Friday, August 2, 2013

തപസ്സ്

"സുലൂ..."

അലക്കിയ തുണി മുഴുവന്‍ ടെറസ്സില്‍ വിരിക്കുകയായിരുന്നു സുലോചന, അയല്‍ക്കാരിയും ഉറ്റ ചങ്ങാതിയുമായ ശാന്തിയുടെ ഉച്ചത്തിലുള്ള വിളി കേട്ടപ്പോള്‍ ഞെട്ടിപ്പോയി.

"എന്താടി, എന്തിനാ നീ ഇങ്ങനെ കിടന്നു നിലവിളിക്കുന്നത്?"

"എടി സുലൂ, സംഗതി സത്യമാണെടി. 11 A യിലെ മായ ടീച്ചറും സുരേഷ് സാറും തിരിച്ചെത്തി. സുരേഷ് സാറിന്‍റെ ക്യാന്‍സര്‍ ഒക്കെ ഭേദമായി എന്നാ കേള്‍ക്കുന്നത്."

"സത്യമാണൊ ശാന്തി നീ ഈ പറയുന്നത്? RCCയില്‍ നിന്നു വരെ രക്ഷിക്കാന്‍ പറ്റില്ല എന്നു പറഞ്ഞു തിരിച്ചയച്ചതാണല്ലൊ, എങ്ങനെ ഭേദമായി ഇപ്പോള്‍"

"ഏറ്റുമാനൂര്‍ തേവരുടെ അനുഗ്രഹമാണെന്നാ പറയുന്നത്. മായ ടീച്ചര്‍ എപ്പോളും അവിടെയായിരുന്നല്ലൊ"

"പിന്നെ, ഡോക്ടര്‍മാര്‍ ഒട്ടും രക്ഷിക്കാന്‍ പറ്റില്ലെന്നല്ലെ പറഞ്ഞത്"

"സുലു, മായ ടീച്ചര്‍ ഒരു ദിവസം തൊഴാന്‍ ചെന്നപ്പോള്‍ സന്യാസിയെപ്പോലെ ഒരാളെ അവിടെ വച്ചു കണ്ടെന്നും അദ്ദേഹം തപസ്സ് ചെയ്യാന്‍ ഉപദേശിച്ചുമത്രെ. അങ്ങിനെ മായ ടീച്ചര്‍ തപസ്സു ചെയ്തെന്നും മൂന്നുമാസ്സം കഴിഞ്ഞപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ടനുഗ്രഹിച്ചെന്നും അങ്ങനെ അസുഖം മാറിയെന്നും പറയുന്നത്"

"തപസ്സൊ, ഹ ഹ ഹ..നിനക്ക് വട്ടായൊ? അതൊക്കെ പുരാണങ്ങളില്‍ ഉള്ള കാര്യമല്ലെ? അതിലാണെങ്കില്‍ തന്നെ വര്‍ഷങ്ങളോളം തപസ്സ് ചെയ്യുമ്പോളാണ്‌ ദൈവം പ്രത്യക്ഷപ്പെടുന്നത് തന്നെ. ഇതിപ്പോള്‍ മൂന്നു മാസ്സം കൊണ്ട് ദൈവം പ്രത്യക്ഷപ്പെട്ടൊ? നിനക്കു വട്ടാ ഇതൊക്കെ വിശ്വസിക്കാന്‍"

"സുലു, എന്നോട് 7Dയിലെ രത്നമ്മ ചേച്ചിയാണ്‌ ഇതെല്ലാം പറഞ്ഞത്. സത്യമാണൊ എന്തോ, പക്ഷെ സുരേഷ് സാറിനെ ഞാനിപ്പോള്‍ കണ്ടിരുന്നു. അസുഖത്തിന്‍റെ യാതൊരു ലക്ഷണവുമില്ല. മുടിയൊക്കെ നന്നായി വളര്‍ന്നിട്ടും ഉണ്ട്"

"എന്‍റെ ശാന്തി, നീ ഒരു പൊട്ടിപ്പെണ്ണ്‌ തന്നെ. വേറെ ജോലിയൊന്നും ഇല്ലേ"

സ്കൂട്ടറിന്‍റെ ശബ്ദം കേട്ടു ശാന്തി താഴേക്കു നോക്കി.

"എടി, രഘുവേട്ടന്‍ വന്നു. ഞാന്‍ പോകട്ടെ. വൈകുന്നേരം സുരേഷ് സാറിന്‌ സെക്രട്ടറിയുടെ ഒക്കെ വക സ്വീകരണമുണ്ട്. അവിടെ വച്ചു കാണാം"

സുലോചനൊക്കൊന്നും മനസ്സിലായില്ല. ആകെ മൊത്തം കണ്‍ഫ്യൂഷന്‍.ഇന്നത്തെക്കാലത്ത് ആരെങ്കിലുമൊക്കെ തപസ്സു ചെയ്യുമൊ? അതും ഭക്ഷണമൊന്നും കഴിക്കാതെ എങ്ങനെ? ച്ഛെ ഞാനൊന്തൊക്കെയാണ്‌ ഈ ചിന്തിച്ചു കൂട്ടുന്നത്. ഒന്നുകില്‍ അയാള്‍ക്ക് ഇത്ര നാള്‍ ക്യാന്‍സര്‍ ഉണ്ടെന്നൊക്കെ പറഞ്ഞതു വെറും കള്ളത്തരമായിരിക്കും. അല്ലെങ്കില്‍ മരുന്നിലൂടെ തന്നെ മാറിക്കാണും. ആ മണ്ടുപ്പെണ്ണീനെ രത്നമ്മ പറ്റിച്ചതു തന്നെ. സുലോചനക്ക് ചിരി വന്നു. എന്തായാലും വൈകുന്നേരം പാര്‍ട്ടിക്കു പോകാം.

വൈകുന്നേരം പണിയെല്ലാം കഴിഞ്ഞു റെഡിയായി സുലോചന എത്തിയപ്പോളെക്കും സ്വീകരണചടങ്ങു തുടങ്ങിയിരുന്നു. ശാന്തി അടുത്തു തന്നെ ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്. സെക്രട്ടറി സുരേഷ് സാറിന്‌ ദീര്ഘായുസ്സ് ഉണ്ടാവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തി.

തിരിച്ച് റൂമിലെത്തിയപ്പോള്‍ സുലോചന ആകെ കണ്‍ഫ്യൂസ്ഡ് ആയിരുന്നു. മായ ടീച്ചറും സുരേഷ് സാറും തപസ്സിനെപ്പറ്റി ഒന്നും പറഞ്ഞില്ല. എല്ലാം ഏറ്റുമാനൂരപ്പന്‍റെ അനുഗ്രഹം എന്നു രണ്ടുപേരും പറഞ്ഞു. മായ ടീച്ചറിന്‍റെ ശബ്ദത്തിലെ ദൃഡത, ഒന്നും മനസ്സിലാകുന്നില്ലലൊ ഭഗവാനെ. സുരേഷ് സാര്‍ പണ്ടത്തേതിനേക്കാളും ആരോഗ്യവാനും സുന്ദരനുമായിട്ടുണ്ട്. 29 വയസ്സായ എന്‍റെ കല്യാണം പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. നശിച്ച ചൊവ്വാദോഷാം.

അത്താഴം ഒരുവിധം കഴിച്ചെന്നു വരുത്തി സുലോചന ഉറങ്ങാന്‍ കിടന്നു. എന്‍റെ മുന്‍പിലും ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് വരം തന്നിരുന്നെങ്കില്‍. ഈ ബോറിംഗ് ജീവിതം മാറ്റി നല്ലൊരു ജീവിതം ചോദിക്കാമായിരുന്നു. ഒത്തിരി കാശും വിലകൂടിയ കാറുകളും എല്ലാ സുഖങ്ങളുമുള്ള ഒരു ജീവിതം ചോദിക്കാമായിരുന്നു. ശാന്തി പറഞ്ഞതനുസ്സരിച്ച് തപസ്സില്‍ മുഴുകി കഴിഞ്ഞാല്‍ വിശപ്പൊന്നും പിന്നെ അറിയില്ലത്രെ. മൂന്നു മാസ്സം കഷ്ടപ്പെട്ടാല്‍ പോരെ, ഒന്നു ശ്രമിച്ചു നോക്കിയാലൊ. എല്ലാം തീരുമാനിച്ചുറച്ചാണ്‌ സുലോചന ഉറങ്ങിയത്.

രാവിലെ തന്നെ സുലോചന ശാന്തിയെ വിളിച്ച് അച്ഛനു സുഖമില്ലാത്തതു കൊണ്ട് നാട്ടില്‍ പോവുകയാണെന്നു പറഞ്ഞു. ഓഫീസിലും വിളിച്ചു പറഞ്ഞൊരു ലോംഗ് ലീവെടുത്തു. വീട്ടില്‍ നിന്നാരും വിളിക്കാന്‍ പോകുന്നില്ല. അമ്മയുടെ മരണശ്ശേഷം രണ്ടാനമ്മ വന്നതോടെ അച്ഛന്‍ വിളിക്കാറേ ഇല്ല. ഒരു സഹോദരനുള്ളത് ബോംബെയിലെവിടെയൊ ആണ്‌.

കുളിച്ചു പുതിയ ഡ്രസ്സൊക്കെ ഉടുത്തു സുലോചന റെഡിയായി. ശിവന്‍ പ്രത്യക്ഷപ്പെട്ടാല്‍ ചോദിക്കേണ്ട് കാര്യങ്ങളൊക്കെ ഒന്നുകൂടെ ഓര്‍ത്തെടുത്തു. മുറിയില്‍ ചമ്രം പടിഞ്ഞിരുന്ന്‌ കൈകള്‍ കൂപ്പി കണ്ണുകളടച്ചിരുന്നു പ്രാര്‍ത്ഥിക്കാനാരംഭിച്ചു.

"ഓം നമ:ശിവായ"

"ഓം നമ:ശിവായ"

"ഓം നമ:ശിവായ"

ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. പുറത്തു നടക്കുന്നതൊന്നും അറിയാതെ വേറൊന്നും ചിന്തിക്കാതെ സുലോചന തപസ്സ് തുടര്‍ന്നു. വിശപ്പും ദാഹവും സുലോചന അറിഞ്ഞതേ ഇല്ല. മുറിയില്‍ മുഴുവന്‍ മാറാല പിടിച്ചു. എലികളും പല്ലികളും പാറ്റകളും മുറിയിലാകെ നിറഞ്ഞു. മുടി ജഡ പിടിക്കാന്‍ തുടങ്ങിരുന്നു. ചുണ്ടുകള്‍ വരഞ്ഞു കീറി. പഴുതാരകള്‍ സുലോചയുടെ ദേഹത്ത് മുഴുവന്‍ ഇഴഞ്ഞു നടന്നു. അതിനൊന്നും ആ തപസ്സിളക്കാന്‍ കഴിഞ്ഞില്ല.

മൂന്നു മാസങ്ങള്‍ കഴിഞ്ഞു.

ആ ഘോര വേനല്‍ക്കാലത്തും ഒരു മഴക്കാറുപോലും ഇല്ലാതെ ഇടിയും മിന്നലുമുണ്ടായി. ഒരിക്കലും കരണ്ടു പോകാത്ത ആ സിറ്റിയില്‍ കരണ്ടും പോയി. നായ്കള്‍ ഉറക്കെ ഓരിയിട്ടു. പക്ഷികള്‍ കൂട്ടത്തോടെ ചിലച്ചുകൊണ്ട് ദൂരേക്ക് പറന്നു പോയി. ഇടിമുഴക്കം വീണ്ടുമുണ്ടായപ്പോള്‍ എല്ലാവരും പേടിച്ചു വീടുകളില്‍ കയറി കതകടച്ചു.

സുലോചനയുടെ മുറിയിലാകെ പ്രകാശം പരന്നു. എല്ലായിടത്തും ഭസ്മത്തിന്‍റെ ഗന്ധം നിറഞ്ഞു. കൈയില്‍ തൃശൂലവുമായി ഭഗവാന്‍ പ്രത്യക്ഷപ്പെട്ടു.


"മകളെ സുലോചനെ, കണ്ണുകള്‍ തുറക്കു. നിന്‍റെ വിശ്വാസത്തിലും തപസ്സിലും ഞാന്‍ സന്തുഷ്ടനായിരിക്കുന്നു"

സുലോചന കണ്ണുകള്‍ പതിയെ തുറന്നു. പ്രകാശത്തിനു നടുവില്‍ നില്‍ക്കുന്ന മഹാദേവനെ കണ്ടു. സുലോചയ്ക്ക് കണ്ണുകളെ വിശ്വസിക്കാനയില്ല.

"പറയൂ നിനക്കെന്താഗ്രഹമാണുള്ളത്?"

"ഭഗവാനെ അങ്ങ് പ്രത്യക്ഷപ്പെട്ടൊ? എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല.  എനിക്കിനി മരിച്ചാലും വേണ്ടില്ല"

"തദാസ്തു"