Friday, October 24, 2014

അര്‍ദ്ധവിരാമം

പതിവുപോലെ പാഴ്സല്‍ വന്ന് അത്താഴം കഴിഞ്ഞപ്പോഴേക്കും രാത്രി പതിനൊന്നു മണി കഴിഞ്ഞു. സഹമുറിയന്‍ വാര്‍ഷികാവധിക്കു നാട്ടില്‍ പോയതിനു ശേഷം ഒരുവിധം എല്ലാ ദിവസവും ഇതു തന്നെയാണ്‌ അത്താഴ സമയം. വൈകുന്നേരം ഓഫീസില്‍ നിന്നു വന്നതിനു ശേഷം വീട്ടില്‍ വിളിക്കല്‍ കഴിഞ്ഞാല്‍ പിന്നെ ടെലിവിഷനു മുന്‍പിലിരുന്ന് സമയം പോകുന്നതെ അറിയില്ല. കൂടുതല്‍ റേറ്റിംഗും മറ്റും കിട്ടാന്‍ ചാനലുകാരുടെ മത്സരം ജീവിതത്തിന്‍റെ നല്ലൊരു സമയം തന്നെ ഊറ്റിയെടുക്കുന്നു. ദുബായിലെ ഈ തിരക്കുള്ള ജീവിതത്തിനിടയില്‍ ഞാന്‍ ഈ ഫ്ലാറ്റില്‍ തികച്ചും ഒറ്റക്ക്, എന്തെങ്കിലും ആപത്തു വന്നാല്‍പ്പോലും ഒരു മനുഷ്യനും അറിയില്ല. മരിച്ചു കിടന്നാല്‍ പോലും മിനിമം ഒന്നു രണ്ടു ദിവസം പോലും ആരും അറിയില്ല, ജയിലുകളില്‍ പോലും ചിലപ്പോള്‍ ഈ ഏകാന്തത ഉണ്ടാവില്ലായിരിക്കും.

ചിന്തകള്‍ കാടു കയറി പിന്നെയും സമയം പോയി. പാഴ്സലില്‍ മിച്ചം വന്നത് അടുക്കളയിലെ വേസ്റ്റ്ബിന്നിലിടാന്‍ വേണ്ടി അടുക്കള വാതില്‍ തുറന്നപ്പോളെ ഒരു മനംമടുപ്പിക്കുന്ന മണമടിച്ചു. 3-4 ദിവസത്തെ പാഴ്സല്‍ വേസ്റ്റ് അതുപോലെ കിടക്കുന്നതിന്‍റെയാണ്. ഇന്നു തന്നെ ഇതു കൊണ്ടുപോയി ഗാര്‍ബേജ് റൂമില്‍ ഇട്ടില്ലെങ്കില്‍ പിന്നെ ആകെ ചീഞ്ഞു നാറും.

ഗാര്‍ബേജ് റൂം ഫ്ലാറ്റിന്‍റെ ഒരു മൂലയിലാണ്. നീളമുള്ള ഇടനാഴിയില്‍ ഒരല്പം വെളിച്ചം പോലുമില്ല, ഒരു മനുഷ്യനെപ്പോലും കാണാനുമില്ല. വേസ്റ്റിന്‍റെ മനംമടുപ്പിക്കുന്ന രൂക്ഷ ഗന്ധം എന്നെ ഗാര്‍ബേജ് റൂമിലേക്ക് ആഞ്ഞു നടത്തിച്ചു.

ഗാര്‍ബേജിന്‍റെ മണം പുറത്തു പോകാതിരിക്കാനാകും, നല്ല ബലം പ്രയോഗിച്ചാലെ അതിന്‍റെ വാതില്‍ തുറക്കുകയുള്ളു. ജനാലയും ലൈറ്റും ഒന്നുമില്ലാത്ത ഒരു ഇടുങ്ങിയ റൂം, ഒരു വശത്ത് വേസ്റ്റ് പുറത്തേക്കു തള്ളാനുള്ള ഒരു ഓപ്പണര്‍ ഉണ്ട്. പക്ഷെ പലരും വേസ്റ്റ് റൂമിലിട്ടിട്ട് പോകാറേയുള്ളു. ഞാനെന്തായാലും വേസ്റ്റ് ഓപ്പണര്‍ തുറന്ന് പുറത്തേക്കിട്ടു. ആ സമയത്തിനുള്ളില്‍ തന്നെ ശ്വാസം മുട്ടുന്ന ഫീല്‍. റൂമില്‍ കുറച്ചു നേരം നിന്നാല്‍ തന്നെ ശ്വാസം മുട്ടി മരിച്ചു പോകുമെന്നു തോന്നുന്നു.

എത്രയും വേഗം അവിടെ നിന്നു പുറത്തിറങ്ങാന്‍ വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍ മനസ്സില്‍ ഐസ് വച്ചതുപോലെ, വാതില്‍ തുറക്കാന്‍ പറ്റുന്നില്ല. എത്ര ശക്തിയായിട്ട് വലിച്ചിട്ടും തുറക്കാന്‍ പറ്റുന്നില്ല. മണമടിക്കാതിരിക്കാന്‍ ശ്വാസം പിടിച്ചതുകൊണ്ട്‌ ശരിക്കും വീര്‍പ്പുമുട്ടി. ഗാര്‍ബേജ് റൂമില്‍ ഓക്സിജന്‍ ഇല്ലെന്നു തോന്നല്‍ അല്ലെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ എനിക്ക് മനസ്സിലായി.

ചീഞ്ഞ ഫുഡിന്‍റെ മനംമടുപ്പിക്കുന്ന രൂക്ഷ ഗന്ധം എന്നെ കൂടുതല്‍ തളര്‍ത്താന്‍ തുടങ്ങി. വീണ്ടും വാതില്‍ തുറക്കാന്‍ ഞാനൊരു വിഫല ശ്രമം നടത്തി. ദൈവമെ ഇങ്ങനെ മരിക്കാനാണൊ എന്‍റെ വിധി. ഒരു നിമിഷംകൊണ്ട് ജീവിതത്തില്‍ നിന്നും മരണത്തിന്‍റെ വക്കിലെത്തിയതുപോലെ. എന്നെ വിയര്‍ത്തു കുളിക്കാന്‍ തുടങ്ങി. തൊണ്ടായാകെ വറ്റി വരണ്ടു. ഓപ്പണര്‍ തുറന്നു നോക്കി, വെളിച്ചത്തിന്‍റെ ഒരു നാമ്പുപോലും കാണുന്നില്ല.

അമ്മയെയും അച്ഛനെയേയും സഹോദരങ്ങളെയും ഓര്‍മ്മ വന്നു. അവരെ ഇനി കാണാന്‍ പറ്റില്ലെ എനിക്കെന്ന ചിന്ത എന്നെക്കൂടുതല്‍ തളര്‍ത്തിക്കൊണ്ടിരുന്നു. എല്ലാ ഭിത്തിയിലും കൈ കൊണ്ട് ഞാന്‍ പരതിനോക്കി, ഇല്ല ഒരു ചെറിയ സുഷിരം പോലുമില്ല.

മൊബൈല്‍ എടുത്തിരുന്നെങ്കില്‍. കാലുകള്‍ തളരാന്‍ തുടങ്ങി. തല കറങ്ങുന്നതുപോലെ, ഞാന്‍ പതിയെ തറയില്‍ ഇരുന്നു. കാലില്‍ എന്തോ കടിച്ചതുപോലെ, എലിയാണെന്നു തോന്നുന്നു. പ്രതികരിക്കാന്‍ പറ്റുന്നില്ല.

വാതില്‍ തട്ടി നോക്കി. ഇല്ല ആരും കേള്‍ക്കുന്നില്ല. നിലവിളിച്ചിട്ടും പ്രയോജനം ഉണ്ടെന്നു തോന്നണില്ല. വീക്കെന്‍റായതു കൊണ്ട് ആരും ഇന്നിനി ഈ വഴിക്കു വരുമെന്നു തോന്നണില്ല. ഇനി നാളെ ഉച്ചെയെങ്കിലും ആകേണ്ടി വരും. അതുവരെ ഞാന്‍ ജീവിചിരിക്കുമെന്ന് തോന്നുന്നില്ല.

നഷ്ടപ്പെടാന്‍ പോകുന്ന ദിവസങ്ങളും സ്വപ്നങ്ങള്‍ക്കും ഇങ്ങനെയൊരവസാനം, എനിക്കു ചിന്തിക്കാന്‍ പറ്റുന്നില്ല. വെറുതെ കളഞ്ഞ ദിവസങ്ങളും മടി പിടിച്ചിരുന്ന സമയങ്ങളും ഓര്‍ത്തു കുറ്റബോധം കൊണ്ടെന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ശ്വാസം നിന്നുപോകുന്നതുപോലെ, മരിക്കാന്‍ ഞാന്‍ തയ്യാറെടുത്തു. ഇനി പുതിയ സ്ഥലം, നരകമെന്നൊ സ്വര്‍ഗ്ഗമെന്നൊ അങ്ങനെയെന്തൊ, മരണം കഴിഞ്ഞെന്തു സംഭവിക്കുമെന്നറിയാനുള്ള ആകാംഷയില്‍ മരണത്തെ ഞാന്‍ ഇഷ്ടെപ്പെടാന്‍ ശ്രമിച്ചു, അതിനെ നേരിടാന്‍ ഞാന്‍ മനസ്സു കൊണ്ട് തയ്യാറെടുത്തു.

ചെയ്ത എല്ലാ തെറ്റുകള്‍ക്കും ദൈവങ്ങളോടു ക്ഷമ പറഞ്ഞു പ്രാര്‍ത്ഥിച്ചു.  എലി റൂമിനു ചുറ്റും ഓടിക്കൊണ്ടിരുന്നു, ഒരിക്കലവന്‍ കാലില്‍ വന്നു കടിച്ചുപ്പോളാണ്‌ കാലു നിവര്‍ത്തിയത്. കാലു ശ്ക്തിയായി വാതിലില്‍ ഇടിച്ചപ്പോളാണ്‌ ശ്രദ്ധിച്ചത്, വാതിലിനൊരു ഇളക്കം. വെളിച്ചത്തിന്‍റെ ഒരു നാമ്പ് ഒരു നിമിഷത്തേക്ക് ഗാര്‍ബേജ് റൂമിലേക്ക് അരിച്ചിറങ്ങി. ഞാന്‍ പ്രതീക്ഷയോടെ നെഞ്ചിടിപ്പോടെ വാതിലില്‍ ശക്തിയായി തള്ളി, വാതില്‍ പതിയെ തുറന്നു വന്നു.

"ഹൊ, ഇതു പുറത്തേക്കായിരുന്നൊ തുറക്കേണ്ടിയിരുന്നത്?"

കുറച്ചു മുന്‍പ് അല്പം കൂടെ ശക്തിയായി തട്ടിയിരുന്നെങ്കില്‍ ഇത്ര നേരം ടെന്‍ഷന്‍ അടിക്കേണ്ടിയിരുന്നില്ല. ഇത്ര നേരം വാതില്‍ വലിച്ചു തുറക്കാന്‍ മാത്രമാണൊ ഞാന്‍ ശ്രമിച്ചതെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നുണ്ടായില്ല.മരണത്തിന്‍റെ മുഖത്തില്‍ നിന്നും ജീവിതത്തിലേക്ക്.

ഞാന്‍ റൂമിലേക്ക് ഓടി, വാതില്‍ അടച്ച് ടിവിയുടെ മുന്‍പില്‍ ഇരിക്കുമ്പോളും എന്‍റെ കിതപ്പു മാറിയിരുന്നില്ല.

ചിരിക്കും തളികയുടെ സമയം. ജഗതിയുടെ ഒരു തമാശയില്‍ ഞാന്‍ വീണ്ടുമെല്ലാം മറന്നു ചിരിക്കുമ്പോള്‍ പിന്നെയും ടിവിയുടെ മുന്‍പിലിരുന്നു സമയം കളയുന്നതിനെക്കുറിച്ച് അല്പം മുന്‍പ് ഉണ്ടായ കുറ്റബോധം എന്‍റെ മനസ്സിലല്‍പം പോലുമുണ്ടായിരുന്നില്ല.

1 comment:

Sathees Makkoth said...

കുറച്ചു സമയം ഉണ്ടായ പരിഭ്രാന്തി വ്യക്തമായി ചിത്രീകരിക്കാൻ കഴിഞ്ഞു.