Saturday, July 23, 2011

ചിക്കന്‍മസാല

തിരുവനന്തപുരം ടെക്നൊപാര്‍ക്കില്‍ വര്‍ക്ക് ചെയ്തിരുന്ന ആദ്യത്തെ 3 വര്‍ഷം ശ്രീകാര്യത്തൊരു വീടെടുത്താണ് ഞാനും ഷൈംസും ലെനിനും ജിബിനും സുനിലും താമസിച്ചിരുന്നത്. വൈകുന്നേരം അഞ്ചര വരെയാണ്, ഓഫീസ് ടൈമെങ്കിലും, ഓഫീസിലെ പണിയും ചായകുടികളുമെല്ലാം കഴിയുമ്പോളേക്കും മിക്കവാറും ഡിന്നറിനുള്ള സമയം ആകും. അങ്ങനെയുള്ള ദിവസങ്ങളിലെല്ലാം കഴക്കൂട്ടത്തുനിന്ന് കഴിച്ചിട്ടാണ് വീട്ടിലേക്ക് പോരാറുള്ളു.

പതിവുപോലെ അന്നും വൈകി. ഷൈംസിനെ ഫോണില്‍ വിളിച്ചു.

"എടാ നീ എവിടെയാ?"

"ഞാന്‍ വീട്ടിലെത്തി. നീ ഇറങ്ങാറായില്ലെ?"

"ഇറങ്ങുവാ"

"എങ്കില്‍ വേഗം വാ, ഒരുമിച്ചു കഴിക്കാനിറങ്ങാം..ഇവിടെ എല്ലാരും എത്തി."

"നിങ്ങള്‍ കഴിച്ചോളു. ഞാന്‍ കഴിച്ചിട്ടെ ഇനി വരുന്നുള്ളൂ. കട്ട വിശപ്പ്"

"ഓ.കെ"

"ഓ.കെ.ഡാ. വന്നിട്ടുകാണാം"

ടെക്നൊപാര്‍ക്ക് ഗെയ്റ്റ് കടന്ന് കഴക്കൂട്ടത്തേക്കു നടക്കുമ്പോള്‍ ആലോചന ഇന്നെന്തു കഴിക്കും, എവിടെനിന്നും കഴിക്കും എന്നതായിരുന്നു.

"അല്‍ മദീനയില്‍ പോയി മട്ടന്‍ബിരിയാണി കഴിച്ചാലൊ? അല്ലെങ്കില്‍ വേണ്ട, ഗീതാഞ്ജലിയില്‍ പോയി ചൂടു ഗീറോസ്റ്റും ചായയും അടിക്കാം" അങ്ങനെ ഗീതാഞ്ജലിയുടെ മുന്‍പില്‍ എത്താറയപ്പോളാണ് മാളൂസ് കണ്ടത്.

"ഓ മാളൂസിന്‍റെ കാര്യം മറന്നു. ഇന്നു ഫ്രൈഡെ ആണല്ലൊ. പോയി ലാവിഷ് ആക്കിയേക്കാം" നേരെ മാളൂസിലേക്ക് നടന്നു. അടുത്തെത്താറയപ്പോളേക്കും പൊരിച്ചകോഴിയുടെയും ബീഫ് ഫ്രൈയുടെയും ഒക്കെ മണമടിക്കാന്‍ തുടങ്ങി.

ഒരുവിധം ടെക്കികളെല്ലാം ഓഫീസ് കഴിഞ്ഞാല്‍ കഴക്കൂട്ടത്തു നിന്നാണ് കഴിക്കുന്നത്. കൂടുതല്‍പേരും മിക്കവാറും മാളൂസില്‍ നിന്നു തന്നെയായിരിക്കും നോണ്‍വെജ് അടിക്കാന്‍ വരുന്നത്.

"മൂന്നു പൊറൊട്ടയും ചിക്കന്‍ ഫ്രൈയും അടിക്കാം" മനസ്സിലോര്‍ത്തു.

കൈകഴുകി പോയിരുന്നു. അപ്പോഴാണ്, അപ്പുറത്തെ സീറ്റിലിരിക്കുന്നയാള്‍ കഴിക്കുന്ന ചിക്കന്‍മസാലയില്‍ കണ്ണുടക്കിയത്. നല്ല നല്ല ചിക്കന്‍പീസുകള്‍ ഗ്രീന്‍പീസും കറിവേപ്പിലെയുമൊക്കെയായി പകുതി ഗ്രേവിസ്റ്റൈലില്‍ വരട്ടിയെടുത്തിരിക്കുന്നു. അതുകണ്ടപ്പോളെ മനസ്സിനൊരു ചാഞ്ചാട്ടം. ചിക്കന്‍ ഫ്രൈ മേടിച്ചാല്‍ കുടെകിട്ടുന്ന ഗ്രേവി എന്തെങ്കിലും കൂറ സാധനമായിരിക്കും. ചിക്കന്‍ മസാലയാണെങ്കില്‍ ഗ്രേവി സെപ്പെറേറ്റ് മേടുക്കുകയും വേണ്ട.

"ആ, ഇവിടെ എന്താ വേണ്ടെ?"

"ചേട്ടാ ഒരു മൂന്നു പൊറൊട്ടയും ഒരു ചിക്കന്‍ മസാലയും"

അഞ്ചുമിനിട്ടിനുള്ളില്‍ ആവിപറക്കുന്ന ചിക്കന്‍മസാലയും പൊറൊട്ടയും മേശയിലെത്തി. പൊറോട്ട കഴിക്കരുതെന്ന് അമ്മയുടെ വിലക്കുണ്ട്. പൊറോട്ട ദഹിക്കില്ലെന്നു ഏതൊ ഒരു ഡോക്ടറുടെ സെമിനാറിനിടയില്‍ കേട്ടതുമുതല്‍ പൊറോട്ട കഴിക്കരുതെന്ന് അമ്മ ചട്ടംകെട്ടിയിട്ടുള്ളതാണ്. എന്നാലും ചിക്കന്‍ കഴിക്കുമ്പോള്‍ പൊറോട്ടയില്ലെങ്കില്‍ എന്തൊ ഒന്നു മിസ്സായ ഒരു ഫീലിംഗാണ്. ഇന്നും അമ്മയോട് കള്ളം പറയണമെന്നോര്‍ത്താണ്, ആദ്യത്തെ പീസ് പൊറോട്ട ചിക്കന്‍മസാലയുമായി കഴിക്കാനെടുത്തത്.

"വൌ, എന്താ ടേയ്സ്റ്റ്." കുറ്റബോധമെല്ലാം ആ നിമിഷം മറന്നു.പൊറോട്ടയും ചിക്കന്‍ മസാലയും തീര്‍ന്ന സമയം അറിഞ്ഞില്ല. ഒരു ഓറഞ്ച് ജ്യൂസുകൂടെ തട്ടിയേക്കാം.

"ചേട്ടാ ഒരു ഓറഞ്ച് ജ്യൂസുടെ." വെയിറ്റര്‍ ചേട്ടന്‍ പാത്രത്തിലേക്കൊന്നു നോക്കി. പൊറോട്ടയും ചിക്കന്‍മസ്സാലയും കൊണ്ടു വച്ചിട്ട് അപ്പുറത്തൊന്നു പോയിവന്ന സമയമെ ആയൊളു, സംഗതി കാലിയായി. ഇവനേതു ജയിലില്‍നിന്നും ഇറങ്ങിയവനാണെടാ എന്ന ലെവലില്‍ എന്നെയൊന്നു നോക്കി. ഞാന്‍ പതിവുപോലെ മൈന്‍റ് ചെയ്യാന്‍ പോയില്ല. പിന്നല്ല.

ഓറഞ്ചു ജ്യൂസുകഴിച്ചു ബില്ലും പേയ് ചെയ്തു നേരെ ബസ്സ് സ്റ്റോപ്പിലേക്കു നടന്നു. മനോരമയിലെ 'നിങ്ങളുടെ ഇന്ന്' എഴുതുന്ന ബ്രഹ്മദത്തന്‍ തിരുമേനി തിരുവോണം നാളുകാര്‍ക്ക് ഇന്ന് ഇഷ്ടഭക്ഷണയോഗം എഴുതിയപ്പോള്‍ ഇത്രക്കങ്ങട് വിചാരിച്ചില്ല. തിരുമേനിയുടെ ഒരു കാര്യം. കിട്ടിയത് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സായതുകൊണ്ട് പെട്ടെന്നു തന്നെ ശ്രീകാര്യത്തെത്തി. വീട്ടിലെത്തിയപ്പോള്‍ അവിടെ എല്ലാവരും ഇരുന്നു ടി.വി. കാണുന്നുണ്ടായിരുന്നു.ഞാന്‍ ചെന്നിട്ട് അവന്മാര്‍ക്ക് കാര്യമായ മൈന്‍ഡൊന്നുമില്ല. എല്ലാവരും ചിരിക്കും തളിക കണ്ടോണ്ടിരിക്കുവാണ്. ഞാന്‍ പോയി ഡ്രെസ്സ് മാറി വന്ന് അവരുടെ ഒപ്പമിരിന്നു. എല്ലാവരും ചിരിക്കും തളികയില്‍ മുങ്ങി ഇരിക്കുവാണ്.

"നിങ്ങളു കഴിച്ചോടാ?"

"ആ. നീ കഴിച്ചില്ലേ?" ലെനിന്‍ ചോദിച്ചു.

"ഞാന്‍ കഴിച്ചു. നിങ്ങളെന്താ കഴിച്ചെ?"

"ജോസേട്ടന്റെ കടയില്‍ നിന്നും കഴിച്ചു. ഞാനും ഷൈംസും കഞ്ഞി കുടിച്ചു. ജിബിനും സുനിലും തട്ടുദോശയും ഓംലെറ്റുമടിച്ചു. നീ എവിടെ എന്നു ജോസേട്ടന്‍ ചോദിച്ചു."

"ഓ, അങ്ങേരുടെ ഒരു ഉണക്ക കഞ്ഞി. ആര്‍ക്ക് വേണം?" അവന്മാരെല്ലാം എന്നെ നോക്കി.

"ഡാ നിങ്ങളൊക്കെ എന്‍ജിനീയേഴ്സല്ലെ? കാശെത്ര ഉണ്ടാക്കുന്നതാ. നല്ല ഫുഡ് വല്ലതുമൊക്കെ മേടിച്ചു കഴിച്ചൂടെ? ഒരു കഞ്ഞി, തട്ടുദോശ..ഛെ..ഛെ"

"നിങ്ങളെന്നെ കണ്ടു പടിക്ക്.ഞാനിന്ന് പൊറോട്ടയും ചിക്കന്‍ മസ്സാലയും കഴിച്ചു. പിന്നെ ഒരു ഓറഞ്ചു ജ്യൂസും. അതും ഫ്രെഷ്. ഡാ ഇങ്ങനെ ഭാവികാലത്ത് സുഖമായി ജീവിക്കാന്‍ കാശു സേവ് ചെയ്ത് ജീവിച്ചിട്ടെന്തു കാര്യം? ലിവ് ഇന്‍ ദ പ്രസന്റ്. ഇവന്മാരുടെയൊക്കെ ഒരു കാര്യം." ഇന്നലെയുംകൂടെ ജോസേട്ടന്റെ കടയില്‍ നിന്നും കഞ്ഞി കുടിച്ചവനാണ് ഈ പറയുന്നത്. ഒരു ചിക്കന്‍ മസ്സാലയുടെ കാര്യമെ. അവന്മാരെല്ലാം കുടെ പരസ്പരം നോക്കി. എന്നിട്ടെന്നെ നോക്കി ഒരുമിച്ചു പറഞ്ഞു.

"ശരി രാജാവെ. അവിടുത്തെ കല്പന പോലെ." എന്നിട്ടു വീണ്ടും ചിരിക്കും തളിക കാണാന്‍ തുടങ്ങി.

ഞാനും ഒപ്പമിരുന്നു വയറൊക്കെ തടവി ജാഡയില്‍ ഇരുന്നു. ഒരു പത്തുമിനിട്ടു കഴിഞ്ഞപ്പോള്‍ വയറിനുള്ളില്‍ ഒരു ചെറിയ അനക്കം.

"ന്താ അത്......" ഞാന്‍ മനസ്സിലോര്‍ത്തു. അനക്കം ചെറുതായി കൂടിവരാന്‍ തുടങ്ങി. ഞാന്‍ പതിയെ എഴുന്നറ്റു.

"ആ നിങ്ങളു കാണ്.ഹെവി ഫുഡ് കഴിച്ചതോണ്ട് ഒരു ചെറിയ ക്ഷീണം. ഞാനൊന്നു കിടക്കട്ടെ." അതു പറഞ്ഞു നേരെ റൂമില്‍ ചെന്നു വാതില്‍ ചാരി നേരെ ടൊയ്‌ലറ്റിലേക്ക് കയറി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.കഴിഞ്ഞു പുറത്തിറക്കിയപ്പോള്‍ ഒരു ഡൌട്ട്.

"പണി കിട്ടിയൊ..." വീണ്ടും അനക്കം, നേരെ ടോയ്‌ലറ്റിലേക്ക്. നാലാമത്തെ തവണയിറങ്ങിയപ്പോള്‍ അവന്മാരെല്ലം ടോയ്‌ലറ്റിന്റെ മുന്നില്‍ മുറിയില്‍ നില്‍ക്കുന്നു.

"എന്തു പറ്റിയളിയാ?" സുനില്‍ ചോദിച്ചു.

"ഹേയ്, ഒന്നുമില്ലെടാ. എന്തെ?"

"ഒന്നുമില്ല.നിന്നെ കാണാത്തതുകൊണ്ടു വന്നതാ." ഷൈംസ് പറഞ്ഞു. എല്ലാവരുടെയും മുഖത്തൊരു ചെറിയ ചിരി ഉണ്ട്. വയറില്‍ പിന്നെയും ഒരനക്കം. ഞാന്‍ വീണ്ടും കയറി. അവന്മാര്‍ പുറത്തുനിന്ന് ചിരി തുടങ്ങി. തിരിച്ചിറങ്ങി വരുന്ന എന്റെ മുഖം കണ്ടപ്പോള്‍ പെട്ടെന്നു ചിരി നിര്‍ത്തി.

"അളിയാ ഫുഡ്‌പോയ്സണ്‍ അടിച്ചെന്നാ തോന്നുന്നെ" ഞാന്‍ ദയനീയമായി പറഞ്ഞു.

"അയ്യൊ അപ്പോള്‍ കഴിച്ചെതെല്ലാം പോയിക്കാണുമല്ലൊ? നമുക്കൊരു ചിക്കന്‍മസ്സാല കൂടെ മാളൂസില്‍നിന്നും പറഞ്ഞാലൊ?" ജിബിന്‍ ചോദിച്ചു. ലെനിനും സുനിലുമൊക്കെ കട്ടിലില്‍ കിടന്നു ചിരിയാണ്. ഡീ ഹൈഡ്രേഷന്‍ വല്ലാതായതുകൊണ്ട് വയറുചുരുങ്ങി നന്നായി വേദനിക്കാന്‍ തുടങ്ങി. ഞാന്‍ വയറില്‍ തിരുമ്മി തറയിലിരുന്നു.

"അളിയാ ജിബിനെ വണ്ടിയിറക്കിക്കൊ. " എല്ലാവരും റെഡിയായി പെട്ടെന്നു വന്നു. സുനിലും ഷൈംസുംകൂടെ എന്നെതാങ്ങി. ലെനിന്‍ ബാക്ക് സീറ്റിലിരുന്നു എന്നെ സീറ്റിലേക്ക് കിടത്തി. എല്ലാവരും കയറിയപ്പോള്‍ ജിബിന്‍ കാര്‍ നേരെ കിംസിലേക്ക് വിട്ടു. ഞാന്‍ കാറിനുള്ളില്‍ കയറുന്നതിനു മുന്‍പെ വേദന സഹിക്കാന്‍ വയ്യാതെ അയ്യൊപാവം നിലവിളി തുടങ്ങിയിരുന്നു. മിണ്ടാതിരിക്കാന്‍ എല്ലാവരും പറഞ്ഞെങ്കിലും കിംസിലെത്തി പെയ്‌ന്‍ ഇന്‍ജെക്ഷന്‍ തരുന്നതുവരെ നല്ല നിലവിളിയായിരുന്നു.

രണ്ടുദിവസം അവിടെ കിടക്കാന്‍ ഡോക്ടര്‍ പറഞ്ഞു. ഷൈംസ് എന്റെ ഒപ്പം ഹോസ്പിറ്റലില്‍ നിന്നു. ജിബിനും സുനിലും ലെനിനും തിരിച്ചു ചെന്ന് കാര്‍ കയറ്റിയിട്ടപ്പോള്‍ അടുത്തവീട്ടില്‍ നിന്നും പുതിയതായി താമസിക്കാന്‍ വന്ന ചേട്ടനും ചേച്ചിയും ഇറങ്ങി വന്നു. ചേട്ടന്‍ അവരോടു ചോദിച്ചു.

"നിലവിളി കേട്ടു കാറില്‍ നിന്നും. പ്രസവിച്ചോ? ആണൊ, അതൊ പെണ്ണൊ?





വാല്‍ക്കഷണം: മൂന്നു ദിവസം കഴിഞ്ഞു ഞാന്‍ റൂമിലെത്തി. പിന്നെ കഴക്കൂട്ടത്തേക്ക് താമസം മാറുന്നതുവരെ രാവിലെ ഞാന്‍ നേരത്തെ ഓഫീസില്‍ പോകുമായിരുന്നു. നേരം ഇരുട്ടിയിട്ടെ തിരിച്ചു വരാറുള്ളായിരുന്നു. ഓഫീസില്‍ ഒത്തിരി വര്‍ക്കുണ്ടായിരുന്നെ. അല്ലാതെ അയല്‍ക്കാരോട് വീട്ടില്‍ താമസിക്കുന്നവര്‍ ഉണ്ടായ കാര്യങ്ങളെല്ലാം വിസ്തരിച്ചു പറഞ്ഞു എന്നറിഞ്ഞിട്ടൊ അയല്‍ക്കാരെ ഫേസ് ചെയ്യാനുള്ള മടികൊണ്ടൊ അല്ല..


സുഖമായി ഓഫീസില്‍ ചെന്നിട്ടുള്ള ആദ്യ വൈകുന്നേരം.

"ഹലൊ...ഷൈംസെ...."

"ആ എന്താടാ, ഇറങ്ങാറായില്ലെ?"

"ഡാ ഞാന്‍ ലേറ്റ് ആകും. പണിയുണ്ട്. എനിക്കൊരു പാഴ്സല്‍ മേടിച്ചേക്കാമൊ?"

"ആ, എന്താ വേണ്ടെ?"

"ജോസേട്ടന്റെ കടയില്‍ നിന്നുമൊരു കഞ്ഞി."

"അതെന്താടാ, നീ പ്രസന്റില്‍ ജീവിക്കുന്നത് നിര്‍ത്തിയൊ?"

"ഡാ, എന്നെ ഇവിടെ വിളിക്കുന്നു. വയ്ക്കട്ടെ. "

"ശരി ..ശരി"

9 comments:

അനു said...

ഒരു ചിക്കന്‍ മസാല കഴിച്ച കഥ. അഭിപ്രായമറിയിക്കുമല്ലൊ? :)

Satish said...

kolllammm... pandu puska mathram adichu nadannirunna chekkan chicken masala kazhichal ingane irikkum....

Anonymous said...

Enikkishttamaayi... Good..

arun said...

oru chicken fry kooti atikkamayirunnille ?

ശിഖണ്ഡി said...

കൊള്ളാം... "ചിക്കന്‍ മസാല"

Sanooj said...

Sambhavam ninakk pani kittiyenkilum , porotta chicken fry ennu kettappollllllllllllll .. manassil laddu potti..

Vani said...

:-)

Surya said...

Oh..porottayude karyam vayichittu kothi varunnu......ingane kothippikkalle

അനു said...

Satish:നീ പോടാ :)
Anony:നന്ദി :) പേരില്ലെ? :)
arun:അയ്യൊ, വേണ്ടായെ.. :)
Shikandi :നന്ദി :)
Sanooj: :)
Vani: :)
Surya: മുഴുവന്‍ വായിച്ചില്ലെ? :) കൊതിപോകാനുള്ള കാര്യങ്ങളും ഉണ്ട്.