പറയാം.

അംഗോള ശരിക്കും ഒരു ദരിദ്ര രാജ്യമാണ്‌. ഇവിടെ 1997 വരെ ആഭ്യന്തര കലാപം ആയിരുന്നു. ഇപ്പോള്‍ അതൊന്നും ഇല്ലെങ്കിലും ഭൂരിഭാഗം ആളുകളും പട്ടിണിപ്പാവങ്ങള്‍ ആണ്‌. 70 ശതമാനം ആളുകളും ജോലി ഇല്ലാത്തവരാണ്‌. അതുകൊണ്ടുതന്നെ പിടിച്ചുപറിയും അക്രമവും വളരെക്കൂടുതല്‍ ആണ്‌. നമ്മുടെ നാട്ടിലെപ്പോലെയല്ല, വിശപ്പടക്കാനാണ്‌ ഇവിടെ കൂടുതലും അക്രമം നടക്കുന്നത്. ക്യാംപിലും ധാരാളം അംഗോളക്കാര്‍ ജോലി ചെയ്യുന്നുണ്ട്. വിദേശിയരെ കണ്ടാല്‍ അംഗോളക്കര്‍ എന്തായാലും ഒരു കൈ നോക്കാന്‍ തയ്യാറാകും. അതുകൊണ്ടാണിവിടെ ഇത്ര സുരക്ഷ. ക്യാംപിന്‌ വെളിയില്‍ പോകാനും ഞങ്ങള്‍ക്ക് അനുവാദമില്ല. വൈകുന്നേരം 5 മണിക്കു ശേഷം കബിന്ദയില്‍ നിന്നും റോഡുമാര്‍ഗ്ഗം ക്യാംപിലേക്കു വരുന്നത് അല്പം 'റിസ്ക്' ആയതിനാല്‍ ആണ്‌ കമ്പനി ഞങ്ങളെ ഹെലികോപ്റ്ററില്‍ കൊണ്ടവന്നത്. " അതേതായാലും നന്നയി, ഹെലികോപ്റ്ററില്‍ കയറാന്‍ പറ്റിയല്ലോ ", ഞാന്‍ കരുതി.

ഭക്ഷണം ഒരു വലിയ പ്രശ്നം തന്നെയായിരുന്നു എനിക്ക്. കോണ്‍ഫ്ലേക്സും പിസ്സായും സാന്‍ഡ്‌വിച്ചും ഫ്രെഞ്ജ്‌ഫ്രൈസും കഴിച്ചു ഞാന്‍ മടുത്തു. എല്ലാത്തരം നോണ്‍ വെജ് ഭക്ഷണസാധങ്ങളും ഉണ്ടെങ്കിലും എനിക്കൊന്നും കഴിക്കാന്‍ ഇഷ്ടപ്പെട്ടില്ല. ഒന്നിനും ഉപ്പും മുളകും ചേര്‍ക്കില്ല ഇവിടുത്തുകാര്‍. 600-700 പേര്‍ക്ക് ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കാന്‍ പാകത്തിന്‍ രണ്ട് മെസ്സ് ഹാള്‍ ഉണ്ടിവിടെ.ഒരുതരം 'അരി' ഇവിടെ കിട്ടും. നാട്ടില്‍ നിന്നും അമ്മ തന്നു വിട്ട ചമ്മന്തിപ്പൊടിയും അച്ചാറും കുട്ടി ആ റൈസ് കഴിച്ചാണ്‍ മിക്കപ്പോഴും ഞാന്‍ വിശപ്പടക്കുന്നത്. വീട്ടിലെപ്പോഴെങ്കിലും കറിക്കു പകരം ചമ്മന്തിപ്പൊടിയും അച്ചാറും തരുന്ന അമ്മയോട് വേറെ ഒന്നുമില്ലേ എന്ന് ചോദിച്ചു കയര്‍ത്തിരുന്ന കാര്യമോര്‍ത്ത് ഞാന്‍ പശ്ചാത്തപിച്ചു. അപ്പോള്‍ മാത്രമാണ്‌ ചോറും സാമ്പാറും അവിയലും തോരനും, മീന്‍ കറിയും ഒക്കെ കഴിക്കുന്നതിന്‍റെ സുഖം എനിക്കു മനസ്സിലായത്. വൈകുന്നേരം ജോലികഴിഞ്ഞു ക്യാംപിലുടെ നടക്കുമ്പോള്‍, എതിരെ നടന്നു വന്ന ഒരാളെ ഞാന്‍ ശ്രദ്ധുച്ചു. ഒരു ഒരു മലയാളി ഛായ. അയാള്‍ എന്‍റെ അടുത്തു വന്നു. " മലയാളിയാണല്ലേ,?" , "അതേ", ഞാന്‍ പറഞ്ഞു. പിന്നെ ഞങ്ങള്‍ പരിചയപ്പെട്ടു. അയാള്‍ അവിടെ 'വെല്‍ഡര്‍' ആണ്‌. അവിടെ ജോലി ചെയ്യാന്‍ തുടങ്ങിയട്ട് ഏകദേശം 15 കൊല്ലമാകുന്നു എന്നും പറഞ്ഞു. ഞാന്‍ പിന്നെയും ഞെട്ടി. അവിടെ ഏകദേശം 150 -തോളം മലയാളികള്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. അയാള്‍ എന്നെ അവിടെ നിന്നും ക്യാംപിന്‍റെ ഒരു ഭാഗത്തേക്ക് കൊണ്ടുപോയി. അവിടെയാണ്‍ മലയാളികളുടെ താമസം. അവിടെ ചെന്നപ്പോള്‍, എനിക്കു മനസ്സിലായി അതൊരു കൊച്ചു കേരളം തന്നെയാണെന്ന്‌. നിറച്ചും മലയാളികള്‍. കുറെ പേരെ പരിചയപ്പെട്ടു. അവിടെ ധാരാളം വാഴകളും മറ്റും വളര്‍ന്നിരിക്കുന്നത് ഞാന്‍ കണ്ടു. അതെല്ലാം അവര്‍ നട്ടതാണ്. അതുകൊണ്ടാണ്‌ ഞാന്‍ പറഞ്ഞത്, നമ്മള്‍ മലയാളികള്‍ ലോകം കീഴടക്കികൊണ്ടിരിക്കുകയാണെന്ന്. വാഴ നട്ടതുകോണ്ടല്ല കേട്ടൊ, അംഗോളയില്‍പ്പോലും ഉള്ള ഈ സാന്നിദ്ധ്യം കൊണ്ട്..

മലയാളികള്‍ എല്ലാവരും തന്നെ 'വെല്‍ഡേഴ്സും ഫിറ്റേഴ്സും' ആണ്. അവരെ കണ്ടപ്പോള്‍ എനിക്ക് വലിയ ആശ്വാസമായി. ഇത് പെട്രോളിയം കമ്പനിയായതു കൊണ്ട് ഒരു ദിവസം പോലും ഇവിടെ ഒഴിവില്ല. ദിവസവരുമാനം 50 കോടി ഡോളര്‍ ആണല്ലോ. അതുകൊണ്ട് ഇവിടെ എല്ലാവരും 'റൊട്ടേഷണല്‍' ആയാണ്‌ ജോലി ചെയ്യുന്നത്. എന്നു പറഞ്ഞാല്‍ കുറച്ചു നാള്‍ ഇവിടെ തുടര്‍ച്ചയായി ജോലി ചെയ്യണം, പിന്നെ കുറച്ചു നാള്‍ അവധിക്കു പോകാം എനിക്കിവിടെ 28 ദിവസം തുടര്‍ച്ചയായി ജോലി ചെയ്യണം. പിന്നെ 28 ദിവസം കഴിഞ്ഞു വന്നാല്‍ മതി. അങ്ങനെ എനിക്ക് ഇവിടെ ഒരു വര്‍ഷത്തോളം ജോലി ചെയ്യണം. ഞാന്‍ നാട്ടിലേക്ക് പോകുമ്പോള്‍ എന്‍റെ കമ്പനിയില്‍ നിന്നും എനിക്ക് പകരം ആളു വരും. ഇവിടെ എല്ലാവരും അങ്ങനെയാണ്‌ ജോലി ചെയ്യുന്നത്. മുന്‍പ് കണ്‌ട മലയാളികള്‍ക്ക് 4 മാസം ഇവിടെ ജോലി ചെയ്യണം, പിന്നെ 5 ആഴ്ച അവധി.

ക്യാംപില്‍ ഒരുവിധം എല്ലാരാജ്യക്കരും തന്നെയുണ്ട്. അമേരിക്കന്‍സ്, ചൈനീസ്, ഫിലിപ്പൈന്‍സ്, സൌത്ത് ആഫ്രിക്കന്‍സ്, പോര്‍ച്ചുഗീസ്, യൂറോപ്യന്‍സ്, അങ്ങനെ ഒരുവിധം എല്ലാ രാജ്യക്കാരും. അംഗോളന്‍സ് തന്നെയണ്‌ കൂടുതല്‍. ഒരു ദിവസം രാവിലെ ഞാന്‍ ഓഫീസ്സിലേക്ക് പോകുമ്പോള്‍ ഒരു അംഗോളക്കാരന്‍ എതിരെ വന്നു. എന്നെ കണ്ടതും " ഗുഡ്മോണിംഗ്" എന്നു പറഞ്ഞു. ഞാന്‍ ഞെട്ടി, ഞാനയാളെ ആദ്യമായി കാണുകയാണ്‌. പിന്നീട് എതിരെ വന്ന ഒരുവിധം എല്ലാവരും തന്നെ ഇങ്ങനെ അഭിവാദ്യം തന്നു. ഞാന്‍ തിരിച്ചും. പിന്നിടാണ്‌ മനസ്സിലായത് ഇത് ഒട്ടു മിക്ക വിദേശിയരുടെയും ഒരു രീതിയാണ്‌. ഇങ്ങനെയുള്ള അഭിവാദ്യങ്ങള്‍ ഏതു സമയത്തും നമ്മുക്ക് കിട്ടികൊണ്ടിരിക്കും.

അംഗോള പണ്ട് ഒരു പോര്‍ച്ചുഗീസ് കോളനി ആയിരുന്നു. അതിനാലാകാം ഇവിടുത്തെ പ്രധാന ഭാഷ പോര്‍ച്ചുഗീസ് ആണ്‌. അക്ഷരങ്ങള്‍ ഒക്കെ ഇംഗ്ലീഷ് ആണെങ്കിലും ഒന്നും മനസ്സിലാകില്ല. ഞാന്‍ ആകെ പഠിച്ച വാക്ക് 'ഒബ്രിഗഡോ' എന്നാണ്‌, എന്നുവെച്ചാല്‍ നന്ദി എന്നര്‍ത്ഥം. ഇവിടുത്തെ നാണയം 'ക്വന്‍സ' ആണ്‌. 4 ഓ 5 ഓ 'ക്വന്‍സ' ഉണ്ടെങ്കിലെ ഒരു രുപയുടെ മൂല്യം വരൂ. അംഗോളയില്‍ നിന്നും 'ക്വന്‍സ' പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ല. പിന്നെ യുസ് ഡോളറും ഇവിടെ ഉപയോഗിക്കുന്നുണ്ട്.

അംഗോളന്‍ ആണുങ്ങള്‍ മിക്കവരും തന്നെ 'മൊട്ട'കളാണ്. അവര്‍ മുടി വളര്‍ത്തുന്നത് വിരളമാണ്‌. സ്ത്രീകള്‍ മിക്കവരും മുടി പിന്നിയിട്ടിരിക്കും. നട്ടിലെപ്പോലെ അല്ല, ഇവിടെ അവര്‍ തലയില്‍ മുഴുവനും പിന്നിയിട്ടിരിക്കും. അത് അഴിക്കറുണ്ടെന്ന് തോന്നണില്ല. ഇവര്‍ കുളിക്കറുണ്ടോ എന്നും സംശയമാണ്‌. പുരുഷന്മാര്‍ എല്ലാവരും തന്നെ 6 അടി പൊക്കക്കാരാണ്‌. ചിലരെയൊക്കെ കണ്ടാല്‍ പേടിയാകും. പെണ്‍കുട്ടികളെ കണ്ടാല്‍ പിന്നെ നാട്ടിലുള്ള എല്ലാ പെണ്‍കുട്ടികളും അതി സുന്ദരികള്‍ ആണെന്നു തന്നെ പറയേണ്ടി വരും. :-) ഇവിടെ ഭക്ഷണം കഴിക്കുന്നത് 'സ്പൂണും,ഫോര്‍ക്കും,ക്നൈഫും' ഒക്കെ വച്ചാണ്‌. കഴിച്ചുകഴിഞ്ഞാല്‍ കഴുകുന്ന പ്രകൃതം ഇവിടെയുള്ളവര്‍ക്കില്ല. എനിക്കു തോന്നുന്നു വിദേശിയര്‍ക്ക് അര്‍ക്കും അതില്ലെന്ന്. ഞാന്‍ അതുകൊണ്ട് കഴിച്ചുകഴിഞ്ഞാല്‍ മുറിയില്‍ പോയാണ്‍ കഴുകിയിരുന്നത്.
ഇവിടെ പെട്രൊളും ഡീസലും ഒക്കെ വളരെ വിലക്കുറവാണ്‌. നാട്ടില്‍ ഒരു ലിറ്ററിനു കൊടുക്കുന്ന കാശുണ്ടെങ്കില്‍ ഇവിടെ 5ഓ ആറോ ലിറ്റര്‍ കിട്ടും. റോഡുണ്ടാക്കുന്നത് പെട്രോളും ക്രൂഡ് ഓയിലും കുഴച്ചാണ്‌. മോട്ടോര്‍ കമ്പനികള്‍ എല്ലാം തന്നെ അവരുടെ പഴയ മോഡല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളിലാണെന്നു തോന്നുന്നു. ഞാന്‍ ഇവിടെ 'ടൊയോറ്റൊ കൊറോള' കണ്ടു, നമ്മുടെ നാട്ടിലെ മാരുതി 800 പോലെയിരിക്കും.

അംഗോളയിലെ ദേശീയ പക്ഷി വവ്വാല്‍ ആണെന്നു തോന്നണു. അത്രക്കു വവ്വാലുകള്‍ ഉണ്ടിവിടെ. അവയെ കണ്ട് ആദ്യം ഞാന്‍ ഭയന്നു. ഡ്രാക്കുള സിനിമളിലൊക്കെ ഇവയെ സ്ഥിരം കാണാമല്ലൊ. പക്ഷെ അവ വെറും 'പഴന്തീനികളാണെ'ന്ന് എന്‍റെ അംഗോളന്‍ സുഹൃത്ത് മട്ടോക്കൊ പറഞ്ഞു. ഇവരുടെ ഒക്കെ പേരുകള്‍ വളരെ വിചിത്രമാണ്‌, അവര്‍ക്ക് നമ്മുടെയും. ആഫിക്കക്കര്‍ക്ക് പൊതുവെ ഏഷ്യന്‍സിനോട് പ്രത്യേകിച്ചും ഇന്‍ഡ്യാക്കാരോട് വലിയ ഇഷ്ടമാണ്. ഇവരെല്ലാം വലിയ മര്യാദക്കാരുമാണ്‌, ഉച്ചത്തില്‍ സംസാരിക്കും എന്നല്ലാതെ. ഇവരുടെ ശബ്ദം കേട്ടാല്‍ പേടിയകും. എന്‍ടെ സുഹൃത്ത് പറയാറുണ്ട്, " കാടന്മാര്‍".
വവ്വാലുകള്‍ രാത്രിയിലാണ്‌ കുട്ടത്തോടെ ഭക്ഷണം തേടാന്‍ പോകുന്നത്. പകല്‍ സമയം മരങ്ങളില്‍ തലകീഴായി തൂങ്ങിക്കിടക്കും. വവ്വലിനെക്കുടാതെ ചെറിയ കുരുവികളും, കൊക്കിനെയും ഒക്കെ ഇവിടെ കാണാറുണ്ട്. കാലവസ്ഥ ഏകദേശം നാട്ടിലേതു പൊലെ തന്നെ. പകല്‍ പൊള്ളുന്ന ചൂടാണ്‌, എങ്കിലം ആര്‍ദ്രത ഇല്ലാത്തതു കൊണ്ട് ഒട്ടും വിയര്‍ക്കില്ല.

മറ്റേതൊരു ആഫ്രിക്കന്‍ രാജ്യത്തെപ്പോലെ അംഗോളയിലും ജനസംഖ്യ കുറഞ്ഞു കൊണ്ടിരിക്കുകയാണ്‌. കാരണം മറ്റൊന്നുമല്ല, എയ്ഡ്സ് തന്നെ. ക്യാംപില്‍ എല്ലായിടത്തും തന്നെ ഇങ്ങനെ ഒരു പോസ്റ്റര്‍ കാണാം " when used correctly condom does not affect your pleasure and protects you effectively against aids".

28 ദിവസവും എനിക്ക് നല്ല പിടിപ്പത് പണിയുണ്ടായിരുന്നു. രാവിലെ 6 തൊട്ട് വൈകുന്നേരം 6 വരെ. രാവിലെ 6 മണി വരെയെ പ്രഭാതഭക്ഷണം കിട്ടൂ, ഉച്ചക്കു 11-1 മണിയാണ്‌ സമയം. അത്താഴം വൈകുന്നേരം 6-8 വരെയും. നാട്ടിലേക്ക് മിക്കവാറും വിളിക്കാറുണ്ടായിരുന്ന്. അപ്പോള്‍ ശരിക്കും വിഷമമാകും. 27 ആം ദിവസം ഞാന്‍ വളരെ ഹാപ്പി ആയിരുന്നു. നാളെ വീട്ടിലേക്ക് തിരിക്കുകയാണ്.

28ന്‌ ഉച്ചതിരിഞ്ഞണ്‍ ക്യാംപില്‍ നിന്നും പുറപ്പെടുന്നത്. രാവിലെ ഞാന്‍ ഒഫീസില്‍ പോയി. ഉച്ചക്ക് വന്ന് എല്ലാം പായ്ക്ക് ചെയ്തു. 3മണിയായപ്പോള്‍ ഒരു ബസ്സില്‍ പട്ടാള അകമ്പടിയോടെ ഞങ്ങളെ കബിന്ദ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിയില്‍ ഞാന്‍ അംഗോളയുടെ ദയനീയ സ്ഥിതി ഞാന്‍ കണ്ടു. പട്ടിണിപ്പാവങ്ങള്‍ ആണെല്ലാവരും. ഏറ്റവും വലിയ വീട് എന്നു പറയുന്നത് നാട്ടിലെ ഒറ്റനില വീടിന്‍റെ അത്രയെ വരൂ. പക്ഷെ എല്ലാ വിട്ടിലും തന്നെ എന്തെങ്കിലും വാഹനമുണ്ട്. ഞാന്‍ നേരത്തെ പറഞ്ഞതു പോലെ 'പഴയ മോഡലുകള്‍'. പിന്നെ പെട്രൊളും ഡീസലും വളരെ 'ചീപ്പ്' ആണല്ലൊ. ഇതൊക്കെയാണെങ്കിലും അംഗോളക്കാര്‍ എല്ലാം തന്നെ വസ്ത്രധാരണത്തില്‍ വളരെ 'മോഡേണ്‍' ആണ്.

കബിന്ദയില്‍ നിന്നും കമ്പനി വിമാനത്തില്‍ ലുവാണ്ടക്ക് ഞങ്ങളെ കൊണ്ടുപോയി. അവിടെ നിന്നും നാളെയാണ്‌ എത്യോപ്യ വഴി മുംബൈക്കും തുടര്‍ന്ന് തിരുവനന്തപുരത്തേക്കും ഉള്ള വിമാനങ്ങള്‍. 1+ 5+ 5.5+2 മണിക്കൂര്‍ വിമാനത്തില്‍ സഞ്ചരിക്കണം. രാവിലെ തന്നെ എയര്‍പോര്‍ട്ടിലെത്തി കലപരിപാടികള്‍ എല്ലാം കഴിഞ്ഞു വിമാനത്തിനായി 'വെയിറ്റ്' ചെയ്യാന്‍ തുടങ്ങി. ഇടയ്ക്ക് കുറെ ചോക്ലേറ്റ്സ് വാങ്ങി - വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും.

വിമാനം കൃത്യ സമയത്തു തന്നെ പറന്നുയര്‍ന്നു. നാട്ടിലെത്തി വീട്ടുകരോടും കുട്ടുകാരോടും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതും മനസ്സിലോര്‍ത്തു ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. അപ്പോള്‍ സൂര്യപ്രകാശമേറ്റ് വെട്ടിത്തിളങ്ങുന്ന വെള്ളിമേഘങ്ങള്‍ക്ക് കുടുതല്‍ ഭംഗിയുണ്ടെന്ന് എനിക്കു തോന്നി......

9 comments:

പൊന്നപ്പന്‍ - the Alien said...

കൊള്ളാല്ലോ ചങ്ങായീ.. അങ്ങിനെ അംഗോള ചരിതം - ഒന്നാം ഖണ്ഡം കഴിഞ്ഞു. രണ്ടും മൂന്നുമൊക്കെ വരട്ടെ. അംഗോള മാത്രമല്ല എല്ലാം..

santhosh balakrishnan said...

പുതിയ അറിവുകള്...നന്ദി

കുട്ടപ്പന്‍ ദ ഗ്രേയ്റ്റ് said...

കൊള്ളാം ഗഡീ...... യാത്രവിവരണം മാത്രമല്ല, കോളേജിലെ തോന്ന്യസങ്ങള്‍ ഒക്കെ പോരട്ടെ.....

Unknown said...

nalla rasamundu ketto vayikkan :-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
യാത്രാവിവരണം,യാത്രാവിവരണം ,യാത്രാവിവരണം

ബൂലോഗത്തിലാര്‍ക്കൊക്കെയോ യാത്രാവിവരണം വായിക്കാന്‍ ആഗ്രഹം കലശലല്ലേ ഓടിവാ‍ാ ഒരു മുഴുനീള യാത്രാവിവരണം ......

ഓടോ:
അനുക്കുട്ടാ ചാത്തന്‍ അഞ്ചാറ് എപ്പിഡോസായിട്ടാ ഒരു കൊച്ച് ട്രെയിന്‍ യാത്ര തീര്‍ത്തത്.. ഇത് ആഫ്രിക്ക വരെ പോക്കും വരവും ഇടയിലെ 28 ദിവസോം എല്ലാം കൂടി ഒരൊറ്റപ്പോസ്റ്റിലാ!!എന്നിട്ടും ബോറടിപ്പിച്ചില്ലാ!! മുടുക്കന്‍...:)

Dinkan-ഡിങ്കന്‍ said...

കൊള്ളാട്ടോ “പൊറ്റക്കാട്” പോലും മാറി നില്‍ക്കണ ശൈലിയാണല്ലോ :)

അനു said...

ചാത്താ, ഡിങ്കാ.... എനിക്കൊന്നും വായിക്കാന്‍ മേലെ.... ഞാനിപ്പോള്‍ ആകാശത്താണെ.... സപ്ലി ഒന്നുമില്ലാതെ ഒരു സെമസ്റ്റര്‍ പാസ്സകുമ്പോള്‍ പോലും ഇത്ര സന്തോഷം ഉണ്ടായിട്ടില്ല.... :)

വിചാരം said...

നിഷ്കളങ്കമായ യത്രാ വിവരണം

Arun's said...

Angane njan angolelum poyi..(Poyittillenkilum poya oru feelings)
Spr vivaranam masheee....
onnu anju pidichal nammaku oru
AN Monippally akam like
sk pottakkadu.. :)