Friday, July 8, 2011

മത്തായി മാപ്ല

ബഹുമാനപ്പെട്ട മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍റെ നാടായ ഉഴവൂരായിരിനടുത്തായിരുന്നു ഞങ്ങളുടെ നാടായ മോനിപ്പള്ളിയും. അതുകൊണ്ടുതന്നെ അദ്ദേഹം ഉപരാഷ്ടപതിയായതിനു ശേഷം മോനിപ്പള്ളിക്കാരായ ഞങ്ങളും പിന്നീട് മറ്റു സ്ഥലങ്ങളിലെ പുതിയ ആളുകളെ പരിചയപ്പെടുമ്പോള്‍ ഉഴവൂരിനടുത്തെ സ്ഥലമെന്നു അതിന്‍റെ പേരില്‍ ഒന്നൂറ്റം കൊള്ളുകയും പതിവായിരുന്നു. വളരെ കഷ്ടപ്പാടു നിറഞ്ഞ ജീവിതത്തില്‍ നിന്നും വളര്‍ന്നു വലുതായി ഇന്ത്യയുടെ തന്നെ ഒന്നാംപൌരനായ അദ്ദേഹത്തിന്‍റെ പേരില്‍ മലയാളികള്‍ എല്ലാവരുംതന്നെ അഹങ്കരിച്ചിരുന്നു എന്നു തന്നെ വേണം പറയാന്‍.നമ്മുടെ നാട്ടിലെ ദുഷിച്ച സാമൂഹിക വ്യവസ്ത്ഥിതികള്‍ അദ്ദേഹത്തെ ഒരു താഴ്ന്ന ജാതിയില്‍ പെട്ട ആളായി കണ്ടിരുന്ന കാലവും ഉണ്ടായിരുന്നു.

നമ്മുടെ നാട്ടിലെ ഒരു പ്രമാണിയായിരുന്നു മത്തായി മാപ്ല. ഏക്കറുകണക്കിനു പാടങ്ങളും റബ്ബറും ഒരു വലിയ വീടും ഉണ്ടായിരുന്ന മത്തായി മാപ്ലയുടെ വീട്ടുകാര്‍ ഒരു കാലത്ത് ഉഴവൂര്‍ ഭാഗത്തെ നാട്ടുരാജാക്കന്മാര്‍ തന്നെയായിരുന്നു എന്നു വേണം പറയാന്‍. ഇപ്പോള്‍ അത്രയ്ക്കില്ലെങ്കിലും പ്രമാണിമാര്‍ തന്നെ. അതുകാണിക്കാനാണ്, മത്തായി മാപ്ല ആ വര്‍ഷത്തെ ഉഴവൂര്‍ പള്ളിപ്പെരുന്നാളും ആര്‍ഭാടമായി നടത്തിയത്. മിക്കവാറും വൈകുന്നേരങ്ങളില്‍ കസവുമുണ്ടും ഒരു മേല്‍മുണ്ടും ധരിച്ചു സ്വര്‍ണ്ണപിടിയുള്ള വടിയും പിടിച്ചു ഉഴവൂര്‍ പട്ടണത്തില്‍ ഒരു റൌണ്ടടുക്കുകയും അതിനു ശേഷം പള്ളിമുക്കിലുള്ള പരമുനായരുടെ ചായക്കടയിലിരിന്നു പൊങ്ങച്ചം പറയലും മത്തായി മാപ്ലയുടെ ഒരു ഹാബിറ്റായിരുന്നു.

നാട്ടിലാരെങ്കിലും കാര്‍ വാങ്ങിയാല്‍ എട്ടു വീലുള്ള കാര്‍ നമ്മുടെ വീട്ടിലുണ്ടെന്നും ഇതൊക്കെ ഒരു കാറാണൊ എന്നുമുള്ള ചോദ്യങ്ങളൊക്കെ മാപ്ലയുടെ പതിവായിരുന്നു.

"ഞങ്ങളുടെ വീട്ടില്‍ പത്താനയുണ്ടായിരുന്നു."

"കേരളത്തിലെ ആദ്യത്തെ ടി.വി. വാങ്ങിയത് ഞങ്ങളായിരുന്നു"

"ഏപ്രില്‍ മെയ് മാസ്സങ്ങളില്‍പ്പോലും എന്‍റെ പറമ്പില്‍ മഴ പെയ്യാറുണ്ട്" ഇതൊക്കെ മത്തായി മാപ്ലയുടെ സാമ്പിളുകള്‍ മാത്രമായിരുന്നു. അങ്ങിയെ ടിയാന്‍ നമ്മുടെ നാട്ടിലെ ഒരു പ്രസിദ്ധനായിരുന്നു എന്നു തന്നെ വേണം പറയാന്‍.

ബഹു.കെ.ആര്‍.നാരായണന്‍ ഉപരാഷ്ടപതിയായിരുന്ന കാലം. അദ്ദേഹം ആദ്യമായി കേരള സന്ദര്‍ശനത്തിനു പരിപാടിയിട്ടപ്പോള്‍തന്നെ ഉഴവൂരെ എല്ലാറോഡുകളും നന്നാക്കാന്‍ തുടങ്ങി. കേരളത്തില്‍ ഇങ്ങനെയൊക്കെ റോഡ് പണിയുമൊ എന്നു ഞങ്ങള്‍ വരെ അതിശയിച്ചുപോയ കാലമായിരുന്നു അത്. ഉഴവൂര്‍ പള്ളിമുക്കിനടുത്തുള്ള സ്കൂളിലും അദ്ദേഹത്തിനു സ്വീകരണം ഉണ്ടായിരുന്നു. വരുന്നതിനു പത്തുദിവസം മുന്‍പ് മുതലെ അവിടെ മുഴുവന്‍ പോലീസുകാരും ബ്ലാക്ക് ക്യാറ്റ്സുമായിരുന്നു. അദ്ദേഹത്തെ വരവേല്‍ക്കാന്‍ നാട്ടുകാരെല്ലം ഒരു പോലെ ഉത്സാഹിച്ചു.

പള്ളിയിലും സ്കൂളിലുമൊക്കെ കൊടിതോരണങ്ങളും വര്‍ണ്ണക്കടലാസുകൊണ്ടു ഉത്സവ പ്രതീതിയായിരുന്നു.

പക്ഷെ നമ്മുടെ കഥാനായകനു ഇതൊന്നും അത്രക്കങ്ങട് സുഖിക്കുന്നുണ്ടായിരുന്നില്ല. കുടുംബത്തില്‍ മന്ത്രിമാര്‍വരെയുള്ള മാപ്ലയ്ക് സഹിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല ഇതൊന്നും.

അങ്ങനെ കെ.ആര്‍.നാരായണന്‍ വരുന്നതിനു രണ്ടു ദിവസം മുന്‍പ് വൈകുന്നേരത്തെ ഗീര്‍വാണത്തിനിടയില്‍ മാപ്ല തട്ടി.

"ഹും,നാട്ടുകാര്‍ക്കൊക്കെ എന്തിന്‍റെ അസുഖമാണ്? എന്തിനാണ് സര്‍ക്കാര്‍ ഇത്ര കാശുചെലവാക്കുന്നത്, ഇവന്‍റെ[ബഹു. ഉപരാഷ്ട്രപതിയെക്കുറിച്ചാണെന്നോര്‍ക്കണം] അപ്പനൊക്കെ എന്‍റെ പറമ്പില്‍ തേങ്ങയിടാന്‍ എത്ര തവണ വന്നിരിക്കുന്നു..."

ഒരു പത്തു മിനിട്ടുകഴിഞ്ഞുകാണും. രണ്ട് പോലീസുജീപ്പുകള്‍ പാഞ്ഞു വന്നു പരമുനായരുടെ ചായക്കടയ്ക്കു മുന്നെ സഡണ്‍ബ്രേക്കിട്ടു. മത്തായിമാപ്ലയെ പൊക്കിയെടുത്തു ജീപ്പിലിട്ടു അതുപോലെ പാഞ്ഞു പോയി.

കുടുംബത്തിലെ മന്ത്രിമാരും നേതാക്കളും മാറിമാറി ശ്രമിച്ചിട്ടും മത്തായി മാപ്ലയെ എവിടേക്കാണ് കൊണ്ടുപോയതെന്നു പോലും കണ്ടുപിടിക്കാന്‍ സാധിച്ചില്ല. ഉപരാഷ്ടപതിയുടെ കേരളസന്ദര്‍ശനം കഴിഞ്ഞു പത്തു ദിവസംകൂടെ കഴിഞ്ഞാണ് മത്തായി മാപ്ലയെ പോലീസ് വിട്ടയച്ചത്.

പാവം മാപ്ല പിന്നിട് വൈകുന്നേരങ്ങളില്‍ അങ്ങിനെ പുറത്തിറങ്ങാറില്ലായിരുന്നു. വീട്ടില്‍ ഒത്തിരി പണിയുണ്ടായിട്ടാ ഇറങ്ങാത്തെ എന്നു ചില സില്‍ബന്ധിക്കാര്‍ പറയാറുണ്ടെങ്കിലും നാട്ടുകാര്‍ക്ക് കുറെ നാളത്തേക്ക് ചിരിക്കാനുള്ള വകയായിരുന്നു പ്രസ്തുത സംഭവം.

കെ.ആര്‍. നാരായണന്‍ പിന്നീട് രാഷ്ട്രപതിയായപ്പോളും ഉഴവൂര്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം വരുന്നതിനു പത്തു ദിവസം മുന്‍പെ വീട്ടിലെ കസേരയില്‍ കാറ്റുംകൊണ്ടിരുന്ന മത്തായി മാപ്ലായെ പോലീസ് പൊക്കി. രാഷ്ടപതിയുടെ കേരള സന്ദര്‍ശനം കഴിഞ്ഞു പത്തു ദിവസം കഴിഞ്ഞാണ് പതിവുപോലെ വിട്ടയച്ചതു.

അതിനുശേഷം മത്തായി മാപ്ലായെ ഉഴവൂര്‍കാരാരും തീരെ കണ്ടിട്ടില്ല, മരിക്കുന്നതുവരെ.

5 comments:

അനു said...

മത്തായി മാപ്ല...
നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ.

suhasam said...

ഇതു പോലെ ഒരു സംഭവം എന്റെ നാട്ടിലും നടന്നിട്ടുണ്ട് ...
രാഷ്ട്രപതി വരുന്ന ദിവസം ഗടി കൊക്കിനെ വെടി വെക്കാന്‍ ആലുവ യു സി കോളേജിനു മുന്നില്‍ കൂടെ എയര്‍ ഗണ്ണും ആയി പാടത്തേക്ക് പോയി...

Martin said...

kollam.. kepp blogging

Arun's said...

"mathayi mappala" athu kalaki....
sarikkum nammade nattin purathu itharakkar ippom unde.... :)
(Nattil poya avarde salary ye kurichulla chodyangal kondu veedinu purathirangan madiyaa.. :))

അനു said...

suhasam : എല്ലായിടത്തും ഉണ്ടല്ലെ വീരന്മാര്‍. :)
Martin: നന്ദി :)
Arun's: നന്ദി :) എന്നാലും സാലറി എത്രയാ ? :)