Sunday, June 30, 2013

ബോഡിബില്‍ഡര്‍

"അളിയാ സലീഷേ...നീ ഏതു ജിമ്മിലാടാ പോകുന്നത്?"

"ഇതു ചോദിച്ചതിന്‌ നീ  എന്തിനാ ഇങ്ങനെ തുറിച്ചുനോക്കുന്നത്? ഈ പ്രാവശ്യം ഞാന്‍ കട്ട സീരിയസ്സാണെടാ..."

"എടാ, എന്തിനാ വെറുതെ നമ്പറടിക്കുന്നത്..നീ എങ്ങും വരില്ല...ഇനി അഥവ വന്നാല്‍ തന്നെ ഒരാഴ്ച മാക്സിമം...നീ നിര്‍ത്തുന്നത് പ്രശ്നമല്ല..ബട്ട് കൂടെ വരുന്നവരെക്കൂടി മടിപിടിപ്പിക്കില്ലെ...? ഞാനെങ്കിലും മര്യാദയ്ക്ക് പൊയ്ക്കോട്ടെ.."

"സലീഷെ നീ അങ്ങനെ പറയല്ലെ...വീട്ടില്‍ ചെറുതായി കല്യാണത്തിന്റെ കാര്യമൊക്കെ പറഞ്ഞുതുടങ്ങി..അപ്പോള്‍ അതിനുമുന്‍പൊന്നു ബോഡിബില്‍ഡ് ചെയ്തേക്കാം..
ഓള്‍റെഡി സ്മാര്‍ട്ട് ആന്‍ഡ് ഹാന്റ്സം ആയ ഞാനിനി സിക്സ് പാക്ക് കൂടെ ആയാല്‍ കിടു ആകില്ലെ അളിയാ..."

"ഡാ ഡാ..നിര്‍ത്ത്...നിന്നെ ഞാന്‍ കൊണ്ടുപോകാം...ഇതിലുംഭേദം അതാണ്. ഞാന്‍ കാര്യവട്ടത്തുള്ള LNCPയില്‍ ആണു പോകുന്നത്. അവിടുത്തെ ഇന്‍സ്ട്രക്ടര്‍ കിടിലമാണ്. അങ്ങേരു നന്നായി പറഞ്ഞു തരും. അല്പം സ്ട്രിക്ട് ആണെന്നെ ഉള്ളൂ"

"ഉം...അതാടാ നല്ലത്..എങ്കിലെ നന്നായി ഡെവലപ് ആകൂ.."

"ഉവ്വ..ഉവ്വ...അവസാനം അങ്ങേരവിടുന്നു റിസൈന്‍ ചെയ്ത് പോകാതിരുന്നാല്‍ കൊള്ളാം..."

"പോടാ....."

"എന്താടാ രണ്ടും കൂടെ ഇവിടെ നിന്നൊരു രഹസ്യം"

"ഒന്നുമില്ലെടാ രഞ്ജിത്തെ, ഇവന്‍ ജിമ്മില്‍ വരുന്ന കാര്യം പറയുകയായിരുന്നു."

"ആരു ഇവനൊ, ഹ ഹ ഹ...."

"എന്തിനാടാ തെണ്ടി ചിരിക്കുന്നത്?"

"ഒന്നുമില്ലളിയാ, ഞാന്‍ ഡമ്പല്‍സിന്‍റെ കാര്യമോര്‍ത്ത് ചിരിച്ചതാ"

"എന്നാല്‍ പിന്നെ ബഞ്ച് പ്രസ്സിന്‍റെയും ട്രെഡ് മില്ലിന്‍റെയും കാര്യമോര്‍ത്തുകൂടെ ചിരിക്കെടാ.."

"ശരി ശരി, വൈകുന്നേരം ജോലി കഴിഞ്ഞ് ഒരു അഞ്ചരയാകുമ്പോള്‍ നമുക്കിറങ്ങാം..ഇന്നു തന്നെ പോയി ജോയിന്‍ ചെയ്യാം..."

"ഓകെ അളിയാ...അപ്പോള്‍ അഞ്ചരയ്ക്ക് കാണാം. കുറച്ച് പണി കൂടെ തീരാനുണ്ട്...."

ഇന്നലെ കണ്ണാടിക്കു മുന്‍പില്‍ ഷര്‍ട്ടില്ലാതെ നിന്നപ്പോളാണ്‌ ആകെ ഡെസ്പായത്. അമീറും സല്‍മാനും എന്തിനു തെണ്ടി രാജപ്പന്‍ വരെ ഇപ്പോള്‍ സിക്സ് പാക്കല്ലെ. ഇപ്പോളത്തെ പെണ്‍പില്ലേരാണെല്‍ എല്ലാം ഇവന്മാരുടെ പുറകെ അല്ലേ. ഇപ്പോളത്തെ 55 കിലോയില്‍ നിന്നും
ഒരു 68 കിലോ എങ്കിലും എത്തിക്കണം. അല്ലെങ്കില്‍ കല്യാണ മാര്‍ക്കറ്റില്‍ തീരെ വിലയുണ്ടാകില്ല. അഞ്ചരയ്ക്ക് തന്നെ ഇറങ്ങാന്‍ വേഗം പണിതീര്‍ത്തേക്കാം.

ടെക്നൊപാര്‍ക്കില്‍ വര്‍ക്ക് ചെയ്തോണ്ടിരിക്കുമ്പോള്‍ ഇതു മൂന്നാമത്തെ തവണയാണ്‌ ഞാന്‍ ജിമ്മില്‍ പോകാന്‍ തീരുമാനിക്കുന്നത്. ഇതിനു മുന്‍പ് രണ്ട്തവണ പോയി. രണ്ട്തവണയും തിരുവനന്തപുരത്തെ ഫേമസ് ജിമ്മില്‍ പോയി ഒരുമാസത്തെ കാശും ഡെപ്പോസിറ്റും ഒക്കെ കൊടുത്ത് ജോയിന്‍ ചെയ്തതാണ്. ആദ്യത്തെ ദിവസമൊക്കെയ് വന്‍ഡെമോയും ആവേശവുമൊക്കെയായിരുന്നു. രാവിലെപോയി ജിമ്മൊക്കെ കഴിഞ്ഞു വന്ന് വൈകുന്നേരം പതിയെ വേദന തുടങ്ങിയതോടെ കളി മാറി. അടുത്ത ദിവസം ജിബിനും സുനിലും ഷൈംസുമൊക്കെ വന്ന് ജിമ്മില്‍ പോകാന്‍ വിളിച്ചപ്പോള്‍ രാവിലെ ഓഫീസില്‍ നേരത്തെപോകണം, ഞാന്‍ ചെല്ലാതെ പ്രൊഡക്ഷന്‍ റിലീസ് പോകില്ല എന്നൊക്കെ പറഞ്ഞു അവന്മാരെ വിശ്വസിപ്പിച്ചു.

പിന്നെയും ഒന്നുരണ്ട് ദിവസം അവന്മാരെല്ലാംകൂടെ വന്ന് പൊക്കിക്കൊണ്ട്പോയി. ദോഷം പറയരുതല്ലൊ ഒരാഴ്ചകൊണ്ട് മര്യാദയ്ക്ക് ജിമ്മില്‍ പൊയ്ക്കോണ്ടിരുന്ന അവന്മാരുടെ ജിമ്മില്‍ പോക്കും കൂടെ ഞാന്‍ നിര്‍ത്തി. ആ കഥ അറിയാവുന്നതുകൊണ്ടാവും സലീഷ് രാവിലെ കലിപ്പിച്ചത്. എന്തായാലും ഈ തവണ കട്ട സീരിയസ്സാകാന്‍ മനസ്സിലുറപ്പിച്ച് കൊണ്ട് ഊണ്‌ കഴിഞ്ഞു പതിവായുള്ള കത്തിയടി മാറ്റിവച്ച് ഞാന്‍ പണിതുടങ്ങി. വൈകുന്നേരം കറക്ട് അഞ്ചരയ്ക്ക് തന്നെ ഇറങ്ങി.

ഇവനെതെവിടെ അഞ്ചരയ്ക്കിറങ്ങാമെന്നു പറഞ്ഞതാണല്ലൊ. ഒന്നു വിളിച്ചു നോക്കാം.

"ഹലൊ അളിയാ, ഇറങ്ങിയില്ലെ"

"എന്താടാ ഇന്നു വര്‍ക്കാണെന്ന് പറഞ്ഞ് പഞ്ചാര അടിക്കാനൊന്നും ഇരുന്നില്ലെ"

"പോടാ പോടാ, ഞാന്‍ അതിനു ചൊറിയനല്ല. പറഞ്ഞാല്‍ കറക്ട് സമയത്ത് വരും. നീ വേഗമിറങ്ങ്, എനിക്കെന്‍റെ ഗുരുനാഥനെ കാണാന്‍ തിടുക്കമായി"

"ഗുരുനാഥനൊ? അങ്ങേരു നിന്നെ ഡമ്പല്‍സിനെറിഞ്ഞു കൊല്ലും ഈ കണക്കിനു പോയാല്‍. ശരി ഞാനിപ്പോള്‍ ഇറങ്ങാം നീ അവിടെ വെയ്റ്റ് ചെയ്യ്"

"ഓകെ ഓകെ, വേഗം ഇറങ്ങ്"

പത്ത് മിനിട്ട് കഴിഞ്ഞപ്പോളേക്കും സലീഷെത്തി.

"എന്തുവാടാ ഇത്, പത്ത് മിനിട്ടായി"

"ഈ ആവേശമൊക്കെ ഡമ്പല്‍സ് എടുക്കുമ്പോളും കണ്ടാല്‍ മതി"

"നീ കണ്ടോ മോനെ..."

"ശരി ശരി, നീ ബൈക്കെടുത്ത് എന്നെ ഫോളൊ ചെയ്യ്"

"ഫോളൊ ചെയ്യാന്‍ നീ ആര്, ശ്രീബുദ്ധനൊ"

"ചളു അടിക്കാതെ വാടാ"

പത്ത് മിനിട്ട് ഡ്രൈവ് ചെയ്ത് ഞങ്ങള്‍ കാര്യട്ടത്തുള്ള LNCPയുടെ ക്യാമ്പസില്‍ എത്തി. ഗേയ്റ്റില്‍ രജിസ്റ്ററില്‍ പേരെഴുതി നേരെ ജിമ്മിലേക്ക് പോയി. പല പ്രായത്തിലുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഷട്ടിലും ബാസ്കറ്റ് ബോളും ഫുട്ബോളുമൊക്കെ അതാത് കോര്‍ട്ടുകളില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. ഫുട്ബോള്‍ ഗ്രൌണ്ടിനു സൈഡിലൂടെ ബൈക്കൊടിച്ച് ഞങ്ങളിരുവരും ജിമ്മിന്‍റെ മുന്‍പിലെത്തി അവിടെ പാര്‍ക്ക് ചെയ്തു.

"അളിയാ മുട്ടന്‍ ഗ്രൌണ്ടാണല്ലൊ"

"ആ ഇവിടെ സന്തോഷ് ട്രോഫി ഒക്കെ കളിച്ചിട്ടുണ്ടെന്നാ പറയുന്നത്"

"വള്ളം കളിയൊ, പോടാ"

"എടാ അതു നെഹ്രു ട്രോഫി, ഇത് ഫുട്ബോള്‍. നല്ല GK ആണല്ലോടാ"

"സോറി അളിയാ, പെട്ടെന്ന് മാറിപ്പോയി. ആരോടും പറയല്ലെ"

"ഉം ഇല്ലളിയാ, ആരോടും പറയില്ല"

"സാറെവിടെ ചേട്ടാ" സലീഷ് വാച്മാന്‍ ചേട്ടനോട് ചോദിച്ചു.

"ഗ്രൌണ്ടിലാ, ഇപ്പോള്‍ വരും"

"ഓകെ"

"വാടാ,ഞാന്‍ നിന്നെ ജിം കാണിക്കാം"

"സാറിനെ കണ്ടിട്ട് കയറിയാല്‍ മതിയോടാ"

"കുഴപ്പമില്ല, നീ വാ"

ജിമ്മിനകം കയറി കണ്ടപ്പോള്‍ ഞാന്‍ അത്ര അങ്ങു ഹാപ്പിയായില്ല.

"അളിയാ, സാധനജംഗമ വസ്തുക്കളെല്ലാം കുറവാണെല്ലൊ"

"സാര്‍ കൂടുതല്‍ ഗ്രൌണ്ട് എക്സെര്‍സൈസ് ചെയ്യിക്കുന്നെടാ. പിന്നെ ഇവിടെ എല്ലാമുണ്ടല്ലൊ. എന്താ ഇല്ലാത്തത്?"

"അല്ലാ, എനിക്ക് ചെയ്യാന്‍ ഡമ്പല്‍സ് തികയാതെ വരുമൊ എന്നൊരു ഡൌട്ട്"

"തികയാതെ വന്നാല്‍ ഞാന്‍ നിനക്കു മേടിച്ചു തന്നോളാം. എന്‍റെ ദൈവമെ ഇതൊക്കെ എന്നുവരെ എന്നു കണ്ടാല്‍ മതി. ആ ദേ സാര്‍ വരുന്നുണ്ട്"

ഒരു ജിമ്മന്‍. കിടിലം, ഇങ്ങേരു വിചാരിച്ചാല്‍ എന്നെ സിക്സ് പാക്ക് ആക്കാന്‍ പറ്റും. സാറിനെ കണ്ടതും എനിക്ക് നല്ല മതിപ്പായി.

"ഗുഡ് ഈവനിംഗ് സാര്‍"

"ഗുഡ് ഈവനിംഗ്  സലീഷ്, എന്താ പതിവില്ലാതെ ഈ നേരത്ത്"

"സാര്‍ ഇതെന്‍റെ ഫ്രണ്ടാണ്. ഇവനും ജിമ്മില്‍ ചേരണമെന്ന്. സോ ജോയ്‌ന്‍ ചെയ്യാന്‍ വന്നതാ"

"ഗുഡ് ഗുഡ്, വരു മുകളിലെ ഓഫിസീലേക്ക് ഇരിക്കാം"

ഓഫിസില്‍ കയറിയ ഞങ്ങളോട് ഇരിക്കാന്‍ സാര്‍ പറഞ്ഞു. എന്നിട്ട് ജോയിനിംഗ് ഫോം എടുത്തു തന്നു.

"500 രൂപയാണ്‌ ഡെപ്പോസിറ്റ്, 300 മാസവരി"

"ശരി സാര്‍"

"എന്താ ജിമ്മില്‍ ചേരാന്‍ തീരുമാനിച്ചത്" സാര്‍ എന്നോടു ചോദിച്ചു.

"അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല സാര്‍, ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം എന്നാണല്ലൊ"

"വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നല്ലെ?"

ക്‌ര്‍ര്‍ര്‍, ഞാനാകെ കീറി. സലീഷാണെങ്കില്‍ ചിരി അമര്‍ത്താന്‍ പാടുപെടുന്നതു കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു, അവന്‍റെ കാലിനിട്ട് ഒന്നു ചവിട്ടി.

"അല്ല സാര്‍ ആക്ച്വലി, വീട്ടില്‍ കല്യാണാലോചന ഒക്കെ തുടങ്ങി. സൊ, ജിമ്മില്‍ വന്ന് കുറച്ചു ഫിറ്റായി കുറച്ചൂടെ വണ്ണം വയ്ക്കാമെന്ന് കരുതി"

"ഹ ഹ ഹ ഹ ഹ ഹ ഹ ഹ" സാര്‍ ചിരി തുടങ്ങി.

ഈ അലവലാതി എന്തിനാ ചിരിക്കുന്നത്. ഉടനെ സലീഷും ചിരി തുടങ്ങി. എടാ തെണ്ടി, നിന്നെ ഞാന്‍ കാണിച്ചു തരാമെടാ ദുഷ്ടാ. എന്‍റെ നോട്ടം കണ്ട്പ്പോള്‍ അവന്‍ ചിരി നിര്‍ത്തി. സാറപ്പോളും ചിരിച്ചോണ്ടിരിക്കുകയാണ്.

ഇയാള്‍ ഇന്നെന്‍റെ കൈ കൊണ്ട് മരിക്കും. ഞാന്‍ മനസ്സില്‍ പറഞ്ഞു.

"അതിനു കല്യാണം കഴിക്കുന്നതിനു ഈ വണ്ണമൊക്കെ മതിയെടൊ, അല്ലെങ്കിലും വണ്ണം വെക്കാന്‍ ജിമ്മില്‍ ചേരണമെന്നില്ല, നന്നായി ഫുഡ് കഴിച്ചാല്‍ മതി"

"അല്ല സാര്‍, ബോഡി ഒക്കെ ഫിറ്റായി സിക്സ് പാക്കൊക്കെ വച്ച്..."

"ഹ ഹ ഹ ഹ ഹ ഹ ഹ" രണ്ടുപേരും വീണ്ടും ചിരി തുടങ്ങി. ഈ തെണ്ടികളെക്കൊണ്ട് തോറ്റല്ലൊ. ഡാ സലീഷെ നിനക്കു ഞാന്‍ വച്ചിട്ടുണ്ടെടാ.

"ശരി നാളെ രാവിലെ മുതല്‍ പോരെ"

"ശരി സാര്‍"

ഞങ്ങളവിടുന്നു ഇറങ്ങി.

"ഡാ നീ ബാക്കിയുള്ളവനെക്കൂടെ നാറ്റിച്ചല്ലൊ, സാറിന്‍റെ അടുത്തു എനിക്കു നല്ലൊരു ഇമേജ് ഉണ്ടായിരുന്നതാ. അതും കളഞ്ഞു."

"അതു ഫുള്‍ പോകാതെ ഇരിക്കാനാകുമല്ലേടാ തെണ്ടി നീ ഇടയ്ക്കിടയ്ക്ക് അങ്ങേരുടെ ഒപ്പമിരുന്നു ചിരിച്ചത്"

"അതു പിന്നെ തമാശ കേട്ടാല്‍ ആരാ അളിയ ചിരിക്കാത്തത്?"

"ഉം ശരി ശരി, അപ്പോള്‍ നാളെ എപ്പോളാ?"

"നാളെ രാവിലെ 6 മണിക്ക് ഇവിടെ എത്തണം"

"6 മണിക്കൊ, 7 മുതല്‍ 8 വരെ പോരെ അളിയാ"

"ഓഹൊ, അപ്പോള്‍ ആരംഭശൂരത്വം ഒക്കെ കഴിഞ്ഞൊ"

"ഇല്ലളിയാ, നാളെ രാവിലെ ആറു മണിക്കു കാണാം"

"ശരി ശരി"

അന്നു വൈകുന്നേരം നെറ്റില്‍ യൂടുബെടുത്ത് കുറെ എക്സെര്‍സൈസ് ഒക്കെ നോക്കി. പിന്നെ ഫുഡ് കഴിച്ചു അലാറം സെറ്റ് ചെയ്തു വരാന്‍ പോകുന്ന സിക്സ് പാക്കും ജിമ്മിലെ ഡമ്പല്‍സ്സും സ്വപ്നം കണ്ട് ഞാനുറങ്ങി. രാവിലെ നിര്‍ത്താതെയുള്ള മൊബൈല്‍ റിംഗ് കേട്ടാണ്‌ ഉണര്‍ന്നത്. സമയം 5.55. ങ്ഹെ അലാറം അടിച്ചില്ലെ?

"ഹലൊ..."

"ഡാ നീ എണീറ്റില്ലെ ഇതുവരെ"

"എണീറ്റു അളിയാ, ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങുവായിരുന്നു.."

"ഉവ്വ ഉവ്വ, വേഗമെണീറ്റ് വാടാ"

"ദാ വരുന്നു"

വേഗം റെഡിയായി, ജിമ്മിലിടാന്‍ വേണ്ടി മേടിച്ച ഡ്രസ്സും ഷൂസ്സുമൊക്കെ ഇട്ടു ഞാന്‍ പെട്ടെന്നിറങ്ങി.

ഞങ്ങള്‍ ജിമ്മിലെത്തിയപ്പോളേക്കും സാറവിടെ ഉണ്ടായിരുന്നു. കുറെ ജിമ്മമാര്‍ പലതരം എക്സെര്‍സൈസ് ചെയ്തു ഡെമൊ കാണിക്കുന്നു. പാവങ്ങള്‍ 2-3 മാസം കഴിയുമ്പോള്‍ ഇവന്‍മാരൊക്കെ എന്തു ഡെമൊ കാണിക്കുമൊ. എനിക്ക് വല്ലാത്തൊരു ആത്മവിശ്വാസം തോന്നി. ഡമ്പല്‍സ് എടുക്കാനെനിക്ക് ധൃതിയായി.

"ഗ്രൌണ്ടിനു മൂന്നു വട്ടം ഓടിയിട്ട് വാ"

"സാര്‍, ഓടുവൊക്കെ വേണൊ? നമുക്ക് നേരിട്ട് ഡമ്പല്‍സ് എടുത്താലൊ?"

"വാംഅപ് മസ്റ്റാണ്. എന്നാലെ പ്രയോജനമുണ്ടാകു"

"ഓകെ സാര്‍. മൂന്നു റൌണ്ട് മതിയൊ?"

"ആ തത്കാലം അത്ര മതി"

ഇങ്ങേര്‍ക്കിതെന്താ, ശ്ശെ ഒരു പത്തു റൌണ്ടെങ്കിലും ഓടാമായിരുന്നു.

"അളിയാ അപ്പോള്‍ തുടങ്ങാം. നിനക്കു ചിലപ്പോള്‍ എന്‍റെ ഒപ്പം ഓടിയെത്താന്‍ കഴിഞ്ഞെന്ന് വരില്ല. നീ വിഷമിക്കരുതു കേട്ടൊടാ"

"എടാ ഇതതിന്‌ ഓട്ട മത്സരമല്ല, ജോഗ്ഗിംഗ് ആണ്."

"നീ എത്ര റൌണ്ട് ജോഗാറുണ്ടളിയാ?"

"മൂന്നു റൌണ്ടൊക്കെ കഷ്ടി"

"അയ്യെ"

"എന്തോന്ന് അയ്യെ, നീ ഒന്നു ഓടി കാണിക്ക്"

ഞങ്ങള്‍ പതുക്കെ ജോഗിംഗ് തുടങ്ങി. ഒരു കാല്‍ഭാഗമായപ്പോളേക്കും എനിക്ക് കാലിനടിയില്‍ നിന്ന് പുക വരുന്നതുപോലെ തോന്നി.

"കാവിലമ്മെ"

"എന്താടാ?"

"ഒന്നുമില്ലളിയാ, രാവിലത്തെ പ്രാര്‍ത്ഥനയാ"

പകുതി ദൂരമായപ്പോളേക്കും എന്‍റെ അടപ്പൂരി. ദൈവമെ ഞാനെങ്ങനെ മൂന്നു റൌണ്ടോടും. നടന്നും ഇരുന്നും നിരങ്ങിയുമൊക്കെ രണ്ട് റൌണ്ട് ഞാനോടി. അപ്പോളേക്ക് സലീഷ് മൂന്നു റൌണ്ടോടിക്കഴിഞ്ഞിരുന്നു. ഞാന്‍ ജിമ്മിനു മുന്‍പിലുള്ള ഒരു തെങ്ങില്‍ ചാരി നിന്നു.

"എന്താടാ മടുത്തൊ"

"ചെറുതായി അളിയാ"

"മൂന്നാമത്തെ ഓടുന്നില്ലെ"

"മൂന്നു ഒരു മോശം നമ്പറല്ലെ അളിയാ, ഇന്നു തുടക്കമല്ലെ രണ്ടു മതി"

"ശരി ശരി, വാ സാറവിടെ ഉണ്ട്."

"മൂന്നു റൌണ്ടും ഓടിയോടൊ?"

"ഓടി സാര്‍"

"എങ്കില്‍ വാ"

അകത്തു വേറൊരു മുറിയില്‍ കൊണ്ടുപോയി സാര്‍ കുറച്ച് സ്ട്രെക്ചിംഗ് എക്സെര്‍സൈസ് ഒക്കെ ചെയ്യിപ്പിച്ചു. അതു കൂടെ കഴിഞ്ഞപ്പോള്‍ എനിക്ക് മുറിയുടെ നാലു ഭിത്തികളും ഒരുമിച്ചു കാണാന്‍ തുടങ്ങി. ചെറുതായി തലകറങ്ങുന്നപോലെ.

"ആ ഇനി ഒരു അമ്പത് പുഷ്‌അപ്സ് കൂടെ എടുത്തിട്ട് അപ്പുറത്തെ റൂമിലേക്ക് വാ"

"അമ്പതോ??"

"ആ, ഒന്നിച്ചെടുക്കേണ്ട. പത്തെണ്ണം വീതമെടുത്താല്‍ മതി"

സലീഷുടനെ പുഷ്‌അപ്സ് തുടങ്ങി. കര്‍ത്താവെ സിക്സ് പാക്കാകാന്‍ വന്നിട്ട് ഇന്നു തന്നെ സിംഗിള്‍ പാക്കായി വീട്ടിലേക്ക് പാക്കാകുന്ന ലക്ഷണമാണല്ലൊ. കഷ്ടിച്ച് ഒരു വിധം ആദ്യത്തെ പത്തെണ്ണം ഞാനെടുത്തു. പിന്നെ ഒരു പത്തു മിനിട്ട് കഴിഞ്ഞു പത്തെണ്ണം കൂടെ. അപ്പോളേക്കും സലീഷ് അമ്പതെണ്ണം ഫിനീഷ് ചെയ്ത് അപ്പുറത്തേക്ക് പോയി.

"ഡാ അങ്ങു വന്നേക്കു"

"ശരി ഡാ"

ജീവനുണ്ടെങ്കില്‍ വരാമെടാ. ഒരു പതിനഞ്ച് മിനിട്ടുകൂടെ കഴിഞ്ഞ് വീണ്ടും ബാക്കിയുള്ള പുഷ് അപ്സ് എടുക്കാന്‍ ഞാന്‍ തുടങ്ങി. ഉടനെ നേരിയ മഞ്ഞിറങ്ങി വന്നതുപോലെ. ആകാശത്തെ നക്ഷത്രങ്ങള്‍ താഴേക്ക് ഇറങ്ങി വന്നതുപോലെ എനിക്ക് തോന്നി. എന്‍റെ തലയ്ക്ക് ചുറ്റും നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങി.

"ഹായ് നക്ഷത്രങ്ങള്‍"

പിന്നെയെനിക്ക് ഓര്‍മ്മ വരുമ്പോള്‍ സലീഷും സാറും മറ്റു ജിമ്മന്മാരും കൂടെ എന്‍റെ ചുറ്റും നിന്നെന്നെ വിളിച്ചെണീപ്പിക്കുമ്പോളായിരുന്നു.

"എന്താടൊ, കുറച്ച് പുഷ് അപ്സ് എടുത്തപ്പോളെ ബോധം കെട്ടു വീണൊ"

"ഹേയ് ഇല്ല സാര്‍, ഞാനിങ്ങനെ രാവിലെ എണീക്കുന്ന പതിവില്ലാത്തതു കൊണ്ട് ഉറങ്ങിപ്പോയതാ"

"ഉവ്വ ഉവ്വ"

പിന്നവിടെ ഒരു കൂട്ടച്ചിരിയായിരുന്നു. തെണ്ടികള്‍ സത്യം പറഞ്ഞാലും വിശ്വസിക്കില്ല. സത്യത്തിനു തീരെ വില കൊടുക്കാത്തതുകൊണ്ട് പിന്നെ ഞാന്‍ ഒരിക്കലും അവിടേക്ക് പോയിട്ടില്ല. സത്യം വിട്ടൊരു പരിപാടിക്കും നമ്മളില്ലെ, അല്ലാതെ ഛെ ഛെ.

Tuesday, June 25, 2013

ബസ്സ് യാത്ര

നാശം...എത്ര നേരമായി വെയ്റ്റ് ചെയ്യുന്നു. ഒരു ബസും കാണുന്നില്ലല്ലൊ. ഉള്ള ബസ്സെല്ലാം അങ്ങോട്ടേക്കാണല്ലൊ. തൃശൂര്‍ ഭാഗത്തേക്ക് മാത്രമേ ബസ്സുള്ളൊ,  തിരുവനന്തപുരത്തേക്ക് ബസ്സൊന്നുമില്ലേ? ഗതാഗതവകുപ്പ് മന്ത്രിയുടെ മോളുടെ കല്യാണമൊ മറ്റൊ ആണൊ തൃശൂര്‍? ഇപ്പോത്തന്നെ ഒരു വണ്ടിക്കു കയറാനുള്ള ജനം ഈ സ്റ്റോപ്പില്‍ തന്നെ ഉണ്ട്. ഇനി വരുന്ന വണ്ടിക്ക് കയറാനെങ്കിലും പറ്റിയാല്‍ മതിയായിരുന്നു. സീറ്റെങ്ങാനും കിട്ടിയാല്‍ ഉറപ്പായിട്ടും ഇന്നുതന്നെ ലോട്ടറി എടുക്കണം. ആ ഒരു സൂപ്പര്‍ വരുന്നുണ്ട്. ഭാഗ്യം. സൂപ്പറായതുകൊണ്ട് അതികം ആളുകള്‍ ഇവിടുന്ന്കയറുന്നുണ്ടാവില്ല.

ഓ എല്ലാവന്മാരും കയറാന്‍ റെഡിയാകുന്നുണ്ടല്ലൊ. എല്ലാത്തിന്റെ കൈയിലും നല്ലകാശാണെന്ന തൊന്നുന്നെ. ആഞ്ഞു കൈ നീട്ടിയേക്കാം. ഡ്രൈവര്‍ ഇനി കാണാതെ പോകേണ്ട.

നല്ല തിരക്കാണല്ലൊ, കയറാനെങ്കിലും പറ്റിയാല്‍ മതിയായിരുന്നു. വരുന്ന വരവു കണ്ടിട്ട് നിര്‍ത്തുന്ന ലക്ഷണമൊന്നും കാണുന്നില്ലല്ലൊ ദൈവമെ.
തെണ്ടി നിര്‍ത്താതെ പോയി. നാശം നമ്പര്‍ നോട്ട് ചെയ്യാനും പറ്റിയില്ല, അല്ലെങ്കില്‍ ഇപ്പോള്‍തന്നെ വിളിച്ച് പരാതി കൊടുത്തേക്കാമായിരുന്നു. ഇവന്‍റെയൊക്കെ വിചാരമെന്താണ്, ഓടിക്കുന്ന ബസ്സ് അവന്‍റെ തറവാട്ടു സ്വത്താണെന്നാണൊ?

..........................................................................

ങ്ഹാ,അടുത്ത സൂപ്പര്‍ ഫാസ്റ്റ് വരുന്നുണ്ട്. ദൈവമേ ഇതെങ്കിലും നിര്‍ത്തിയാല്‍ മതിയായിരുന്നു. ഡോര്‍ എന്‍റെ കൃത്യം മുന്‍പില്‍തന്നെ വന്നു നിര്‍ത്തണെ.

നാശം,ഡോറിന്‍റെ ഏഴയലത്തുപോലുമില്ല. കയറാന്‍ പറ്റുമെന്നു തോന്നണില്ല. തള്ളിക്കയറിയില്ലെങ്കില്‍ പോക്കു നടക്കുമെന്നു തോന്നണില്ല.

"എന്താ ചേട്ടാ ഇങ്ങനെ നോക്കുന്നത്, നിങ്ങള്‍ക്ക് മാത്രം കയറിയാല്‍ മതിയൊ? ഇത്ര തിരക്കുള്ളപ്പോള്‍ കുറച്ചു തള്ളൊക്കെ ഉണ്ടാകും.അല്ല പിന്നെ".

ങ്ഹെ, കണ്ടക്ടര്‍ തെണ്ടി ബെല്ലടിച്ചല്ലൊ. ബാക്കിയുള്ളവര്‍ അടുത്ത വണ്ടിക്കുവരാന്‍ പറയാന്‍ ഇവനാരെടാ. ഇതു പരാതി കൊടുത്തിട്ടെ ഉള്ളു. ഇനി എത്ര നേരം നിന്നാലാ അടുത്ത ബസ്സ് വരിക ആവോ?

................................................................................

ഓ, പിന്നെയും പതിനഞ്ച് മിനിട്ട് കഴിഞ്ഞു. ഇനി എപ്പോള്‍ തിരുവനന്തപുരത്തെത്തുമോ ആവോ. ആ വരുന്നുണ്ട് അടുത്ത സൂപ്പര്‍ ഫാസ്റ്റ്. ഇതിലെങ്കിലും പോകാന്‍ പറ്റിയാല്‍ മതിയായിരുന്നു. ഭാഗ്യം, ഡോറിന്‍റെ അടുത്തുതന്നെ നിര്‍ത്തി. ഹൊ, പുറകില്‍ നിന്നും നല്ല തള്ളാണല്ലൊ. ഇതാരെടാ.

"എന്‍റെ പൊന്നു ചേട്ടാ ഇങ്ങനെ കിടന്നു തള്ളാതെ". ഇവനൊക്കെ എവിടുന്നു വരുന്നെടാ.

തെണ്ടി, അവന്‍റെയൊരു നോട്ടം.

"ആളിറങ്ങിയിട്ട് കയറൂ.."

പിന്നെ ആളൊക്കെ ഇറങ്ങിക്കോളും. സീറ്റെങ്ങാനും ആരെങ്കിലും കാണാതെ കിടക്കുന്നുണ്ടെങ്കില്‍ ചാടിക്കയറി ഇരിക്കാനുള്ളതാ.

"തന്നോടല്ലേടൊ ആളിറങ്ങിയിട്ട് കയറാന്‍ പറഞ്ഞത്"

"ഏതായാലും കയറിപ്പോയില്ലെ കണ്ടക്ടര്‍ ചേട്ടാ..."

ഹൊ അങ്ങനെ അകത്തു കയറിപ്പറ്റി. ഇനിയും കുറേ പേര്‍ കയറാനുണ്ടല്ലൊ. കണ്ടക്ടറെ കണ്ടിരുന്നെങ്കില്‍ ഡബിള്‍ അടിച്ചു വിടാന്‍ പറയാമായിരുന്നു. കുറച്ചുപേര്‍ക്ക് അടുത്ത ബസ്സില്‍ പോയാലെന്താ. നാശങ്ങള്‍, ഇങ്ങനെയുണ്ടൊ ഒരു തള്ളല്‍, ച്ഛെ ഛെ. കണ്ടക്ടര്‍ വരുന്നുണ്ട്.

"ടിക്കറ്റ്...ടിക്കറ്റ്"

"ഒരു തിരുവനന്തപുരം"

"109"

"ഇതാ"

"ബാക്കി ഒരു രൂപ പിന്നെത്തരാം"

ഉം, അടിച്ചു മാറ്റാനുള്ള പരിപാടിയാണ്. ഞാന്‍ മറക്കില്ല ചേട്ടാ.

ഇതു തിരുവനന്തപുരം വരെ നില്‍ക്കേണ്ടി വരുമെന്നാ തൊന്നുന്നത്. എന്തൊരു തിരക്കാണ്. പിടിക്കാന്‍ പോലും സ്ഥലം കിട്ടുന്നില്ലല്ലൊ.

................................................................................

"എന്‍റമ്മൊ......"

എന്തൊരു ബ്രേക്ക് പിടിക്കലാ ഇത്. മുന്‍പില്‍ ഇങ്ങേരു നിന്നതു കൊണ്ടു ഭാഗ്യം, അല്ലെങ്കിലിപ്പോള്‍ കമിഴ്ന്നടിച്ചു കിടന്നേനെ. ഇങ്ങേരെന്താ നോക്കി പേടിപ്പിക്കുന്നത്.

"എന്‍റെ പൊന്നു ചേട്ടാ, നല്ല തിരക്കല്ലെ. കൈ പിടിക്കാന്‍ സ്ഥലമൊന്നും കിട്ടിയില്ല. അതിന്‍റെയിടക്ക് ഇതുപോലെ ബ്രേക്ക് പിടിച്ചപ്പോള്‍ ദേഹത്തൊന്നു പിടിച്ചു പോയതാണ്. അത്ര ബുദ്ധിമുട്ടാണെങ്കില്‍ ചേട്ടനിറങ്ങി ഒരു ടാക്സി വിളിച്ചു പോകാന്‍ പാടില്ലായിരുന്നൊ?"

ഇവനൊക്കെ എവിടുന്നു വരുന്നെടാ. തിരക്കുള്ള ബസ്സില്‍ അവന്‍റെ ദേഹത്തു പിടിച്ചത്ര, ഹും.

................................................................................

കുറവിലങ്ങാട് എത്താറായി. ബസ്സ് സ്റ്റോപ്പില്‍ ഒരു പൂരത്തിനുള്ള ആളുണ്ടല്ലൊ. നിര്‍ത്താന്‍ പോകുവാണൊ ഇവിടെയും. ഈ ഡ്രൈവറിനെന്താ ഭ്രാന്താണൊ. ഇനി ഇതിനകത്തു എവിടെ ആളു കയറാനാണ്. ഓ നാശം നിര്‍ത്തി. ഇവനൊന്നു നിര്‍ത്താതെ പോകാമായിരുന്നില്ലെ.

ഹാവൂ സീറ്റിന്‍റെ അടുത്തേക്ക് നില്‍ക്കാന്‍ പറ്റിയപ്പോള്‍ കുറച്ചാശ്വാസമായി. ദേ അങ്ങേരു പിന്നെയും ബ്രേക്ക് പിടിക്കുന്നു. ഇങ്ങേര്‍ക്കൊന്നു പതുക്കെ പോയാലെന്താ. ഇത്രയും ആള്‍ക്കാരു നില്‍ക്കുന്നത് ഇങ്ങേര്‍ക്കറിഞ്ഞൂടെ. സൂപ്പര്‍ ഫാസ്റ്റായാല്‍ ജനങ്ങളുടെ ജീവന്‍ നോക്കേണ്ട എന്നാണൊ? ഇവനൊക്കെ ആരെടാ ലൈസന്‍സ് കൊടുത്തത്? ങ്ഹെ, ഇതാരെടാ എന്‍റെ ദേഹത്തേക്ക് വന്ന് കയറുന്നത്.

"ചേട്ടാ എവിടെയെങ്കിലും പിടിച്ചു നില്‍ക്ക്. ഇങ്ങനെ ദേഹത്തേക്ക് വന്ന് കയറാതെ. ഇതു പബ്ലിക് പ്രോപ്പര്‍ട്ടി അല്ല"

ഒരിടത്തും പിടിക്കാതെ വായിനോക്കി നിന്നോളും ഇവനൊക്കെ. എന്നിട്ട് ചെറുതായൊന്നു ബ്രേക്ക് പിടിക്കുമ്പോളെ നേരെ ബാക്കിയുള്ളവന്‍റെ നെഞ്ചത്തേക്കാണ്‌ വന്നു കയറുന്നത്. കള്‍ച്ചര്‍ലസ്സ് കണ്‍ട്രി ഫെല്ലോസ്സ്. അയ്യോ, ഞാന്‍ മുന്‍പെ ദേഹത്തു ചെന്നു കയറിയിട്ട് കലിപ്പിച്ചവന്‍ നോക്കി ചിരിക്കുന്നുണ്ടല്ലൊ. ശ്ശെ, വെറുതെ കീറി.

ഈ സീറ്റിന്‍റെ പിടിയില്‍ പതുക്കെ ഇരിക്കാം. ഇവനെന്തായാലും കൂടുതല്‍ കാശു കൊടുക്കുന്നൊന്നും ഇല്ലല്ലൊ. അപ്പോള്‍ പിന്നെ പിടിയില്‍ എനിക്കിരിക്കാം. ഇവനെന്താ തള്ളുന്നത്, എന്നെ ഇവിടെ ഇരുത്തില്ലെ?

"നല്ല തിരക്കല്ലെ മാഷെ, കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യന്നെ"

ശ്ശെടാ, ഫുള്‍ സീറ്റിലിരിക്കുന്നവന്‍ നമ്മള്‍ ഈ അറ്റത്തൊന്നു ഇരുന്നതിനാണിത്ര സൂക്കേട്. ഇവനൊക്കെ ഇത്ര ബുദ്ധിമുട്ടാണെങ്കില്‍ വല്ല കാറും വിളിച്ചു പൊയ്ക്കൂടെ.

................................................................................

ഏറ്റുമാനൂര്‍ എത്താറായി. സീറ്റ് വല്ലതും ഫ്രീ ആകുമായിരുന്നെങ്കില്‍. ഫ്രണ്ടിലെ സീറ്റില്‍ ഒരുത്തന്‍ എണീക്കുന്നുണ്ടെല്ലൊ.

ഓ,മിസ്സായി. ആ തെണ്ടി കയറി ഇരുന്നു. ഇനി ഇപ്പോള്‍ കോട്ടയമെത്തുമ്പോള്‍ കിട്ടിയെങ്കിലായി.

................................................................................

അവന്‍ ബേക്കര്‍ ജംഗ്ഷനില്‍ ഇറങ്ങാനാണെന്ന് തോന്നുന്നു. ഇടിച്ചു കയറി ഇരിക്കാം, അല്ലെങ്കില്‍ മിക്കവാറും തിരുവനന്തപുരം വരെ നിക്കേണ്ടി വരും. ആ സീറ്റിനടുത്തു ഒരുത്തന്‍ നില്‍ക്കുന്നുണ്ടല്ലൊ, അവനെങ്ങാനും കലിപ്പിക്കുമൊ ആവൊ.

ഹാവൂ, അങ്ങനെ ഇരിക്കാന്‍ പറ്റി. ഭാഗ്യം. ഓ അവന്‍ ഇരിക്കാന്‍ പറ്റാത്തതിന്‍റെ ദേഷ്യത്തില്‍ കലിപ്പിചു നോക്കുന്നുണ്ട്. പിന്നെ, എന്‍റെയടുത്താ.

കോട്ടയം ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും നല്ല ആളു കയറിയല്ലൊ. സീറ്റ് കിട്ടിയത് ഭാഗ്യം, അല്ലെങ്കില്‍ നിന്നു ഒരു വഴിയായേനെ.

ങ്ഹെ, ഒരുത്തന്‍ കൈപിടിയില്‍ കയറി ഇരുന്നല്ലൊ, ഇതെവിടുത്തെ ഏര്‍പ്പാടാ, ഇനി ഞാന്‍ എവിടെ കൈ വയ്ക്കും.

"ചേട്ടാ, ഒന്നെഴുന്നേറ്റെ.ഇതു സീറ്റിലിരിക്കുന്ന ആള്‍ക്ക് കൈ വയ്ക്കാനുള്ള സ്ഥലമാ, അല്ലാതെ ഇരിക്കാനുള്ളതല്ല. എനിക്ക് ശ്വാസം മുട്ടുന്നു,"

"തിരക്കായതു കൊണ്ടാ. എന്‍റെ കാലും വയ്യ"

"എങ്കില്‍ ചേട്ടനു തിരക്കു കുറഞ്ഞ ബസ്സ് വരുമ്പോള്‍ കയറിയാല്‍ പോരായിരുന്നൊ? നിങ്ങളിവിടെ ഇരുന്നിട്ട്, എഴുന്നേറ്റെ, അല്ലെങ്കില്‍ ഞാന്‍ കണ്ടക്ടറെ വിളിക്കും അല്ലെങ്കില്‍"

മര്യാദയ്ക്കൊന്നു യാത്ര ചെയ്യാന്‍ പറ്റില്ലെന്നു വച്ചാല്‍. എന്‍റെയടുത്താ കളി.തിരുവല്ല എത്തി. ഇനിയും 3-4 മണിക്കൂര്‍ ഇരിക്കണമല്ലൊ. ഈ ഡ്രൈവറിനൊന്നു പറപ്പിച്ചു വിട്ടാലെന്താ. സൂപ്പര്‍ ഫാസ്റ്റ് അല്ലെ.

ങ്ഹെ, ഇങ്ങേരെന്താ എന്‍റെ ദേഹത്തേക്ക് ചായുന്നത്. ഓഹോ മച്ചാന്‍ നല്ല ഉറക്കമാണല്ലെ. ഇവനൊക്കെ വീട്ടില്‍ കിടന്നുറങ്ങിക്കൂടെ.

"ഹലൊ ചേട്ടാ, ഒന്നെണീറ്റെ. ചേട്ടനുറങ്ങണമെങ്കില്‍ വീട്ടില്‍ എങ്ങാനും പോയിക്കിടന്നുറങ്ങു. അല്ലാതെ എന്‍റെ ദേഹത്തല്ല"

"സോറി, വല്ലാത്ത ക്ഷീണമായിരുന്നു"

"ചേട്ടന്‍റെ ക്ഷീണം മാറ്റുന്നത് എന്നെ ക്ഷീണിപ്പിച്ചിട്ടല്ല"

"സോറി"

"ഓകെ ഓകെ"

................................................................................

ങ്ഹേ, ഇതേതാ സ്ഥലം? ഏനാത്തൊ? ഇവിടെയൊക്കെ സൂപ്പര്‍ ഫാസ്റ്റ് നിര്‍ത്തുമൊ? വെറുതെ ടൈം കളയാനായി. ഇതെന്താ വണ്ടി വിടാത്തത്. ഓ ഒരുത്തനവിടെ ബാലന്‍സ് വാങ്ങാന്‍ വെയ്റ്റ് ചെയ്യുന്നുണ്ടല്ലൊ.

ഹൊ 2 രൂപ ബാലന്‍സ് വാങ്ങാനാണൊ ഈ തെണ്ടി ഇത്രയും ആള്‍ക്കാരുടെ ടൈം കളഞ്ഞത്? എച്ചി.

ഇനിയും 2 മണിക്കൂര്‍ എടുക്കും. ചെറുതായൊന്നു മയങ്ങിയേക്കാം.

................................................................................

"ഡൊ, ഡൊ..."

"എന്താ ചേട്ടാ.. പ്രശ്നം?

"പ്രശ്നമൊന്നുമില്ല, നേരെ കിടന്നുറങ്ങ്"

"ഓ എന്താ ചേട്ടാ, ഇതൊക്കെ ഇത്ര പ്രശ്നമാക്കണൊ..? നമ്മളൊക്കെ മനുഷ്യരല്ലെ?"

"ഓകെ ..ഓകെ. എന്തായാലും നേരെ കിടന്നുറങ്ങു"

ശ്ശെടാ, ഇവനൊക്കെ എവിടുന്നു വരുന്നു. മനുഷ്യനെ കണ്ടിട്ടില്ലെ. ജസ്റ്റ് അവന്‍റെ തോളത്ത് എന്‍റെ തലയൊന്നു മുട്ടിയതിനാണ്‌ ഈ കോലാഹലം.ഏതായാലും നന്നായി ഉറങ്ങി. വട്ടപ്പാറ കഴിഞ്ഞു. കേശവദാസപുരത്തിറങ്ങാം. ഇനി എന്തായാലും ഉറങ്ങേണ്ട. ഇങ്ങേരു വിളിച്ചത് ഏതായാലും കറക്ട് സമയത്താണ്.

ഹൊ, അങ്ങനെ കേശവദാസപുരം എത്തി. ഓ ഇറങ്ങാന്‍ സമ്മതിക്കില്ലേ?

"എന്‍റെ പൊന്നു ചേട്ടാ, ഒന്നിറങ്ങിക്കോട്ടെ. എനിക്കിറങ്ങാന്‍ ഈ വണ്ടിയല്ലേ ഉള്ളു. ചേട്ടനു പുറകെ വരുന്നതിലും കയറാമല്ലൊ"

അയ്യൊ, ബാലന്‍സ് ഒരു രൂപ മേടിച്ചില്ലല്ലൊ. അങ്ങേരെ അങ്ങനെ വിടണ്ട.

"കണ്ടക്ടര്‍ കണ്ടക്ടര്‍...ബാലന്‍സ് കിട്ടിയില്ല"

"എത്രയാ"

"ഒരു രൂപ"

"ഒരു രൂപയൊ?....ഒരു രൂപയ്ക്കാണൊ ഇയാള്‍ സൂപ്പര്‍ ഫാസ്റ്റ് പിടിച്ചു നിര്‍ത്തിയത്... ആ ഇന്നാ"

പിന്നെ എന്‍റെ ഒരു രൂപ ഇയാള്‍ക്ക് ഞാന്‍ വെറുതെ തരാമെടൊ.

ഇനി കഴക്കൂട്ടത്തേക്ക് എപ്പോഴാണൊ ബസ്സ് കിട്ടുക?

................................................................................

നാശം...എത്ര നേരമായി വെയ്റ്റ് ചെയ്യുന്നു. ഒരു ബസും കാണുന്നില്ലല്ലൊ. ഉള്ള ബസ്സെല്ലാം അങ്ങോട്ടേക്കാണല്ലൊ...................................