Monday, July 29, 2013

ഫ്രൈഡെ

ബസ്സ് മോനിപ്പള്ളി എത്താറായി. എല്ലാവരും നല്ല ഉറക്കമാണ്. സമയം ഒന്നരയാകുന്നു. ഞാനൊഴിച്ച് ഒരുവിധം എല്ലാവരും തന്നെ മൂകാംബികയ്ക്ക് തന്നെയാണെന്ന് തോന്നുന്നു. ഞാന്‍ പതിയെ ബാഗൊക്കെ എടുത്തു റെഡിയായി. കണ്ടക്ടറും നല്ല ഉറക്കമാണല്ലൊ.

"സാര്‍ സാര്‍"

ഞാന്‍ കുലുക്കി വിളിച്ച് ഉറക്കം കളഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ല എന്നു പുള്ളിക്കാരന്‍റെ മുഖം കണ്ടാലറിയാം. സ്റ്റോപ്പെത്താറായപ്പോള്‍ ബെല്ലടിച്ചു. അത്ര ഇഷ്ടത്തോടെയല്ലാതെയാണ്‌ ഡ്രൈവറും വണ്ടി നിര്‍ത്തിയത്.

ജംഗ്ഷനില്‍ തന്നെയുള്ള വലിയ സോഡിയം ലൈറ്റ് മങ്ങി കത്തുന്നുണ്ട്. എങ്കിലും മൊത്തത്തില്‍ ഒരു മഞ്ഞ പ്രകാശം എല്ലായിടത്തും. ഓട്ടൊ സ്റ്റാന്‍ഡില്‍ വണ്ടിയൊന്നുമില്ല. അല്ലെങ്കില്‍ സാധാരണ രണ്ട് മൂന്ന് ഓട്ടോകള്‍ ഉണ്ടാകേണ്ടതാണല്ലൊ. നന്നായി വിശക്കുന്നുമുണ്ട്. കോട്ടയത്തു നിന്നെന്തെങ്കിലും കഴിക്കാമായിരുന്നു.

കന്നിതുലാം മാസമായതുകൊണ്ട് അമ്മ പറഞ്ഞതാണ്‌ രാവിലെ പോന്നാല്‍ മതിയെന്നു. അപ്പോളതു കേട്ടില്ല. അല്ലെങ്കില്‍തന്നെ വെള്ളിയാഴ്ചകളില്‍ യാത്ര ചെയ്യുന്നത് വീട്ടിലത്ര ഇഷ്ടമുള്ള കാര്യമല്ല. ശനിയാഴ്ച രാവിലെ എണീറ്റ് വരുന്നത് വലിയ ബുദ്ധിമുട്ടാ. വെള്ളിയാഴ്ച കുറച്ച് കഷ്ടപ്പെട്ടാലെന്താ സുഖമായി രണ്ട് ദിവസം വീട്ടില്‍ നില്‍ക്കാം. അതുകൊണ്ടുതന്നെ അമ്മയുടെ ഇഷ്ടക്കേട് അത്ര കാര്യമാക്കാറില്ലായിരുന്നു. ഇന്നത് ശരിക്കും പണികിട്ടി. ഇന്നെന്തൊ കറുകരി കറുത്ത വെള്ളിയാഴ്ചയാണെന്നൊ മറ്റൊ രാവിലെ ഫോണ്‍ ചെയ്തപ്പോള്‍ അമ്മ പറയുന്നുണ്ടായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലെ രാത്രിക്കും ഒരേ ഇരുട്ടു തന്നെ. ചില കാര്യങ്ങളിലൊന്നും കാര്‍ന്നോന്മാരോട് തര്‍ക്കിക്കാന്‍ പോകാതിരിക്കുന്നതാ നല്ലത്.

ഇന്നെന്തായാലും നല്ല വഴക്കു കേള്‍ക്കും. സാധാരണ ഒന്‍പതര ഒക്കെ ആകുമ്പോള്‍ വീടെത്താറുള്ളതാ. ഇന്ന് നശിക്കാന്‍ പാളത്തില്‍ എന്തോ മരം വീണു കിടന്നിരുന്നതുകൊണ്ട് ട്രൈയിന്‍ കുറേനേരം പിടിച്ചിട്ടു. എങ്കിലും ഇത്ര ലേറ്റ് ആകുമെന്ന് കരുതിയില്ല. അമ്മ പറയുംപോലെ കറുകരി കറുത്ത വെള്ളിയാഴ്ച ആയതുകൊണ്ടാണൊ, ആകെ മൊത്തം ഒരു ദുസൂചനകള്‍. സാധാരണയുള്ളതിലും വളരെ കുറവുമായിരുന്നു ഇന്ന് യാത്രക്കാരും. എന്തോ സംഭവിക്കാന്‍ പോകുന്നതുപോലെ ഒരു തോന്നല്‍.

മൊബൈലാണെങ്കില്‍ ചാര്‍ജ്ജ് തീര്‍ന്ന് ഓഫായിപ്പോയി. ഓഫാകുന്നതിനുമുന്‍പ് വീട്ടില്‍ വിളിച്ച് വിവരമറിയിച്ചത് നന്നായി. അല്ലെങ്കില്‍ വീട്ടിലെല്ലാവരും ആകെ പേടിച്ചേനെ.

പതിനഞ്ച് മിനിട്ടുകള്‍ കഴിഞ്ഞു. ഓട്ടോയൊന്നും വരുന്നില്ലല്ലൊ. ഒന്നര കിലോമീറ്ററോളം നടക്കാനുണ്ട് വീട്ടിലേക്ക്. വേണ്ടായിരുന്നു.

തണുത്തൊരു കോടക്കാറ്റ് വീശിയടിച്ചു. മഴ പെയ്യാനൊരുങ്ങുകയാണ്. മുകളിലേക്ക് നോക്കുമ്പോള്‍ ഒന്നും കാണാനില്ല. ആകാശമാകെ കറുത്തിരുണ്ടിരിക്കുന്നു. ആകെപ്പാടെ ഒരു സുഖമില്ലാത്ത അന്തരീക്ഷം.

"പ്ടേ"

ജോണ്‍സ് ബേക്കറിയുടെ ബോര്‍ഡിളകി എന്‍റെ തൊട്ടുപുറകില്‍ വന്നു വീണു. നെഞ്ചിലൊരു കൊള്ളിയാന്‍ മിന്നിയതുപോലെ. ഒരു കാരണവുമില്ലാതെ മനസ്സിലാകെയൊരു ഭീതി നിറയുന്നു. ഒരു കൊതുകിനെപ്പോലും കാണാനില്ല. ബസ്റ്റാന്‍ഡില്‍ ഒരു ഭ്രാന്തന്‍ സാധാരണ കിടന്നുറങ്ങാറുള്ളതാണ്. ഇന്നയാളെയും കാണുന്നില്ല. റോഡിലെ പൊടിമുഴുവന്‍ പറത്തിക്കൊണ്ട് വീണ്ടും കാറ്റടിച്ചു. ഇനിയും ഓട്ടോ നോക്കി നിന്നിട്ട് കാര്യമില്ല. വേഗം നടന്ന് വീടെത്താന്‍ നോക്കാം.

ഓട്ടോ സ്റ്റാന്‍ഡ് നടന്നു കഴിയാന്‍ തന്നെ സമയമെടുത്തതുപോലെ എനിക്കു തോന്നി. ഇനിയൊരു വളവുകഴിഞ്ഞാല്‍ പിന്നെ കടകളെല്ലാം കഴിഞ്ഞു. പിന്നെ സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചം മാത്രമെയുള്ളു. അതും എല്ലാ പോസ്റ്റിലെയും കത്തുന്നില്ലെന്നു തോന്നുന്നു.

പിന്നില്‍ നിന്നാരോ വരുന്നുണ്ടെന്നു തോന്നി. പെട്ടെന്ന് അതിഭീകര ശബ്ദത്തിലൊരു ഇടിയും മിന്നലും ഒരുമിച്ചു വന്നു. ഭൂമിയാകെ കിടുങ്ങി വിറച്ചതുപോലെ. കുറച്ചു മുന്‍പിലായുണ്ടായിരുന്ന ട്രാന്‍സ്ഫോമറില്‍ നിന്നും തീ ചിതറി നാലുപാടും. എന്‍റെ മുന്‍പിലെ സ്ട്രീറ്റ് ലൈറ്റ് പൊട്ടി താഴെ വീണ്‌ ചിന്നിച്ചിതറി. കൂടെ വീശിയടിച്ച കാറ്റ് കരണ്ടും വാശിയോടെ വലിച്ചു പറിച്ചു കൊണ്ടുപോയതുപോലെ തൊന്നി. എല്ലാം ഒരു നിമിഷാര്‍ദ്ധം കൊണ്ടു കഴിഞ്ഞു.

കുറ്റാകൂരിരിട്ട്. എന്‍റെ ഷര്‍ട്ട് പോലും കാണാന്‍ പറ്റാത്തത്ര ഇരുട്ട്. മനസ്സിലെ വിറയില്‍ പതിയെ കാലുകളിലേക്ക് പടര്‍ന്നതുപോലെ.

കുറെ പട്ടികള്‍ അവിടുന്നുമിവിടുന്നുമൊക്കെ കുറുക്കന്‍ ഓരിയിടുന്നതു പോലെ കൂവുന്നു. കാലന്‍ വരുമ്പോളാണ്‌ പട്ടികള്‍ ഓരിയിടുന്നതെന്ന് മുത്തശ്ശി പറഞ്ഞതോര്‍ക്കുന്നു. അല്ലെങ്കിലും ആവശ്യമില്ലാത്ത സമയത്ത് വേണ്ടാത്ത കാര്യങ്ങളെല്ലാം ഓര്‍മ്മ വരും. പുറകില്‍ നിന്നും ഒരു കാറ്റ് ചൂളമടിച്ചുകൊണ്ട് വീശി വരുന്നു. കൂടെ ആരോ ഓടി വരുന്നതുപോലെ തോന്നും. തൊണ്ടയാകെ വറ്റി വരളുന്നതുപോലെ, തണുത്ത കാറ്റു വീശുന്നുണ്ടെങ്കിലും ഞാനാകെ വിയര്‍ക്കുന്നതുപോലെ തോന്നി. കാറ്റ് പെട്ടെന്നു നിന്നു. പരിപൂര്‍ണ്ണ നിശബ്ദത. എനിക്കെന്‍റെ ശ്വാസോച്ഛാസം ശരിക്കുമിപ്പോള്‍ കേള്‍ക്കാം. പിന്നെയും നിമിഷങ്ങെളെടുത്തു ഇടിയും മിന്നലുമൊന്നിച്ചുണ്ടാക്കിയ ഞെട്ടലില്‍ നിന്നുമുണരാന്‍.

ഒന്നും കാണത്തില്ലെങ്കിലും ധൈര്യം സംഭരിച്ചു ഞാന്‍ മുന്നോട്ടു നടന്നു തുടങ്ങി. ശരിക്കും അന്ധനായതുപോലെ, ഒന്നും കാണാന്‍ പറ്റുന്നില്ല. അനാവശ്യമായൊരു പേടി കൂടിക്കൂടി വന്നു.

എന്തിനാ ഞാനിങ്ങനെ പേടിക്കുന്നത്? ഇതെന്‍റെ സ്വന്തം മോനിപ്പള്ളിയല്ലെ, ഞാന്‍ ജനിച്ചു വളര്‍ന്ന സ്ഥലം. വെറുതെ ഓരൊ ഹൊറര്‍ സിനിമള്‍ ഒക്കെ കണ്ടിട്ടാ വേണ്ടാത്ത കാര്യങ്ങളൊക്കെ മനസ്സില്‍ വരുന്നത്. ഞാന്‍ മനസ്സില്‍ നിറയെ ധൈര്യം നിറച്ചു. വേഗത്തില്‍ കാലൂന്നി നടന്നു തുടങ്ങി, ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട്.

ആരോ പിന്‍തുടരുന്നതുപോലെ, ഹേയ് വെറുതെ തോന്നുന്നതാ. രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍ ഇതൊക്കെ സാധാരണയ. ആശ്വസിക്കാന്‍ ഞാന്‍ ഓരോന്നു ആലോചിച്ചെങ്കിലും ഉള്ളിലെ ഭയം എന്നെ വീണ്ടും വിയര്‍പ്പിക്കാന്‍ തുടങ്ങി. പാല്‍ സൊസൈറ്റി കഴിഞ്ഞുള്ള വളവു തിരിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും വിറങ്ങലിച്ചുപോയി. ശ്വാസം നിന്നു പോയതുപോലെ. ജോസഫേട്ടന്‍റെ വീട്.

രണ്ടാഴ്ച മുന്‍പാണ്‌ ജോസഫേട്ടന്‍ മരിച്ചത്. ആത്മഹത്യ ആയിരുന്നു. കടക്കെണിയാണെന്നും അന്നചേച്ചിയുടെ അവിഹിതമായിരുന്നു എന്നൊക്കെ നാട്ടുകാര്‍ പറയുന്നുണ്ട്.

ആസിഡ് എടുത്തു കുടിക്കുകയായിരുന്നു. കുടിച്ച ഉടനെ രക്ഷിക്കണെ എന്നുറക്കെ കരഞ്ഞു. ഓടി ചെന്ന ബേബിചേട്ടനോട് രക്ഷിക്കണമെന്ന് കരഞ്ഞു പറഞ്ഞെന്ന് ബേബിചേട്ടന്‍ എന്നോടും പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ എത്തുന്നതിനു മുന്‍പ് മരിച്ചിരുന്നു. അന്നനാളവും ആമാശയവുമൊക്കെ കരിഞ്ഞു പോയെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാല്പാദത്തില്‍ നിന്നൊരു വിറയല്‍ ശരീരത്തിലാകെ പടര്‍ന്നു.

ദുര്‍മ്മരണം നടന്നവരുടെ ആത്മാക്കള്‍ മോക്ഷം കിട്ടാതെ അലയുമെന്ന് എല്ലാ മതത്തിലും പറയുന്നെണ്ടെന്ന് തോന്നുന്നു. എല്ലാവരും പറയണമെങ്കില്‍???

ഒറ്റയോട്ടത്തിന്‌ ജോസഫേട്ടന്‍റെ വീടിരിക്കുന്ന ഭാഗം കഴിച്ചാലൊ എന്നു തോന്നി. വേണ്ട, മഴക്കാലമായതുകൊണ്ട് വഴിലെന്തെങ്കിലും ഉണ്ടെങ്കില്‍ വീണാല്‍ നല്ല പരിക്കു പറ്റും. പിന്നെ ശബ്ദവുമുണ്ടാകും. പതുക്കെ ശബ്ദമുണ്ടാക്കാതെ ഞാന്‍ നടന്നു തുടങ്ങി.

മുടികത്തുന്നതിന്‍റെയും മാംസം കരിയുന്നതിന്‍റെയും മണം വരുന്നതുപോലെ. അല്ല എന്‍റെ വെറും തോന്നലാകും. ജോസഫേട്ടന്‍റെ വീടിനു മുന്‍പിലെത്തിയപ്പോള്‍ നെഞ്ചു പടപടാ ഇടിക്കാന്‍ തുടങ്ങി. പട്ടികള്‍ വീണ്ടും ഓരിയിടാന്‍ തുടങ്ങി. തണുത്തകാറ്റ് വീണ്ടുമൊരു ശീല്‍ക്കാരത്തോടെ അടിക്കുന്നു. ജോസഫേട്ടന്‍റെ വീടിനു മുറ്റത്തൊരു ആള്‍രൂപം നില്‍ക്കുന്നതുപോലെ തോന്നി. ഹൃദയമിടിപ്പു നിന്നതുപോലെ.

"കാവിലമ്മെ"

ഞാന്‍ ശബ്ദമുണ്ടാക്കാതെ മനസ്സിലുറച്ചു വിളിച്ചു. മനസ്സിലെ ധൈര്യം മുഴുവന്‍ കാലിലേക്ക് പകര്‍ന്ന് ഞാന്‍ എല്ലാ ശക്തിയുമെടുത്തോടി. കൈയിലിരുന്ന കുട വഴുതി വീണു, പോകട്ടെ നാശം. ആരോ പിന്‍തുടര്‍ന്നോടി വരുന്നതുപോലെ. ഞാന്‍ വീണ്ടും ശക്തിയായി ഓടി. പെട്ടെന്നെന്തിലൊ കാല്‍ തട്ടി കമിഴ്ന്നടിച്ചു വീണു. ബാഗ് തോളില്‍ നിന്നും തെറിച്ചു പോയി എവിടെയൊ വീണു. ഇരുട്ടതിന്‍റെ ഉച്ചസ്ഥായിലെത്തുയതു പോലെ.

കൈമുട്ടുകള്‍ റോഡിലുരഞ്ഞു കീറി. എണീക്കാന്‍ വയ്യാതെ ഞാനവിടെ കിടന്നു. അസ്ഥികളെല്ലാം നുറുങ്ങുന്ന വേദന. ഞാന്‍ കണ്ട മനുഷ്യരൂപം ജോസേഫേട്ടന്‍റെ ആയിരുന്നൊ, ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. പുറകിലേക്ക് പതിയെ നോക്കി. ഇല്ല ആരുമില്ല, എല്ലാമെന്‍റെ തോന്നലുകള്‍ മാത്രം. കൈമുട്ടുകളില്‍ നിന്നും ചോര പൊടിയാന്‍ തുടങ്ങി. മഴയും ചെറുതായി ചാറിത്തുടങ്ങി. മുറിഞ്ഞ ഭാഗത്ത് മഴത്തുള്ളികള്‍ വീണ്‌ ചെറുതായി നീറി. നന്നായി തൊലിപോയിട്ടുണ്ടെന്നു തോന്നുന്നു. ഞാന്‍ പതിയെ എണീറ്റിരുന്നു. കിതപ്പു മാറിയിട്ടുണ്ടായിരുന്നില്ല.

കുറച്ചു സമയം ഞാനങ്ങനെ ഇരുന്നു. മഴ പതിയെ ശക്തി പ്രാപിക്കാന്‍ തുടങ്ങി. ഞാന്‍ കൈകള്‍ കൊണ്ട് ചുറ്റുമൊന്നു പരതി. ഇല്ല ബാഗ് അടുത്തെങ്ങുമില്ല. രാവിലെ വന്ന് എടുക്കാം, ഈ രാത്രിയില്‍ അതാരും എടുക്കാന്‍ പോകുന്നില്ല. എത്രയും പെട്ടെന്ന് എങ്ങനെയെങ്കിലും വീട്ടിലെത്തിയാല്‍ മതി. ഞാന്‍ പതിയെ എഴുന്നേറ്റു. ഇരുട്ടിന്‍റെ കൂടെ മഴയും കൂടെ ആയപ്പോള്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയായി. കാലും പൊട്ടിയിട്ടുണ്ടെന്നു തോന്നുന്നു. മഴയുടെ ശബ്ദത്തിനുമുകളിലൂടെയും പട്ടികളുടെ കാലന്‍ കൂവല്‍ കേള്‍ക്കാമായിരുന്നു.

കപ്പ പുഴുങ്ങിയ മണം വരുന്നു. പാമ്പ് വാ പൊളിക്കുന്നതാണെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഈ മഴയത്ത് പാമ്പുകള്‍ പുറത്തിറങ്ങുമൊ? ആരോടു ചോദിക്കാന്‍. ഞാന്‍ ആവുന്നത്ര ശക്തിയെടുത്തു നടന്നു.

കുറച്ചു കഴിഞ്ഞാല്‍ മോനിപ്പള്ളിക്കാവാണ്. ഭദ്രകാളി ക്ഷേത്രം. വെള്ളിയാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞു ഭദ്രകാളി ക്ഷേത്രത്തിനു സമീപത്തുകൂടെ നടക്കരുതെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ദേവി വിഹാരത്തിനിറങ്ങുന്ന സമയമാണത്രെ. അപ്പോളെങ്ങാന്‍ മുന്‍പില്‍ പെട്ടാല്‍ മരണം നിശ്ചയം. വെട്ടു കിട്ടുക എന്നാണത്രെ പറയുക.

മനസ്സില്‍ വീണ്ടും പേടി നിറഞ്ഞു. കൈ മുറിഞ്ഞു ചോര വരുന്നതുപോലും അറിയുന്നില്ല. കാലിലൂടെ പെട്ടെന്നെന്തോ ഇഴഞ്ഞു പോയതുപോലെ. ഞാന്‍ ഷോക്കേറ്റതുപോലെ നിന്നു. വഴുവഴുത്ത എന്തോ ഒന്നു കാലില്‍ തൊട്ടതുപോലെ. തോന്നലല്ല, പാമ്പു തന്നെ. കടിച്ചൊ ഇല്ലയൊ എന്നറിയാന്‍ പറ്റുന്നില്ല. അനങ്ങാന്‍ പറ്റാതെ ഞാന്‍ നിന്നു. വെളിച്ചത്തിന്‍റെ ഒരു തരി എവിടുന്നെങ്കിലും വരാന്‍ എല്ലാ ദൈവങ്ങളെയും വിളിച്ചു ഞാന്‍ പ്രാര്‍ത്ഥിച്ചു.

അഞ്ചുമിനിട്ടോളം ഞാനവിടെ നിന്നു. ഇല്ല കടിച്ചിട്ടുണ്ടാവില്ല, അല്ലെങ്കില്‍ ഇതിനകം എന്തെങ്കിലും സംഭവിച്ചേനെ. മനസ്സില്‍ ചെറിയൊരു ആശ്വാസം. മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി. ഞാന്‍ അമ്പലത്തിന്‍റെ കാണിക്ക മണ്ഡപത്തിനു മുന്‍പിലെത്തി. പോക്കറ്റില്‍ പരതി. ഭാഗ്യം, ഒരു നാണയം കിടക്കുന്നുണ്ട്. നാണയമെടുത്തു ഞാന്‍ കാണിക്കമണ്ഡപം കൈ കൊണ്ട് തപ്പിപ്പിടിച്ചതിലിട്ടു. എന്നിട്ടൊരു നിമിഷം കണ്ണുകളടച്ചിരുന്നു പ്രാര്‍ത്ഥിച്ചു.

"കാവിലമ്മെ, ഒരാപത്തുമില്ലാതെ വീട്ടിലെത്തിക്കണെ"

ഇനി വീട്ടിലേക്ക് കുറച്ചുകൂടിയെ ഉള്ളു. ടാറിട്ട വഴി കഴിയാറായി. ഇനിയൊരു മണ്‍വഴിയാണ്‌. ചുറ്റിനും റബ്ബര്‍ തോട്ടവും. കാറ്റു വീണ്ടും വീശിയടിച്ചു. റബ്ബര്‍ മരങ്ങള്‍ ആടിയുലയാന്‍ തുടങ്ങി. പട്ടികള്‍ വീണ്ടും ഓരിയിടുന്നു. മനസ്സിലേക്ക് ഭയം വീണ്ടുമെത്തി. വീട്ടിലേക്ക് കഴിയുന്നത്ര ശക്തിയില്‍ ഞാന്‍ ആഞ്ഞു നടന്നു.

പെട്ടെന്നു കരിയിലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം. എന്തോ ഒന്ന് അതിഭയങ്കരമായ വേഗത്തില്‍ എന്‍റെയടുത്തേക്ക് ഓടി വരുന്നു. ഞാന്‍ അനങ്ങാതെ നിന്നു ചെവി വട്ടം പിടിച്ചു. അല്ല, വെറുതെ തോന്നുന്നതല്ല. ഒന്നു അനങ്ങുന്നതിനു മുന്‍പേ ഒരു വലിയ പട്ടി എന്‍റെ മുന്‍പിലെത്തി നിന്നു. ശ്വാസമെടുക്കാന്‍ പോലും എനിക്ക് പറ്റുന്നില്ല. കുറ്റാകൂരിരുട്ടിലും ആ ജന്തുവിന്‍റെ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു. നാവുകള്‍ വെളിയിലേക്ക് നീട്ടിയിട്ടുണ്ട്. വെള്ളമാണൊ ചോരയാണൊ നാവിലൂടെ ഇറ്റിറ്റ് വീഴുന്നതെന്നെനിക്കു മനസ്സിലായില്ല. ഒരു പശുവിന്‍റെ അത്ര വലിപ്പമുണ്ടതിന്. അത്ര വലിയൊരുപട്ടിയെ ഞാന്‍ എന്‍റെ ജീവിതത്തിലാദ്യമായാണു കാണുന്നത്. ആ ജന്തു പതിയെ മുരളാന്‍ തുടങ്ങി. മുന്‍കാലിലൊന്നുയര്‍ത്തി നിലത്തു മാന്തി. എന്‍റെ ദേഹത്തേക്ക് ചാടാനൊരുങ്ങുകയാണെന്നെനിക്ക് മനസ്സിലായി. ഞാന്‍ കൈയില്‍ ആഞ്ഞു നുള്ളി. അല്ല സ്വപ്നമല്ല, വേദനിക്കുന്നുണ്ട്. ഞാന്‍ പതിയെ ഇടതു കാല്‍ ഒരു സ്റ്റെപ്പ് പുറകോട്ട് വച്ചു. പട്ടി കൂടുതല്‍ ഉച്ചത്തില്‍ മുരണ്ടു.

പെട്ടെന്നെല്ലാം നിശ്ചലമായി. മഴയും കാറ്റും പിടിച്ചു കെട്ടിയതുപോലെ നിന്നു, മഴയൊ കാറ്റൊ തൊട്ടു മുന്‍പു വരെ ഉണ്ടായിരുന്നെന്ന് ഒരു തോന്നല്‍ പോലും ഉണ്ടാക്കാത്ത വിധം. എനിക്കുറക്കെ കരയണമെന്നു തോന്നി. തൊണ്ടയില്‍ ആരൊ കുത്തിപ്പിടിച്ച പോലെ, ശബ്ദം പുറത്തേക്ക് ഒട്ടും വരുന്നില്ല. ഞാന്‍ ചുറ്റും നോക്കി. റബ്ബര്‍ തോട്ടങ്ങളില്‍ മുഴുവന്‍ കുറെ രൂപങ്ങള്‍. ആരുടെയും മുഖം വ്യക്തമല്ല. എല്ലാവരും ഒഴുകി നടക്കുന്നതുപോലെ. മാംസം കരിയുന്ന ഗന്ധം. ആത്മാക്കളാണൊ? മരിക്കാന്‍ പോകുന്നതിനു തൊട്ടു മുന്‍പ് അതറിയാന്‍ പറ്റുമെന്നു കേട്ടിട്ടുണ്ട്. ഞാന്‍ മരിക്കാന്‍ പോവുകയാണൊ? നായ് മുരണ്ടു കൊണ്ട് എന്‍റെയടുത്തേക്ക് പതിയെ നടന്നടുക്കാന്‍ തുടങ്ങി.

പെട്ടെന്നെന്തൊ പാഞ്ഞുവന്ന് എന്‍റെ കഴുത്തില്‍ കുത്തിയിറങ്ങി. വേദനകൊണ്ടു ഞാന്‍ പുളഞ്ഞു. കരയാനൊ ഒന്നനങ്ങാനൊ എനിക്കു പറ്റുന്നില്ല. ഞാന്‍ നിലത്തിരുന്നു പോയി. കാലും കൈകളും കടുകടെ കഴച്ചു. തൊണ്ടയാകെ വറ്റി വരണ്ടു. പതുക്കെ കണ്ണുകളടഞ്ഞപ്പോള്‍ എന്‍റെ തലയുടെ നേരെ മുകളില്‍ ആ വലിയ നായുടെ പല്ലുകളെനിക്കു കാണാമയിരുന്നു.

------------------------------------------------------------------------------------

ശക്തിയായി വെളിച്ചമടിച്ചപ്പോളാണ്‌ ഞാന്‍ വീണ്ടും കണ്ണു തുറന്നത്‌. നേരം വെളുത്തൊ. ഞാന്‍ ചുറ്റും നോക്കി. ഇല്ല, എന്‍റെ മുന്‍പിലൊഴിച്ചു ബാക്കി എല്ലായിടത്തും കുറ്റാകൂരിരുട്ടാണ്. ഞാന്‍ കൈതണ്ടയില്‍ നുള്ളി നോക്കി. ഇല്ല വേദനിക്കുന്നില്ല. സ്വപ്നമാണ്. അതെ സ്വപ്നം തന്നെ, ദേഹത്തൊന്നും മുറിവികളില്ല ഇപ്പോള്‍. സ്വപ്നം മുറിക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും കണ്ണുകളടച്ചു തുറന്നു. ഇല്ല വീണ്ടും പഴയതുപോലെ തന്നെ. മുന്‍പിലെ ശക്തിയായ പ്രകാശം കൊണ്ടെനിക്ക് മുന്‍പോട്ടു നോക്കാന്‍ പറ്റുന്നില്ല. ഞാന്‍ പതിയെ എണീറ്റു. കണ്ണുകള്‍ പാതിയടച്ച് മുന്നോട്ടു നോക്കിയപ്പോള്‍ പ്രകാശത്തിനു നടുവിലൊരു രൂപമുള്ളതുപോലെ എനിക്കു തോന്നി. മനുഷ്യനല്ല, എന്നാലൊരു മൃഗത്തിന്‍റെ രൂപവുമല്ല. സിനിമയിലൊക്കെ കണ്ടിട്ടുള്ള അന്യഗൃഹ ജീവിയെപ്പോലെ, രണ്ടാള്‍ പൊക്കമുണ്ടെന്നു തോന്നുന്നു.

ഞാന്‍ കൈതണ്ടയില്‍ വീണ്ടും ശക്തിയായി നുള്ളി. ഇല്ല വേദനിക്കുന്നില്ല.

"സ്വപ്നമല്ല, യാദാര്‍ഥ്യം തന്നെ. നീ മരിച്ചുകഴിഞ്ഞു"

മുന്‍പിലുള്ള രൂപം സ്ത്രീ ശബ്ദത്തില്‍ പറഞ്ഞു. ഞാനാകെ ഞെട്ടിത്തരിച്ചു പോയി.

"അല്ല സ്വപ്നമാണ്. ഞാനുറക്കെ പറഞ്ഞു. എനിക്കു വേദനിക്കുന്നില്ലല്ലൊ"

"മരണശേഷം വേദനകളൊന്നും ഉണ്ടാവുകയില്ല"

ഞാനാകെ തരിച്ചു നിന്നു. ഒന്നും മനസ്സിലാകുന്നില്ല.

"പറ്റില്ല, എനിക്കിപ്പോള്‍ മരിക്കേണ്ട."

"എന്താ നിനക്കിപ്പോള്‍ എന്തെങ്കിലും ചെയ്തു തീര്‍ക്കാനുണ്ടായിരുന്നൊ?"

"ഉണ്ട് ഉണ്ട്, എന്‍റെ വീട്ടുകാര്‍ക്ക് ഒരു നല്ല വീടു വയ്ക്കണം, അനിയത്തിയുടെ കല്യാണം ഭംഗിയായി നടത്തണം"

"ശരി നിനക്കു ഞാനതിനു കൂടെ സമയം തരാം, സ്വാര്‍ത്ഥതയല്ലാത്തതുകൊണ്ടു മാത്രം"

"ഹ ഹ" ഞാനുറക്കെ ചിരിച്ചു.

"നീ എന്തിനാണ്‌ ചിരിക്കുന്നത്?"

"ഇപ്പോളെനിക്കു മനസ്സിലായി, എന്നെ ആരൊ പറ്റിക്കുകയാണ്‌. മരിച്ചു കഴിഞ്ഞാല്‍ ഇതൊന്നും ചെയ്യാന്‍ പറ്റില്ല"

"ഹ ഹ. അതൊക്കെ നിങ്ങള്‍ മനുഷ്യര്‍ കരുതിയിരിക്കുന്ന ഓരൊ കാര്യങ്ങളല്ലെ. മരിച്ചു കഴിഞ്ഞാല്‍ ചിലര്‍ക്കൊക്കെ ചെയ്ത് തീര്‍ക്കാന്‍ സമയം ഞങ്ങള്‍ കൊടുക്കാറുണ്ട്. നിന്‍റെ കൂടെയുള്ള മൂന്നുപേര്‍ ശരിക്ക് മരിച്ചവരാണ്‌. പക്ഷെ നിങ്ങള്‍ക്കതറിയാന്‍ കഴിയില്ല. പക്ഷെ നിനക്കിനി അതു മനസ്സിലാകും."

ഞാന്‍ സ്തബ്ദനായി നിന്നപ്പോള്‍ ആ രൂപം തുടര്‍ന്നു.

"നിനക്കും ഞാന്‍ കുറച്ചു സമയം തരാം, എല്ലാം ചെയ്തു തീര്‍ക്കാന്‍?"

"ആരാണ്, നിങ്ങള്‍ ആരാണ്?" എന്‍റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. 

"ഭൂരിഭാഗം മനുഷ്യരും എന്നെ ദൈവമെന്നു വിളിക്കുന്നു. ഈ അടുത്ത കാലത്ത് ചിലര്‍ ഞാന്‍ ഏലിയന്സ് ആണെന്നും പറയുന്നുണ്ട്. പക്ഷെ നിനക്കു കുറച്ചു സമയമെ ഉണ്ടാകു, വളരെ കുറച്ചു സമയം"

"എന്താ ഞാനിപ്പോള്‍ മരിക്കാന്‍ കാരണം? എന്‍റെ ആയുസ്സെത്തിയൊ?"

"ഹേയ്, അങ്ങനെ ആര്‍ക്കും പ്രത്യേകിച്ചു ആയുസ്സൊന്നുമില്ല. ഇതുപോലെ കറുകറുത്ത വെള്ളിയാഴ്ചകളില്‍ ഈ സമയത്ത് നടക്കുന്നവര്‍ക്ക് മരിക്കാനുള്ള സാധ്യത കൂടുതലാണ്‌"

ഞാന്‍ അമ്മ പറഞ്ഞതോര്‍ത്തു. കാര്‍ന്നോന്മാര്‍ പറയാറുള്ളതോര്‍ത്തു. ധിക്കരിക്കാതെ ഇരുന്നിരുന്നെങ്കില്‍. എനിക്കു ഉറക്കെ ഉറക്കെ കരയണമെന്നു തോന്നി.

"കാവിലമ്മയാണൊ"

"ഹ ഹ, നിനക്കങ്ങനെ വേണമെങ്കില്‍ കരുതാം. എന്താ നിനക്കങ്ങിനെ കുറച്ചു സമയം കൂടി വേണമൊ, വേഗം പറയൂ. എന്‍റെ നായ വേറെ ഒരാളെക്കൂടി കണ്ടെത്തിക്കഴിഞ്ഞു. എനിക്കുടനെ അവിടെ എത്തണം"

ഞാന്‍ ആലോചിച്ചു. 

"ടെക്നൊപാര്‍ക്കിലെ ജോലിയുടെ ശബളം കൊണ്ടാണെങ്കില്‍ സമയമെടുക്കും. എങ്കില്‍ എനിക്ക് ദുബായിലെ ആ ജോലി ശരിയാക്കി തരാമൊ"

"ശരി, നാളെ ആ കമ്പനിയില്‍ നിന്നും സെലക്ട് ചെയ്തതായി നിനക്ക് മെയില്‍ വരും"

"ഉം..."

"ഓര്‍ത്തോളു, വളരെക്കുറച്ചു സമയം എല്ലാത്തിനും. നീ മരിച്ചതാണെന്ന് ആര്‍ക്കും അതുവരെ മനസ്സിലാകില്ല. എല്ലാം കഴിയുമ്പോള്‍ ഒരോര്‍മ്മ പോലും ബാക്കി വയ്ക്കാതെ നീ ഭൂമിയില്‍ നിന്നു മാഞ്ഞു പോകും"

"ഇനി വേറെ ജന്മമുണ്ടൊ?"

"ഹ ഹ, ഇല്ല. അതൊക്കെ നിങ്ങളുടെ വെറും ചിന്തകള്‍ മാത്രം. ശരി, നീ തുടങ്ങിക്കോളൂ, തീര്‍ക്കാന്‍ വച്ചിരുന്നതെല്ലാം"

പ്രകാശം മറഞ്ഞു. നഷ്ടപ്പെട്ട എന്‍റെ ബാഗും കുടയും അവിടെ ഇരിക്കുന്നു. ഞാനതു കൈയിലെടുത്തു. മഴ വീണ്ടും പെയ്തു തുടങ്ങി. ഞാന്‍ വീട്ടിലേക്ക് നടന്നു.

-----------------------------------------------------------------------------------

ബെല്ലടിച്ചപ്പോളെ അകത്തനക്കം കേട്ടു. അമ്മയും അച്ഛനും ഉറങ്ങിക്കാണില്ല. അമ്മ വന്നു വാതില്‍ തുറന്നു.

"നിന്നോടു ഈ രാത്രിയില്‍ വരേണ്ട എന്നു പറഞ്ഞതല്ലെ, ഇപ്പോള്‍ കണ്ടില്ലെ, എത്ര സമയമായെന്ന്"

"സാരമില്ലമ്മെ, ഞാന്‍ വന്നില്ലെ"

"മഴ നനഞ്ഞൊ നീ?"

"ഇല്ല. ഒരു മുണ്ടെടുക്കമ്മെ" ഞാന്‍ ബാഗ് മേശയില്‍ വച്ചിട്ട് കുട നിവര്‍ത്തി വച്ചു.

"നിങ്ങളുറങ്ങിയില്ലായിരുന്നൊ അച്ഛാ?"

"നീ വരാതെ എങ്ങനെ ഉറക്കം വരാനാ"

എനിക്കു ശരിക്കും വിഷമം വന്നു. 

ഡ്രെസ്സ് മാറി, കാലും മുഖവും കഴുകി ഞാന്‍ വന്നു.

"ഇന്‍റെര്‍വ്യൂ റിസല്‍റ്റ് വന്നൊ?"

"ഏത്?"

"ദുബായിലെ കമ്പനിയുടെ"

"ഇല്ല". നാളെവരുമെന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു. "ശരി ഞാന്‍ പോയി കിടക്കട്ടെ, നാളെ ഉച്ചയാകുമ്പോള്‍ വിളിച്ചാല്‍ മതി.

"ഉം ശരി ശരി"

ഞാന്‍ റൂമിലേക്ക് പോയി. ബെഡ്ഡൊക്കെ നല്ല വൃത്തിയായി വിരിച്ചിരിക്കുന്നു. എനിക്കു പിന്നെയും വിഷമമായി. ഞാന്‍ നിവര്‍ന്നു കിടന്നു. നാളെ ഓഫര്‍ വരും. തിങ്കളാഴ്ച പേപ്പര്‍ ഇടണം, റിസൈന്‍ ചെയ്യാന്‍.

എല്ലാം മനസ്സിലുറപ്പിച്ചു ഞാന്‍ കണ്ണുകളടച്ചു. ഉറക്കമെന്‍റെ കണ്‍പോളകളെ തഴുകാന്‍ തുടങ്ങിയപ്പോള്‍ ആ കറുത്ത വെള്ളിയാഴ്ചയുടെ രാത്രി അവസാനിക്കാന്‍ തുടങ്ങിയിരുന്നു. പുറത്തു മഴ കനത്തുകൊണ്ടിരുന്നു.